Qatar's retaliation imminent? Decision to convene an emergency Arab-Islamic summit following Israeli attack
12, September, 2025
Updated on 12, September, 2025 68
ഇസ്രയേലിന് ആക്രമണത്തിൽ മറുപടി നൽകാൻ അറബ് ഇസ്ലാമിക് ഉച്ചകോടിയുമായി ഖത്തർ. ഇസ്രയേലിന് ഏത് രീതിയിൽ തിരിച്ചടി നൽകണമെന്ന് ഉച്ചകോടിയിൽ ചർച്ചയാകും. ഹമാസ് നേതാക്കളെ പുറത്താക്കിയില്ലെങ്കിൽ ആക്രമണം തുടരുമെന്ന് ഖത്തറിന് ഇസ്രയേൽ മുന്നറിയിപ്പിന് പിന്നാലെയാണ് ഖത്തർ തീരുമാനം. ഇസ്രേയേൽ ആക്രമത്തിൻ്റെ പശ്ചാത്തലത്തിൽ ഗൾഫ് മേഖല അപകടത്തിലാണെന്നും കൂട്ടായ പ്രതികരണം ആവശ്യമാണെന്നും ഖത്തർ അറിയിച്ചിരുന്നു.
ഞായർ, തിങ്കൾ ദിവസങ്ങളിൽ ദോഹയിലായിരിക്കും അറബ് ഇസ്ലാമിക് നിർണായക ഉച്ചകോടി. പ്രാദേശിക തലത്തിൽ ഇസ്രയേലിന് തിരിച്ചടി നൽകണമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾ റഹ്മാൻ ബിൻ ജാസിം സിഎൻഎന്നിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. ഇസ്രയേലിൻ്റെ ആക്രമണം ബന്ദിമോചനത്തിനുള്ള എല്ലാ സാധ്യതകളും ഇല്ലാതാക്കിയെന്നും പ്രധാനമന്ത്രി പറഞ്ഞു. തങ്ങൾ വഞ്ചിതരായി, ആക്രമണത്തിൽ രാജ്യം എത്ര രോക്ഷത്തിലാണെന്ന് പറഞ്ഞറിയിക്കാൻ സാധിക്കില്ലെന്നും അഭിമുഖത്തിനിടെ പ്രധാനമന്ത്രി അറിയിച്ചു. അമേരിക്കയുമായുള്ള സുരക്ഷാ പങ്കാളിത്തത്തെക്കുറിച്ച് ആഴത്തിലുള്ള വിലയിരുത്തൽ ഉച്ചകോടിക്കിടെ ഖത്തർ നടത്തുമെന്നാണ് സൂചന.
ഖത്തറിനെതിരായ ആക്രമണത്തിൽ അന്താരാഷ്ട്ര തലത്തിലും അറബ് രാജ്യങ്ങളിൽ നിന്നും കടുത്ത വിമർശനം ഉയരുമ്പോഴും വീണ്ടും ആക്രമണം കടുപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയാണ് ഇസ്രയേൽ. ഹമാസ് നേതാക്കളെ രാജ്യത്ത് നിന്ന് പുറത്താക്കിയില്ലെങ്കിൽ ഇനിയും ആക്രമണം ശക്തമാക്കും. ഭീകരവാദത്തിന് സംരക്ഷണം നൽകുന്ന രാജ്യങ്ങളെ ഒരു തരത്തിലും അംഗീകരിക്കാനാകില്ല. ഭീകരെ ഖത്തർ പുറത്താക്കുകയോ നിയമത്തിന് മുന്നിൽ കൊണ്ടുവരികയോ ചെയ്യണം. അല്ലാത്ത പക്ഷം ഇസ്രയേലിന് അത് ചെയ്യേണ്ടി വരുമെന്നാണ് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ താക്കീത്.