28, December, 2025
Updated on 28, December, 2025 38
ന്യൂയോർക്ക്: ക്രിസ്മസ്-പുതുവത്സര അവധിക്കാലത്ത് അമേരിക്കയുടെ വടക്കുകിഴക്കൻ മേഖലകളിൽ ഉണ്ടായ ശക്തമായ മഞ്ഞുവീഴ്ചയെത്തുടർന്ന് വ്യോമഗതാഗതം താറുമാറായി. ശനിയാഴ്ച വൈകുന്നേരം വരെയുള്ള കണക്കുകൾ പ്രകാരം 1500 ലേറെ വിമാനങ്ങളാണ് റദ്ദാക്കുകയോ വൈകുകയോ ചെയ്തത്. ന്യൂയോർക്ക്, ന്യൂജേഴ്‌സി തുടങ്ങിയ സംസ്ഥാനങ്ങളിൽ ഗവർണർമാർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.
ന്യൂയോർക്കിലെ പ്രധാന വിമാനത്താവളങ്ങളായ ജോൺ എഫ്. കെന്നഡി (JFK), ലാഗ്വാർഡിയ, നെവാർക്ക് എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ യാത്രാ തടസ്സങ്ങൾ ഉണ്ടായത്. വെള്ളിയാഴ്ച രാത്രി മുതൽ ശനിയാഴ്ച പുലർച്ചെ വരെ പെയ്ത കനത്ത മഞ്ഞിൽ റൺവേകൾ മൂടിയതും കാഴ്ചാപരിധി കുറഞ്ഞതുമാണ് വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കാൻ കാരണമായത്. യാത്രക്കാരുടെ ബുദ്ധിമുട്ട് പരിഗണിച്ച് അമേരിക്കൻ എയർലൈൻസ്, യുണൈറ്റഡ്, ജെറ്റ് ബ്ലൂ തുടങ്ങിയ കമ്പനികൾ ടിക്കറ്റ് മാറ്റിയെടുക്കുന്നതിനുള്ള ഫീസ് ഒഴിവാക്കിയിട്ടുണ്ട്.
ന്യൂയോർക്ക് സിറ്റിയിൽ 2022-ന് ശേഷമുള്ള ഏറ്റവും വലിയ മഞ്ഞുവീഴ്ചയാണ് ഇത്തവണ രേഖപ്പെടുത്തിയത്. മധ്യ ന്യൂയോർക്കിലെ ചിലയിടങ്ങളിൽ 11 ഇഞ്ച് വരെ മഞ്ഞ് വീണു. റോഡുകളിൽ മഞ്ഞ് കട്ടപിടിച്ചതോടെ വാഹനഗതാഗതവും അപകടകരമായ അവസ്ഥയിലായി. അത്യാവശ്യ ഘട്ടങ്ങളിലല്ലാതെ ജനങ്ങൾ പുറത്തിറങ്ങരുതെന്ന് അധികൃതർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ഞായറാഴ്ചയോടെ കാലാവസ്ഥ മെച്ചപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെങ്കിലും അവധിക്കാലത്തെ തിരക്ക് പരിഗണിക്കുമ്പോൾ ഗതാഗത സംവിധാനങ്ങൾ സാധാരണ നിലയിലാകാൻ ഇനിയും സമയമെടുക്കും.