മുപ്പത് വർഷത്തെ പാരമ്പര്യം തകർക്കാൻ യുവസിംഹങ്ങൾ ഒന്നിക്കുന്നു; റാപ്പറിൽ നിന്ന് പ്രധാനമന്ത്രി പദത്തിലേക്ക് ബാലെൻ ഷായുടെ പടയോട്ടം


30, December, 2025
Updated on 30, December, 2025 79


നേപ്പാളിന്റെ രാഷ്ട്രീയ ഭൂപടം വലിയൊരു പരിവർത്തനത്തിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. മാർച്ച് 5-ന് നടക്കാനിരിക്കുന്ന പാർലമെന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി കാഠ്മണ്ഡുവിൽ രൂപപ്പെട്ട പുതിയ സഖ്യം, കേവലം ഒരു തിരഞ്ഞെടുപ്പ് ധാരണയല്ല, മറിച്ച് മൂന്ന് പതിറ്റാണ്ടിലേറെയായി രാജ്യം ഭരിച്ചു കൊണ്ടിരിക്കുന്ന പരമ്പരാഗത രാഷ്ട്രീയ ശക്തികൾക്കുള്ള മരണമണിയാണെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത് . കാഠ്മണ്ഡു മേയർ ബാലേന്ദ്ര ഷായും (ബാലെൻ) മുൻ ടെലിവിഷൻ താരം റാബി ലാമിച്ചനെയും കൈകോർക്കുമ്പോൾ, അത് ഹിമാലയൻ രാജ്യത്തിന്റെ ഭരണസിരാകേന്ദ്രങ്ങളിൽ അസാധാരണമായ ചലനങ്ങളാണ് സൃഷ്ടിക്കുന്നത്.പഴയകാല കമ്മ്യൂണിസ്റ്റ്-കോൺഗ്രസ് പാർട്ടികൾ മാറിമാറി ഭരിച്ച നേപ്പാളിൽ, അഴിമതിക്കും ഭരണസ്തംഭനത്തിനുമെതിരെ യുവാക്കൾക്കിടയിലുണ്ടായ കടുത്ത അമർഷമാണ് ഈ പുതിയ സഖ്യത്തിന്റെ ഊർജ്ജം. ‘ജനറൽ ഇസഡ്’ പ്രക്ഷോഭകാരികളുടെ ആവേശമായ ബാലെൻ, പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടപ്പെടുമ്പോൾ, അത് നേപ്പാളിലെ 19 ദശലക്ഷത്തോളം വരുന്ന വോട്ടർമാരിൽ പകുതിയിലധികം വരുന്ന യുവതലമുറയെ ലക്ഷ്യം വെച്ചുള്ള കൃത്യമായ നീക്കമാണ്. അഴിമതിക്കെതിരായ പോരാട്ടവും ഭരണപരമായ സുതാര്യതയും വാഗ്ദാനം ചെയ്യുന്ന ഈ സഖ്യം, മുതിർന്ന നേതാക്കളായ കെ.പി. ശർമ്മ ഒലിയുടെയും ഷേർ ബഹാദൂർ ദ്യൂബയുടെയും ഉറക്കം കെടുത്തുന്നുണ്ട്.


കേവലം പ്രസംഗങ്ങളിലല്ല, മറിച്ച് പ്രവർത്തനങ്ങളിലൂടെ ജനപ്രിയത നേടിയ ഈ രണ്ട് നേതാക്കളും ഒന്നിക്കുന്നത് നേപ്പാളിന്റെ ചരിത്രത്തിൽ തന്നെ പുതിയൊരു അധ്യായത്തിന് തുടക്കം കുറിക്കുമെന്നാണ് കരുതപ്പെടുന്നത്. പാരമ്പര്യവാദികളുടെ ആധിപത്യം തകർത്ത് ഒരു പുതിയ രാഷ്ട്രീയ സംസ്കാരം കെട്ടിപ്പടുക്കാൻ ഈ സഖ്യത്തിന് കഴിയുമോ എന്നാണ് ലോകരാഷ്ട്രങ്ങൾ ഇപ്പോൾ ഉറ്റുനോക്കുന്നത്. ഈ രാഷ്ട്രീയ നീക്കം നേപ്പാളിന്റെ ആഭ്യന്തര കാര്യങ്ങളെ മാത്രമല്ല, ദക്ഷിണേഷ്യൻ മേഖലയിലെ തന്ത്രപരമായ അധികാര സമവാക്യങ്ങളെയും പുനർനിർണ്ണയിക്കാൻ സാധ്യതയുണ്ട്.


കാഠ്മണ്ഡു മേയർ പദവിയിലൂടെ വൻ ജനപ്രീതി നേടിയ റാപ്പറായ ബാലേന്ദ്ര ഷാ (ബാലെൻ), മുൻ ടിവി അവതാരകൻ കൂടിയായ റാബി ലാമിച്ചാനെയുടെ നേതൃത്വത്തിലുള്ള രാഷ്ട്രീയ സ്വതന്ത്ര പാർട്ടി (RSP)യിൽ ചേരുകയായിരുന്നു ഈ രാഷ്ട്രീയനീക്കത്തിന്റെ കേന്ദ്രം. പാർട്ടിക്കകത്ത് കൈമാറിയ കരാറനുസരിച്ച് മാർച്ച് 5-നുള്ള തിരഞ്ഞെടുപ്പിൽ RSPക്ക് അധികാരം ലഭിക്കുന്ന പക്ഷം ബാലനെ പ്രധാനമന്ത്രിപദത്തിലേക്ക് ഉയർത്താനും, ലാമിച്ചാനെ പാർട്ടിയുടെ ചെയർമാനായി തുടരാനും തീരുമാനിച്ചിട്ടുണ്ടെന്നു അവർ വ്യക്തമാക്കിയിട്ടുണ്ട്.


സെപ്റ്റംബറിൽ രാജ്യത്തുടനീളം ആഞ്ഞടിച്ച അഴിമതിവിരുദ്ധ തരംഗം നേപ്പാളിന്റെ രാഷ്ട്രീയ സിരാകേന്ദ്രങ്ങളെ അക്ഷരാർത്ഥത്തിൽ വിറപ്പിച്ചു. ആ പ്രതിഷേധങ്ങളിൽ 36 പേർക്ക് ജീവൻ നഷ്ടപ്പെടുകയും, ജനവികാരം ശക്തമായി പൊട്ടിപ്പുറപ്പെടുകയും ചെയ്തു. തുടർന്ന് അന്നത്തെ പ്രധാനമന്ത്രി കെ.പി. ശർമ്മ ഒലി രാജിവെക്കേണ്ടിവന്നു. “General Z” എന്നറിയപ്പെട്ട, പ്രധാനമായും യുവജനങ്ങളുടെ നേതൃത്വത്തിൽ നടന്നത് ആയിരുന്നു ഈ പ്രക്ഷോഭങ്ങൾ. അവയിൽ ഉയർന്ന ആവശ്യങ്ങൾ നിറവേറ്റാനുള്ള പ്രതിജ്ഞയോടെയാണ് ബാലെനും ലാമിച്ചാനെയും മുന്നോട്ടുവന്നത്.


പങ്കാളിത്തത്തിൽ ഏറ്റവും ശ്രദ്ധേയമായ കാര്യം ഈ തീരുമാനത്തിലൂടെ രാഷ്ട്രീയ ചുവടുകൾ പൂർണ്ണമായി യുവാക്കളുടെ ഭാവുകത്വത്തിലേക്കാണ് നീങ്ങുന്നതെന്ന സിഗ്നൽ. “ബാലെന്റെ ജനപ്രീതിയും യുവ വോട്ടർമാരുടെ സ്വാധീനവും കൃത്യമായി മുതലെടുക്കാൻ RSP നടത്തിയ ഈ നീക്കം അവരുടെ രാഷ്ട്രീയ ദീർഘവീക്ഷണത്തിന്റെ തെളിവാണ്” എന്ന് രാഷ്ട്രീയ വിശകലനകാരൻ ബിപിൻ അധികാരി വിലയിരുത്തി. യുവ വോട്ടർമാരുടെ ശ്രദ്ധയും പിന്തുണയും നഷ്ടപ്പെടുമോ എന്ന ആശങ്കയിലാണ് നേപ്പാളിലെ പരമ്പരാഗത പാർട്ടികൾ ഇപ്പോൾ.


തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ കണക്കുകൾ പ്രകാരം നേപ്പാളിലെ 30 ദശലക്ഷം ജനങ്ങളിൽ 19 ദശലക്ഷത്തോളം പേർക്ക് വോട്ട് ചെയ്യാൻ അർഹതയുണ്ട്, പ്രതിഷേധങ്ങൾക്ക് ശേഷം ഏകദേശം ഒരു ദശലക്ഷം പുതിയ വോട്ടർമാർ, കൂടുതലായും യുവാക്കൾ, രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇത് യുവജനങ്ങളുടെ രാഷ്ട്രീയ പങ്കാളിത്തം പുതിയ തലത്തിലേക്ക് ഉയരുന്നുവെന്ന് വ്യക്തമാക്കുന്നു.


ബാലെൻ കഴിഞ്ഞ പ്രക്ഷോഭങ്ങളിൽ യുവാക്കളുടെ മുഖമായിരുന്നു. കൂടാതെ ഇടക്കാല സർക്കാർ രൂപീകരണത്തിൽ സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് സുശീല കാർക്കിയെ പ്രധാനമന്ത്രിയാക്കുന്നതിൽ അദ്ദേഹത്തിന്റെ ഇടപെടലും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതോടെ കാഠ്മണ്ഡുവിലെ മേയർ എന്ന പദവിയിൽ മാത്രമല്ല, ദേശീയ രാഷ്ട്രീയത്തിന്റെ പ്രധാനം വേദിയിലും ബാലൻ സ്വാധീനം ചെലുത്താൻ തുടങ്ങി.


നീണ്ട കാലമായി നേപ്പാളിൽ UML (Communist Party of Nepal – Unified Marxist Leninist), Nepali Congress എന്നീ പാർട്ടികളാണ് അധികാരം പരസ്പരം പങ്കിട്ടിരുന്നത്. എന്നാൽ ബാലെനും ലാമിച്ചാനെയും ഒന്നിച്ച് മുന്നോട്ടുവന്നതോടെ ഈ ശക്തികളുടെ ഏകാധിപത്യം വെല്ലുവിളിക്കപ്പെടുമോയെന്നതാണ് ഇപ്പോൾ എല്ലാവരും ഉറ്റുനോക്കുന്നത്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് പഴയ ശക്തികളെയും പുതിയ യുവ സഖ്യത്തെയും തമ്മിലൊരുങ്ങുന്ന വലിയ പോരാട്ടമാകാൻ എല്ലാ സാധ്യതയും കാണുന്നു. നേപ്പാൾ രാഷ്ട്രീയത്തിന്റെ ഗതി മാറ്റാൻ ഈ സഖ്യത്തിന് കഴിയുമോ എന്നറിയാൻ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നത് വരെ കാത്തിരിക്കേണ്ടി വരും. എന്നാൽ ഒരു കാര്യം വ്യക്തമാണ് യുവ നേതാക്കളുടെ ഉയർച്ച നേപ്പാളിന്റെ രാഷ്ട്രീയ മാപ്പിൽ വലിയ മാറ്റങ്ങൾക്കുള്ള തുടക്കമാകാം.




Feedback and suggestions