മണിപ്പൂരിൽ എൻആർസി നടപ്പാക്കണമെന്ന ആവശ്യത്തിൽ പ്രത്യേക യോഗം വിളിച്ച് അമിത് ഷാ ; സംസ്ഥാനത്തെ സെൻസസ് നടപടികൾ താൽക്കാലികമായി നിർത്തിവച്ചു


1, September, 2026
Updated on 1, September, 2026 6



മണിപ്പൂരിൽ സെപ്റ്റംബർ ഒന്നു മുതൽ ആരംഭിക്കാനിരുന്ന 2027 ലെ ദേശീയ ജനസംഖ്യാ കണക്കെടുപ്പിന്റെ ആദ്യ ഘട്ട നടപടികൾ കേന്ദ്ര സർക്കാർ താൽക്കാലികമായി നിർത്തിവെച്ചു. സംസ്ഥാനത്ത് ദേശീയ പൗരത്വ രജിസ്റ്റർ (എൻആർസി) ആദ്യം നടപ്പാക്കണമെന്ന വിവിധ സംഘടനകളുടെയും ജനങ്ങളുടെയും ശക്തമായ ആവശ്യത്തെ തുടർന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഈ തീരുമാനമെടുത്തത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ ന്യൂഡൽഹിയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് ജനസംഖ്യാ കണക്കെടുപ്പ് മാറ്റിവെക്കാൻ തീരുമാനമായത്. മണിപ്പൂർ ഗവർണർ അജയ് കുമാർ ഭല്ല, മുഖ്യമന്ത്രി യുമനം ഖേംചന്ദ് സിംഗ് എന്നിവരടക്കമുള്ള മുതിർന്ന ഉദ്യോഗസ്ഥർ ഈ നിർണ്ണായക യോഗത്തിൽ പങ്കെടുത്തു. 


സെൻസസ് നടത്തുന്നതിന് മുൻപ് 1951 അടിത്തറയാക്കി എൻആർസി പുതുക്കി പണിതില്ലെങ്കിൽ അനധികൃത കുടിയേറ്റക്കാരും ജനസംഖ്യാ കണക്കിൽ ഉൾപ്പെടാൻ സാധ്യതയുണ്ടെന്ന് പ്രദേശവാസികൾ ആശങ്ക പ്രകടിപ്പിച്ചിരുന്നു. പ്രത്യേകിച്ച് അയൽരാജ്യമായ മ്യാന്മറിൽ നിന്നുള്ള അനധികൃത കുടിയേറ്റം തടയാൻ എൻആർസി അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടി വിവിധ സിവിൽ സൊസൈറ്റി സംഘടനകളും വിദ്യാർത്ഥി പ്രസ്ഥാനങ്ങളും സംസ്ഥാന വ്യാപകമായി പ്രതിഷേധങ്ങൾ സംഘടിപ്പിച്ചുപോരുകയായിരുന്നു. ഇതോടൊപ്പം വിഷയത്തിൽ മണിപ്പൂർ ഹൈക്കോടതി ഇടപെടുകയും പൗരത്വ പട്ടിക തയ്യാറാക്കുന്നത് സംബന്ധിച്ച് വ്യക്തത വരുന്നത് വരെ നടപടികൾ നിർത്തിവെക്കാൻ ഉത്തരവിടുകയും ചെയ്തു.


ജനങ്ങളുടെ വികാരവും ആവശ്യങ്ങളും കണക്കിലെടുത്താണ് കേന്ദ്രം ഈ തീരുമാനമെടുത്തതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും അറിയിച്ചു. സംസ്ഥാനത്തെ സാമൂഹിക-രാഷ്ട്രീയ പ്രശ്നങ്ങൾ പരിഹരിക്കാൻ പൊതുജനങ്ങൾ സർക്കാരുമായി സഹകരിക്കണമെന്നും ഹർത്താലുകളും പണിമുടക്കുകളും ഒഴിവാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. സെൻസസ് നിർത്തിവെച്ച പശ്ചാത്തലത്തിൽ വരും ദിവസങ്ങളിൽ എൻആർസി നടപ്പാക്കുന്നത് സംബന്ധിച്ച് കൂടുതൽ ചർച്ചകൾ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കിടയിൽ നടന്നേക്കും.




Feedback and suggestions