ഇത് അനന്തമായ യുദ്ധമല്ല; ഇറാനെതിരായ നീക്കം വേഗത്തിലും നിർണ്ണായകവുമാകുമെന്ന് നെതന്യാഹു


3, March, 2026
Updated on 3, March, 2026 8


ഇറാനെതിരായ അമേരിക്ക-ഇസ്രായേൽ സൈനിക നീക്കങ്ങൾ വേഗത്തിലും നിർണ്ണായകവുമായിരിക്കുമെന്നും ഇത് അനന്തമായി നീളുന്ന ഒരു യുദ്ധമാകില്ലെന്നും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. പശ്ചിമേഷ്യയിൽ ദീർഘകാല സമാധാനം സ്ഥാപിക്കുന്നതിന് ആവശ്യമായ ഒരു നടപടിയാണിതെന്ന് അദ്ദേഹം ചൊവ്വാഴ്ച പറഞ്ഞു. ഫെബ്രുവരി 28-ന് ഇറാന്റെ പരമോന്നത നേതാവ് അയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതിനെത്തുടർന്ന് ആരംഭിച്ച സംഘർഷം നാലാം ദിവസവും തുടരുന്ന പശ്ചാത്തലത്തിലാണ് നെതന്യാഹുവിന്റെ പ്രതികരണം.


ഫോക്സ് ന്യൂസിലെ 'ഹാനിറ്റി' എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇറാനെതിരായ ആക്രമണങ്ങൾക്ക് കുറച്ച് സമയമെടുത്തേക്കാം, എന്നാൽ ഇത് വർഷങ്ങളോളം നീണ്ടുനിൽക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.ഇതൊരു അനന്തമായ യുദ്ധമല്ല, മറിച്ച് സമാധാനത്തിലേക്കുള്ള കവാടമാണ്. പശ്ചിമേഷ്യയിൽ സുസ്ഥിരമായ സമാധാനം കൈവരിക്കാൻ കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു," നെതന്യാഹു പറഞ്ഞു. ഇറാനിലെ ഭരണകൂടത്തെ താഴെയിറക്കാൻ അവിടുത്തെ ജനങ്ങൾക്ക് സാധിക്കുന്ന സാഹചര്യം അമേരിക്കയും ഇസ്രായേലും ചേർന്ന് ഒരുക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഇറാൻ ഭരണകൂടത്തെ മാറ്റമില്ലാത്തതും അമേരിക്കയെ നശിപ്പിക്കാൻ ശ്രമിക്കുന്ന തീവ്രവാദ സ്വഭാവമുള്ളതുമായാണ് നെതന്യാഹു വിശേഷിപ്പിച്ചത്. ഇറാൻ അതിന്റെ ആണവ-ബാലിസ്റ്റിക് മിസൈൽ ശേഷി വീണ്ടും വർദ്ധിപ്പിക്കാൻ ശ്രമിക്കുന്ന സാഹചര്യത്തിൽ സൈനിക നടപടി അനിവാര്യമായി മാറിയെന്ന് അദ്ദേഹം വാദിച്ചു. ഇപ്പോൾ നടപടി എടുത്തില്ലെങ്കിൽ ഭാവിയിൽ ഇറാൻ കൂടുതൽ അപകടകാരിയാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ ശക്തമായി പിന്തുണച്ച നെതന്യാഹു, ഇസ്രായേൽ അമേരിക്കയെ യുദ്ധത്തിലേക്ക് വലിച്ചിഴച്ചു എന്ന ആരോപണങ്ങൾ തള്ളിക്കളഞ്ഞു. "അതൊരു വിഡ്ഢിത്തമാണ്. ലോകത്തിലെ ഏറ്റവും ശക്തനായ നേതാവാണ് ഡൊണാൾഡ് ട്രംപ്. അമേരിക്കയ്ക്ക് ശരിയെന്ന് തോന്നുന്നത് അദ്ദേഹം ചെയ്യുന്നു. ട്രംപിനെപ്പോലൊരു പ്രസിഡന്റ് ഇതിന് മുമ്പ് ഉണ്ടായിട്ടില്ല," നെതന്യാഹു പറഞ്ഞു.


യുദ്ധത്തിന്റെ കഷ്ടപ്പാടുകൾ തനിക്ക് അറിയാമെന്നും എന്നാൽ രാജ്യത്തെ നശിപ്പിക്കാൻ ശ്രമിക്കുന്നവരിൽ നിന്ന് സംരക്ഷണം നേടാൻ ചിലപ്പോൾ യുദ്ധം അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.അമേരിക്കൻ ഉദ്യോഗസ്ഥർ നൽകുന്ന വിവരമനുസരിച്ച് ഇറാനിലെ 1250-ലധികം ലക്ഷ്യസ്ഥാനങ്ങളിൽ ആക്രമണം നടത്തിയിട്ടുണ്ട്. ഇതിൽ 11 ഇറാനിയൻ കപ്പലുകൾ തകർക്കപ്പെടുകയും 10 യുദ്ധക്കപ്പലുകൾ മുങ്ങുകയും ചെയ്തു.


കുവൈറ്റിലുണ്ടായ ഇറാന്റെ പ്രത്യാക്രമണങ്ങളിൽ ആറ് യുഎസ് സൈനികർ കൊല്ലപ്പെട്ടു. ഖമേനി ഉൾപ്പെടെയുള്ള ഉന്നത രാഷ്ട്രീയ-സൈനിക നേതാക്കൾ കൊല്ലപ്പെട്ടത് ഇറാന് കനത്ത ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്.


സംഘർഷം വ്യാപിക്കുന്നത് ഗൾഫ് മേഖലയെ വലിയൊരു പ്രതിസന്ധിയിലേക്ക് തള്ളിയിട്ടിരിക്കുകയാണ്. ഇറാൻ, ഇസ്രായേൽ, ലെബനൻ എന്നിവിടങ്ങളിൽ നിരവധി സിവിലിയന്മാർ കൊല്ലപ്പെട്ടു. ആഗോള വിമാന ഗതാഗതം തടസ്സപ്പെടുകയും ഹോർമുസ് കടലിടുക്ക് വഴിയുള്ള കപ്പൽ ഗതാഗതം നിലയ്ക്കുകയും ചെയ്തത് ഇന്ധനവില കുതിച്ചുയരാൻ കാരണമായി.




Feedback and suggestions