6, March, 2026
Updated on 6, March, 2026 54
മേഖലയിൽ സംഘർഷം കടുക്കുന്നതിനിടെ, തങ്ങളുടെ സൈനിക നീക്കങ്ങൾ അമേരിക്കൻ താവളങ്ങളെയും ആസ്തികളെയും മാത്രമാണ് ലക്ഷ്യം വയ്ക്കുന്നതെന്ന് ഇറാൻ വ്യക്തമാക്കി. ഡൽഹിയിൽ നടന്ന റൈസിന ഡയലോഗിൽ സംസാരിക്കവെ ഇറാൻ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി സയീദ് ഖതിബ്സാദെയാണ് ഇക്കാര്യം അറിയിച്ചത്. ഇറാന്റെ ആക്രമണങ്ങളിൽ അയൽരാജ്യങ്ങളായ അറബ് രാഷ്ട്രങ്ങളിൽ ആർക്കും തന്നെ ജീവഹാനി സംഭവിക്കാത്തത് തങ്ങളുടെ ലക്ഷ്യങ്ങൾ അത്രമേൽ കൃത്യമായതുകൊണ്ടാണെന്ന് അദ്ദേഹം അവകാശപ്പെട്ടു.
ജനവാസ കേന്ദ്രങ്ങളിൽ അമേരിക്കൻ സൈന്യം ഒളിച്ചിരിക്കുന്ന സ്ഥലങ്ങൾ മാത്രമാണ് തങ്ങൾ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യൻ മഹാസമുദ്രത്തിൽ വെച്ച് ഇറാന്റെ യുദ്ധക്കപ്പൽ തകർത്ത അമേരിക്കൻ നടപടിയെ സയീദ് ഖതിബ്സാദെ കഠിനമായി വിമർശിച്ചു. ഇന്ത്യയുടെ ക്ഷണപ്രകാരം എത്തിയ നിരായുധമായ ഒരു കപ്പലിന് നേരെ അമേരിക്ക നടത്തിയ ആക്രമണം അങ്ങേയറ്റം നിർഭാഗ്യകരമാണെന്ന് അദ്ദേഹം പറഞ്ഞു.
കൂടാതെ, ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ വധത്തിന് പിന്നാലെ രാജ്യത്തെ ഭരണസംവിധാനം തകരുമെന്ന അമേരിക്കയുടെ വാദങ്ങളെയും അദ്ദേഹം തള്ളിപ്പറഞ്ഞു. വ്യക്തികളിലല്ല, മറിച്ച് ശക്തമായ ഭരണഘടനാ സ്ഥാപനങ്ങളിലാണ് ഇറാന്റെ കരുത്തെന്നും ഭരണകൂടവും ജനങ്ങളും ഐക്യത്തോടെയാണ് മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സന്ദർശനത്തിന്റെ ഭാഗമായി അദ്ദേഹം ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.