മുൻ ബ്രിട്ടീഷ് മന്ത്രി ലോർഡ് മണ്ടൽസൺ ലേബർ പാർട്ടിയിൽ നിന്നും പുറത്ത്


4, February, 2026
Updated on 4, February, 2026 20


ലണ്ടൻ: ലൈംഗിക കുറ്റവാളി ജഫ്രി എപ്സ്റ്റിനുമായി ബന്ധപ്പെട്ട് കൂടുതൽ ഫയലുകൾ പുറത്തു വരുന്നതോടെ ആഗോള തലത്തിൽ പല പ്രമുഖർക്കും തലവേദന കൂടി. മുമ്പു തന്നെ ഫയലിൽ ഇടം പിടിച്ച മുൻ ബ്രിട്ടീഷ് മന്ത്രി ലോർഡ് മണ്ടൽസണിന് ലേബർ പാർട്ടിയിൽ നിന്നും രാജി വച്ചു പുറത്തു പോകേണ്ടി വന്നു.കഴിഞ്ഞ ദിവസം അമെരിക്കൻ നീതിന്യായ വകുപ്പ് പുറത്തു വിട്ട എപ്സ്റ്റീൻ ഫയലുകളിൽ മണ്ടൽസണിന്‍റെ പേരും സാമ്പത്തിക ഇടപാടുകളും പരാമർശിക്കപ്പെട്ടതിനു പിന്നാലെയാണ് അമെരിക്കയിലെ മുൻ ബ്രിട്ടീഷ് അംബാസിഡർ കൂടിയായ ലോർഡ് മണ്ടൽസണിന് രാജി വച്ചു പുറത്തു പോകേണ്ടി വന്നത്. ജെഫ്രി എപ്സ്റ്റീനുമായുള്ള ബന്ധം തന്‍റെ പാർട്ടിക്ക് കൂടുതൽ നാണക്കേട് ഉണ്ടാക്കാൻ ആഗ്രഹിക്കാത്തതിനാൽ ലേബർ പാർട്ടി അംഗത്വം രാജി വച്ചു എന്നാണ് ലോർഡ് മണ്ടൽസണിന്‍റെ ഭാഷ്യം.എപ്സ്റ്റീനുമായുള്ള മുൻകാല ബന്ധങ്ങളെ തുടർന്ന് കഴിഞ്ഞ വർഷം യുഎസ് അംബാസിഡർ സ്ഥാനത്ത് നിന്ന് മണ്ടൽസൺ പുറത്താക്കപ്പെട്ടിരുന്നു. 2003ലും 2004ലും മൂന്നു വ്യത്യസ്ത ഇടപാടുകളിലായി ലോർഡ് മണ്ടൽസണിന് 25,000 ഡോളർ എപ്സ്റ്റീൻ നൽകിയതായി രേഖകളുണ്ട്. എന്നാൽ എപ്സ്റ്റീൻ തനിക്ക് 20 വർഷം മുമ്പ് പണം നൽകിയെന്ന ആരോപണങ്ങൾ

തെറ്റാണെന്നും മണ്ടൽസൺ പറയുന്നു. ഇത്തരത്തിൽ പണം നൽകിയതു സംബന്ധിച്ച് രേഖകളോ ഓർമയോ തനിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എങ്കിലും ഈ പേരിൽ ലേബർ പാർട്ടിക്ക് കൂടുതൽ നാണക്കേട് ഉണ്ടാക്കാൻ ആഗ്രഹിക്കുന്നില്ലെന്നും അതിനാൽ താൻ പാർട്ടി അംഗത്വത്തിൽ നിന്നും ഒഴിവാകുന്നതായും പാർട്ടി ജനറൽ സെക്രട്ടറിക്കു നൽകിയ രാജിക്കത്തിൽ വ്യക്തമാക്കുന്നു.എന്നാല്‍ വിവാദങ്ങള്‍ക്കു പിന്നാലെ മണ്ടല്‍സണെ പുറത്താക്കുന്നതിനുപകരം ലേബര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവയ്ക്കാന്‍ അനുവദിച്ചതിന് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി വക്താവ് പ്രധാനമന്ത്രി സര്‍ കെയര്‍ സ്റ്റാര്‍മറിനെ വിമര്‍ശിച്ചു. ലോര്‍ഡ് മണ്ടല്‍സണിന്‍റെ അംഗത്വം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാനും എപ്സ്റ്റീനുമായുള്ള അദ്ദേഹത്തിന്‍റെ ബന്ധത്തെക്കുറിച്ച് അന്വേഷണം ആരംഭിക്കാനും കണ്‍സര്‍വേറ്റീവ് നേതാവ് കെമി ബാഡെനോച്ച് ഞായറാഴ്ച പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.



































Feedback and suggestions