6, September, 2026
Updated on 6, September, 2026 7
വാഷിങ്ടൻ∙ ഇറാൻ യുദ്ധവുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തി നൽകിയ ‘ചാരനെ’ കണ്ടെത്താൻ അമ്പതോളം ഉന്നത സൈനികോദ്യോഗസ്ഥരെ യുഎസ് നുണ പരിശോധനയ്ക്ക് വിധേയരാക്കി. യുഎസിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു സംഭവം. ഇറാനുമായുള്ള യുദ്ധം തുടങ്ങിയതിനുശേഷം യുഎസിന്റെ ആയുധ ശേഖരത്തിൽ വൻ കുറവ് വന്നതുൾപ്പെടെയുള്ള വിവരങ്ങൾ മാധ്യമങ്ങൾക്ക് ലഭിച്ച പശ്ചാത്തലത്തിലാണ് നടപടി.
ഉന്നത സൈനിക ഉദ്യോഗസ്ഥരെയും യുഎസ് മിലിട്ടറിയുടെ ജോയിന്റ് സ്റ്റാഫിലെ ജീവനക്കാരെയുമാണ് നുണ പരിശോധനയ്ക്ക് വിധേയരാക്കിയതെന്ന് ദ് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. ഓഗസ്റ്റിലായിരുന്നു കൂട്ട നുണ പരിശോധന. യുഎസിന്റെ ആയുധ ശേഖരത്തിൽ ദീർഘദൂര മിസൈലുകളുടെയും പേട്രിയറ്റ് മിസൈൽവേധ സംവിധാനങ്ങളുടെയും എണ്ണത്തിൽ വൻ കുറവുണ്ടായെന്ന വിവരം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് വലിയ ചർച്ചയായിരുന്നു.
അന്വേഷണ പരിധിയിലുള്ള വിഷയങ്ങളെക്കുറിച്ച് പ്രതികരിക്കാനില്ലെന്നും അതേസമയം, ദേശീയ സുരക്ഷ സംബന്ധിച്ച വിവരങ്ങൾ ചോർന്നത് അതീവ ഗൗരവത്തോടെ അന്വേഷിച്ച് വരുകയാണെന്നും പെന്റഗൺ വക്താവ് ഷോൺ പാർനെൽ പ്രസ്താവനയിൽ പറഞ്ഞു. മേയ് 5 മുതൽ ഇറാൻ യുദ്ധം സംബന്ധിച്ച് യുഎസ് പ്രതിരോധ സെക്രട്ടറി വാർത്താ സമ്മേളനം വിളിച്ചിട്ടില്ല. അതോടൊപ്പം തന്നെ പെന്റഗണിലേക്കുള്ള മാധ്യമങ്ങളുടെ പ്രവേശനം നിയന്ത്രിക്കുകയും ചെയ്തിട്ടുണ്ട്. യുഎസിന്റെ യുദ്ധക്കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കണിലെ മോശം അവസ്ഥയെക്കുറിച്ച് വാർത്ത നൽകിയതിന് സ്റ്റാർസ് ആൻഡ് സ്ട്രൈപ്സ് എഡിറ്റർ ഇൻ ചീഫ് എറിക് സ്ലാവിൻ, പബ്ലിഷർ മാക്സ് ലെഡെറർ, മിഡിൽ ഈസ്റ്റ് റിപ്പോർട്ടർ ലാറ കോർട്ടെ എന്നിവരെ പെന്റഗൺ പുറത്താക്കിയിരുന്നു.