6, February, 2026
Updated on 6, February, 2026 22
വാഷിംഗ്ടൺ: വരാനിരിക്കുന്ന ആണവ ചർച്ചകൾക്ക് മുന്നോടിയായി ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമേനിയ്ക്ക് കടുത്ത മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാൻ ഭരണകൂടം വലിയ ആശങ്കയിലായിരിക്കണമെന്നും ചർച്ചകൾ വിജയിച്ചില്ലെങ്കിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും ട്രംപ് വ്യക്തമാക്കി. എൻബിസി ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ട്രംപ് തന്റെ നിലപാട് വ്യക്തമാക്കിയത്.ഇന്ന് ഒമാനിൽ വച്ചായിരിക്കും അമേരിക്കയും ഇറാനും തമ്മിലുള്ള നിർണായകമായ ചർച്ചകൾ നടക്കുകയെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അമേരിക്കയും ഇറാനും തമ്മിലുള്ള ബന്ധം അതീവ വഷളായിരിക്കുന്ന സാഹചര്യത്തിലാണ് ചർച്ചകൾ നടക്കുന്നത്. ഇറാന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട് ഒരു കരാറിൽ എത്താൻ തയാറായില്ലെങ്കിൽ മോശമായ കാര്യങ്ങൾ സംഭവിക്കുമെന്ന് ട്രംപ് ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ചർച്ചകൾക്ക് മുന്നോടിയായി ഇറാൻ തീരത്തിന് സമീപം അമേരിക്ക വിമാനവാഹിനിക്കപ്പലുകൾ അടക്കമുള്ള വൻ സൈനിക സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. യുഎസിന്റെ ഭീഷണികൾക്കിടെ തങ്ങളുടെ ബാലിസ്റ്റിക് മിസൈൽ ശേഷി വർധിപ്പിച്ചതായും പ്രതിരോധ സംവിധാനങ്ങൾ ശക്തിപ്പെടുത്തിയതായും ഇറാൻ സൈനിക മേധാവി അബ്ദുൽറഹീം മൂസാവിയും പറഞ്ഞു.ആണവ പദ്ധതികൾ മാത്രമല്ല, ഇറാന്റെ ബാലിസ്റ്റിക് മിസൈൽ പ്രോഗ്രാം, പ്രാദേശിക തീവ്രവാദ ഗ്രൂപ്പുകൾക്കുള്ള പിന്തുണ, ആഭ്യന്തര മനുഷ്യാവകാശ ലംഘനങ്ങൾ എന്നിവയും ചർച്ചാവിഷയമാകണമെന്ന് അമേരിക്ക ആവശ്യപ്പെടുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പറഞ്ഞിരുന്നു. എന്നാൽ തങ്ങളുടെ പരമാധികാരത്തെ ചോദ്യം ചെയ്യുന്ന ഇത്തരം ആവശ്യങ്ങൾ അംഗീകരിക്കില്ലെന്നാണ് ഇറാന്റെ നിലപാട്.