22, May, 2026
Updated on 22, May, 2026 2
യൂറോപ്പിൽ അമേരിക്കയുടെ സൈനിക വിന്യാസം കുറയ്ക്കുമെന്ന നേരത്തെയുള്ള തീരുമാനത്തിന് വിപരീതമായി, പോളണ്ടിലേക്ക് 5,000 അമേരിക്കൻ സൈനികരെക്കൂടി അയക്കുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് യൂറോപ്പിലേക്കുള്ള സൈനിക വിന്യാസങ്ങൾ റദ്ദാക്കി ഒരാഴ്ചയ്ക്ക് ശേഷമാണ് ട്രംപിന്റെ ഈ അപ്രതീക്ഷിത നടപടി.
ജർമ്മനിയിൽ നിന്ന് 5,000 സൈനികരെ പിൻവലിക്കുമെന്ന് ഈ മാസം ആദ്യം ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇറാൻ യുദ്ധവുമായി ബന്ധപ്പെട്ട് ജർമ്മൻ ചാൻസലർ ഫ്രെഡറിക് മെർസ് നടത്തിയ പ്രസ്താവനയിലുള്ള അതൃപ്തിയാണ് ഇതിനു കാരണമായത്. ഈ സാഹചര്യത്തിലാണ് പോളണ്ടിലേക്കുള്ള പുതിയ വിന്യാസം. പോളണ്ട് പ്രസിഡന്റ് കരോൾ നാവ്‌റോക്കിയുമായുള്ള ട്രംപിന്റെ അടുത്ത ബന്ധം ഈ തീരുമാനത്തിന് പിന്നിലുണ്ട്. അമേരിക്ക-പോളണ്ട് സഖ്യം യൂറോപ്പിന്റെ സുരക്ഷയുടെ സുപ്രധാന തൂണാണെന്ന് നാവ്‌റോക്കി പ്രസ്താവിച്ചു.നാറ്റോ സഖ്യകക്ഷികൾ ഇറാൻ യുദ്ധത്തിൽ മതിയായ സഹായം നൽകുന്നില്ലെന്ന് ട്രംപ് നേരത്തെ വിമർശിച്ചിരുന്നു. സ്വീഡനിൽ നടക്കുന്ന നാറ്റോ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കുന്ന അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ബന്ധപ്പെട്ട് നീക്കങ്ങൾ നടക്കുന്നുണ്ട്. അതേസമയം, ഒരു സഖ്യകക്ഷിയെ മാത്രം ആശ്രയിക്കാതെ കൂടുതൽ സ്വതന്ത്രവും ശക്തവുമായ നാറ്റോ കെട്ടിപ്പടുക്കുകയാണ് ലക്ഷ്യമെന്ന് നാറ്റോ മേധാവി മാർക്ക് റൂട്ടെ വ്യക്തമാക്കി.
2022-ലെ റഷ്യൻ അധിനിവേശത്തിന് ശേഷം യുക്രൈനിലേക്കുള്ള പാശ്ചാത്യ സൈനിക സഹായത്തിന്റെ പ്രധാന കേന്ദ്രമാണ് പോളണ്ട്. 2023-ൽ പോളണ്ടിൽ അമേരിക്കൻ ആർമി ഗാരിസൺ സ്ഥാപിക്കുകയും സൈനികരുടെ എണ്ണം പതിനായിരമായി വർദ്ധിപ്പിക്കുകയും ചെയ്തിരുന്നു. മുൻപ് സൈനിക വിന്യാസം തടഞ്ഞ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തിന്റെ നിലപാടിനെ മറികടന്നുള്ള ട്രംപിന്റെ ഈ പ്രഖ്യാപനം അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധയാകർഷിച്ചിരിക്കുകയാണ്.