നേപ്പാളില്‍ ചരിത്രം കുറിച്ച് വമ്പൻ വിജയവുമായി ആര്‍എസ്പി; മുന്‍പ്രധാനമന്ത്രിയെ തോല്‍പ്പിച്ച് ബാലേന്ദ്ര ഷാ അധികാരത്തിലേക്ക്


8, March, 2026
Updated on 8, March, 2026 5


കാഠ്മണ്ഡു: നേപ്പാള്‍ പൊതു തെരഞ്ഞെടുപ്പില്‍ ജെന്‍ സി നേതാവും മുന്‍ റാപ്പറുമായ ബാലേന്ദ്ര ഷാ പ്രധാനമന്ത്രി പദത്തിലേക്ക്. തെരഞ്ഞെടുപ്പില്‍ ബാലേന്ദ്ര ഷായുടെ രാഷ്ട്രീയ സ്വതന്ത്രതാ പാര്‍ട്ടി (ആര്‍എസ്പി) ചരിത്ര ഭൂരിപക്ഷം നേടിയാണ് ഭരണം കയ്യാളാന്‍ ഒരുങ്ങുന്നത്. നേപ്പാളിനെ പിടിച്ചുകുലുക്കിയ ജെന്‍സി പ്രക്ഷോഭത്തിന് ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് കനത്ത തിരിച്ചടിയാണ് നേരിട്ടത്.ജാപ്പ 5 മണ്ഡലത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍ ( യുഎംഎല്‍) നേതാവും മുന്‍ പ്രധാനമന്ത്രിയുമായ കെ പി ശര്‍മ ഒലിയെ ആര്‍എസ്പി നേതാവായ ബാലേന്ദ്ര ഷാ അരലക്ഷത്തോളം വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. ബാലേന്‍ എന്നറിയപ്പെടുന്ന, 35 കാരനായ ബാലേന്ദ്ര മുന്‍ റാപ്പര്‍ ഗായകനും ടെലിവിഷന്‍ താരവുമാണ്.


രാഷ്ട്രീയ സ്വതന്ത്രതാ പാർട്ടി നേതാവ് ബാലേന്ദ്ര ഷാ 68348 വോട്ടുകളാണ് നേടിയത്. നേപ്പാൾ കമ്യൂണിസ്റ്റ് പാർട്ടിയുടെ ചെയ‍ർമാനായ കെ പി ശ‍ർമ ഒലിക്ക് 18734 വോട്ടുകൾ മാത്രമാണ് നേടാനായത്. ബാലേൻ പുതിയ പ്രധാനമന്ത്രിയായേക്കും. ഹിമാലയൻ രാജ്യത്തിന്റെ ആദ്യത്തെ മാധേസി പ്രധാനമന്ത്രിയും നേപ്പാളിന്റെ പാർലമെന്ററി ചരിത്രത്തിൽ ഉന്നത സ്ഥാനം വഹിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയുമായിരിക്കും ബാലേന്ദ്ര ഷാ.


തെരഞ്ഞെടുപ്പ് കമ്മീഷൻ ഫലം പ്രഖ്യാപിച്ച 138 സീറ്റുകളിൽ 107 എണ്ണത്തിലും ആർ‌എസ്‌പി വിജയിച്ചു. കാഠ്മണ്ഡു താഴ്‌വരയിലെ മൂന്ന് ജില്ലകളിലെ 15 മണ്ഡലങ്ങളും ആർഎസ്പി തൂത്തുവാരി. രണ്ടാം സ്ഥാനത്തുള്ള നേപ്പാളി കോൺഗ്രസ് (എൻസി) പാർട്ടിക്ക് വെറും 15 സീറ്റുകൾ മാത്രമാണ് നേടാനായത്. മൂന്ന് സീറ്റുകളിൽ നേപ്പാളി കോൺഗ്രസ് പാർട്ടി ലീഡ് ചെയ്യുന്നു. സിപിഎൻ-യുഎംഎൽ ഏഴ് സീറ്റുകൾ മാത്രം നേടി. മൂന്നിടത്ത് മുന്നിലാണ്. നേപ്പാളി കമ്മ്യൂണിസ്റ്റ് പാർട്ടി (എൻസിപി) ആറ് സീറ്റുകൾ നേടിയിട്ടുണ്ട്. ഒരു സീറ്റിൽ മുന്നിലാണ്.




Feedback and suggestions