നിയമസഭയിൽ ഇന്ന് സ്പീക്കർ പോര്; ചരിത്രത്തിലാദ്യമായി മൂന്ന് മുന്നണി സ്ഥാനാർത്ഥികൾ നേർക്കുനേർ


22, May, 2026
Updated on 22, May, 2026 62


തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയുടെ സ്പീക്കര്‍ തെരഞ്ഞെടുപ്പ് ഇന്ന്. സഭാ ചരിത്രത്തിലാദ്യമായി സ്പീക്കര്‍ സ്ഥാനത്തേക്ക് മൂന്ന് മുന്നണികളുടെ സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നുണ്ട്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആണ് സ്പീക്കര്‍ സ്ഥാനാര്‍ത്ഥി. എ സി മൊയ്തീന്‍ എല്‍ഡിഎഫിന്റേയും ബി ബി ഗോപകുമാര്‍ എൻഡിഎയുടെയും സ്ഥാനാര്‍ത്ഥികളാണ്.ഇന്ന് രാവിലെ ഒമ്പത് മണിക്കാണ് വോട്ടെടുപ്പ് നടക്കുക. രഹസ്യബാലറ്റിലൂടെയാവും വോട്ടെടുപ്പ്. പ്രോടേം സ്പീക്കര്‍ ജി സുധാകരന്റെ അധ്യക്ഷതയിലാണ് വോട്ടെടുപ്പ് നടക്കുക. വലിയ അംഗബലമുള്ളതിനാല്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സ്പീക്കര്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുമെന്ന് ഉറപ്പാണ്. ഫലം പ്രഖ്യാപിച്ച് കഴിഞ്ഞ ശേഷം സ്പീക്കറെ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ചേര്‍ന്ന് ഇരിപ്പിടത്തിലേക്ക് ആനയിക്കും. സ്പീക്കർ തെരഞ്ഞെടുപ്പിന് ശേഷം പിരിയുന്ന സഭ മെയ് 29ന് വീണ്ടും ചേരും. 29നാണ് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം. ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പ് ഇന്നില്ല. ജൂൺ ഒന്നിനാണ് ഡെപ്യൂട്ടി സ്പീക്കർ തെരഞ്ഞെടുപ്പ്.


എൻഡിഎയുടെ സ്ഥാനാർത്ഥി മത്സരിക്കുന്നതാണ് ഇത്തവണത്തെ സ്പീക്കർ തെരഞ്ഞെടുപ്പിലെ ശ്രദ്ധേയമായ കാര്യം. ഇതിന് മുമ്പ് 2016ൽ എൻഡിഎയ്ക്ക് നിയമസഭയിൽ പ്രാതിനിധ്യമുണ്ടായിരുന്നപ്പോൾ ഏക അംഗമായിരുന്ന ഒ രാജഗോപാലിൻ്റെ വോട്ട് ആർക്കായിരുന്നു എന്നത് കൗതുകമായിരുന്നു. ശ്രീരാമനെ പ്രശംസിച്ചുകൊണ്ടായിരുന്നു നിയമസഭയില്‍ ഒ രാജഗോപാല്‍ നടത്തിയ ആദ്യപ്രസംഗം. ശ്രീരാമനെ സംബന്ധിച്ച് ധര്‍മ്മത്തിന്റെ ആള്‍രൂപമാണെന്ന് അറിയാമെന്നും താങ്കളുടേത് ശ്രീത്വം വിളയുന്ന മുഖമാണെന്നും പ്രസംഗത്തിലുണ്ടായിരുന്നു. ഇതോടെ ഒ രാജഗോപാൽ പി ശ്രീരാമകൃഷ്ണനാകാം വോട്ട് ചെയ്തതെന്ന വ്യാപക പ്രചരണം ഉണ്ടായിരുന്നു.




Feedback and suggestions