24, March, 2026
Updated on 24, March, 2026 3
യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ഇറാൻ 'കരാറിന്' തയ്യാറാണെന്ന് പ്രസ്താവിച്ചതിന് പിന്നാലെ കടുത്ത നിലപാടുമായി ഇറാൻ രംഗത്ത്. തങ്ങൾക്ക് ലഭിച്ച നഷ്ടങ്ങൾക്കുള്ള പരിഹാരം, സാമ്പത്തിക ഉപരോധങ്ങൾ നീക്കം ചെയ്യൽ, ആഭ്യന്തര കാര്യങ്ങളിൽ അമേരിക്ക ഇടപെടില്ലെന്ന അന്താരാഷ്ട്ര നിയമപരമായ ഗ്യാരണ്ടി എന്നിവ ലഭിക്കാതെ യുദ്ധം അവസാനിക്കില്ലെന്ന് ഇറാന്റെ മുതിർന്ന സൈനിക ഉപദേഷ്ടാവ് മൊഹ്‌സൻ റെസായ് മുന്നറിയിപ്പ് നൽകി.ഇറാൻ പരമോന്നത നേതാവ് മുജ്തബ ഖമേനിയുടെ മുതിർന്ന ഉപദേഷ്ടാവായ റെസായ് തിങ്കളാഴ്ച നടത്തിയ ടെലിവിഷൻ പ്രസംഗത്തിലാണ് നിലപാട് വ്യക്തമാക്കിയത്.യുദ്ധം തുടരുന്ന കാര്യത്തിൽ ടെഹ്‌റാൻ കൂടുതൽ കർക്കശമായ നിലപാടാണ് സ്വീകരിക്കുന്നതെന്ന് റെസായുടെ വാക്കുകൾ സൂചിപ്പിക്കുന്നു. ഇത്തവണത്തെ പ്രത്യാക്രമണം കേവലം 'കണ്ണിന് പകരം കണ്ണ്' എന്ന രീതിയിലാവില്ലെന്നും മറിച്ച് 'കണ്ണിന് പകരം തല' എന്ന നിലയിലായിരിക്കുമെന്നും ശത്രുക്കൾ ഗൾഫ് മേഖല വിടേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇറാന്റെ സായുധ സേന പൂർണ്ണ ശക്തിയോടെ സൈനിക നടപടികൾ തുടരുകയാണെന്നും സമ്മർദ്ദങ്ങൾക്ക് വഴങ്ങില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.യുദ്ധം ഒരാഴ്ച മുൻപ് തന്നെ അവസാനിക്കേണ്ടതായിരുന്നുവെന്നും എന്നാൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ സമ്മർദ്ദമാണ് പോരാട്ടം തുടരാൻ കാരണമായതെന്നും റെസായ് ആരോപിച്ചു. വെടിനിർത്തലിന് അമേരിക്ക തയ്യാറായിരുന്നുവെന്നും യുദ്ധത്തിലൂടെ വിജയത്തിലേക്ക് ഒരു പാതയുമില്ലെന്ന് വാഷിംഗ്ടൺ തിരിച്ചറിഞ്ഞതായും അദ്ദേഹം അവകാശപ്പെട്ടു.അതേസമയം, യുദ്ധം അവസാനിപ്പിക്കാൻ ഇറാൻ ഒരു കരാറിനായി ആഗ്രഹിക്കുന്നുണ്ടെന്നും ഒരു ഇറാനിയൻ നേതാവുമായി വാഷിംഗ്ടൺ ബന്ധപ്പെടുന്നുണ്ടെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. യുഎസ് പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫും ട്രംപിന്റെ മരുമകൻ ജാരദ് കുഷ്‌നറും ഞായറാഴ്ച ഒരു ഇറാനിയൻ നേതാവുമായി ചർച്ച നടത്തിയെന്ന് ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.എന്നാൽ ചർച്ച നടത്തിയത് ആരുമായാണെന്ന് അദ്ദേഹം വെളിപ്പെടുത്തിയില്ല. പരമോന്നത നേതാവ് ആയത്തുള്ള മുജ്തബ ഖമേനിയുമായി യുഎസ് നേരിട്ട് ഇടപെട്ടിട്ടില്ലെന്നും ട്രംപ് വ്യക്തമാക്കി.