19, October, 2025
Updated on 19, October, 2025 9
![]() |
റഷ്യൻ എണ്ണ ഇറക്കുമതി പൂർണമായും നിർത്താൻ ഇന്ത്യയെ പ്രേരിപ്പിക്കുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ആവർത്തിച്ചുള്ള വാദങ്ങൾ പാഴായി. അമേരിക്കൻ സമ്മർദ്ദങ്ങൾക്കും ഏകപക്ഷീയമായ തീരുവകൾക്കുമിടയിലും, റഷ്യയുമായുള്ള തന്ത്രപരവും സാമ്പത്തികവുമായ ബന്ധം കൂടുതൽ ആഴത്തിലാക്കാനുള്ള നിർണായക നീക്കത്തിലാണ് ഇന്ത്യ. ദേശീയ താൽപര്യങ്ങൾക്കാണ് പ്രഥമ പരിഗണനയെന്ന ശക്തമായ സന്ദേശമാണ് ഇന്ത്യ ഇതിലൂടെ ലോകത്തിന് നൽകുന്നത്.
റഷ്യൻ എണ്ണ ഇറക്കുമതി ഇന്ത്യ നിർത്തുമെന്ന ട്രംപിന്റെ വാദങ്ങളെ തള്ളിക്കളഞ്ഞുകൊണ്ട്, ഇന്ത്യ റഷ്യയിൽ നിന്നുള്ള എണ്ണ വാങ്ങൽ വൻതോതിൽ വർധിപ്പിച്ചു. സെപ്റ്റംബറിൽ പ്രതിദിനം 16 ലക്ഷം ബാരൽ എണ്ണയാണ് വാങ്ങിയിരുന്നതെങ്കിൽ, ഈ മാസം ഇത് 20 ലക്ഷം ബാരലായി കുതിച്ചുയർന്നു.
ഒക്ടോബറിലെ മൊത്തം എണ്ണ ഇറക്കുമതി പരിഗണിക്കുമ്പോൾ റഷ്യ തന്നെയാണ് ഇപ്പോഴും ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനത്തുള്ള ഇറാഖിൽ നിന്ന് 10.1 ലക്ഷം ബാരലും സൗദി അറേബ്യയിൽ നിന്ന് 8.30 ലക്ഷം ബാരലുമാണ് പ്രതിദിനം വാങ്ങുന്നത്. വിപണി ഗവേഷകരായ കെപ്ലറുടെ കണക്കുകൾ പ്രകാരം, യുഎഇയെ പിന്തള്ളി അമേരിക്ക നാലാം സ്ഥാനം നേടിയെങ്കിലും, റഷ്യൻ എണ്ണ ഇറക്കുമതിയുടെ പകുതി പോലും അമേരിക്കയിൽ നിന്നില്ല എന്നത് ശ്രദ്ധേയമാണ്.
റഷ്യ ഇന്ത്യയ്ക്കുള്ള എണ്ണയുടെ ഡിസ്കൗണ്ട് വർധിപ്പിച്ചത് ഇറക്കുമതി കൂടാൻ പ്രധാന കാരണമായിജൂലൈ-ഓഗസ്റ്റിൽ ബാരലിന് 1.5-2 ഡോളർ വീതമായിരുന്നു ഡിസ്കൗണ്ട്. ഇപ്പോഴിത് 3.5-5 ഡോളർ ആണ്. വിപണി വിലയേക്കാൾ 5 ഡോളർ വരെ ഇളവോടെ റഷ്യൻ എണ്ണ ലഭിക്കുന്നത് ഇന്ത്യയുടെ ഊർജ്ജ സുരക്ഷയ്ക്ക് വലിയ ആശ്വാസമാണ്. നവംബറിലേക്കും ഡിസംബറിലേക്കുമുള്ള ഇറക്കുമതിക്കായി ഇന്ത്യൻ കമ്പനികൾ റഷ്യൻ കമ്പനികളുമായി കരാറിൽ ഏർപ്പെട്ടിട്ടുണ്ടെന്ന സൂചന ട്രംപിന്റെ വാക്കുകളെ ഇന്ത്യ ഗൗനിക്കുന്നില്ലെന്ന് വ്യക്തമാക്കുന്നു.
എണ്ണയ്ക്ക് പുറത്തും കൂട്ടുകെട്ട്: അപൂർവ ധാതുക്കളും സാങ്കേതികവിദ്യയും
എണ്ണയ്ക്ക് പുറമേ, അപൂർവ ധാതുക്കളുടെ (റെയർ എർത്ത്) ഇറക്കുമതിക്കും കൽക്കരി മേഖലയിൽ ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങൾ സംയുക്തമായി ഒരുക്കാനും റഷ്യൻ കമ്പനികളുമായി കൈകോർക്കാൻ ഇന്ത്യ ഒരുങ്ങുകയാണ്. ലോകത്തെ 95 ശതമാനം റെയർ എർത്ത് കൈയാളുന്ന ചൈന, കയറ്റുമതിക്ക് നിയന്ത്രണം ഏർപ്പെടുത്തിയ പശ്ചാത്തലത്തിലാണ് ഇന്ത്യ റഷ്യയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. വാഹന നിർമ്മാണം, ഇലക്ട്രോണിക്സ്, പ്രതിരോധ മേഖലകൾക്ക് അനിവാര്യമായ അസംസ്കൃത വസ്തുക്കളാണ് റെയർ എർത്ത്.
റഷ്യയുമായി റെയർ എർത്തിൽ മാത്രമല്ല, വ്യോമയാനം, ടെക്നോളജി മേഖലകളിലും പങ്കാളിത്തത്തിന് ശ്രമിക്കുന്നതായി കേന്ദ്ര വാണിജ്യ മന്ത്രാലയം സ്ഥിരീകരിച്ചു. ചെറു വിമാന എൻജിനുകളുടെ നിർമ്മാണം, 3ഡി പ്രിന്റിങ് തുടങ്ങിയ നിർണ്ണായക മേഖലകളിലെ സഹകരണവും ഇതിൽ ഉൾപ്പെടുന്നു.
ട്രംപിന്റെ ‘വിചിത്ര’ വാദങ്ങളും അമേരിക്കയുടെ ഇരട്ടത്താപ്പും
പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ എണ്ണ ഇറക്കുമതി നിർത്താമെന്ന് തനിക്ക് ഉറപ്പുനൽകിയതായി ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാൽ, മോദിയും ട്രംപും തമ്മിൽ സംസാരിച്ചിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.
റഷ്യൻ എണ്ണ ഇറക്കുമതിയുടെ പേരിൽ ഇന്ത്യയ്ക്കെതിരെ മാത്രം നടപടിയെടുത്ത ട്രംപിന്റെ നിലപാട് ഇരട്ടത്താപ്പാണെന്ന് വിദേശകാര്യ മന്ത്രാലയം തുറന്നടിച്ചു. ഇന്ത്യയുടെ 25% ഇറക്കുമതി തീരുവയ്ക്ക് പുറമേ, റഷ്യൻ എണ്ണ വാങ്ങുന്നതിനുള്ള പിഴയായി 25% കൂടി ചുമത്തി മൊത്തം 50% തീരുവയാണ് ഇന്ത്യയ്ക്ക് ബാധകമാക്കിയത്. എന്നാൽ, ഇന്ത്യയേക്കാൾ കൂടുതൽ റഷ്യൻ എണ്ണ വാങ്ങിയ ചൈനയ്ക്ക് 30 ശതമാനം തീരുവ മാത്രമേയുള്ളൂ.
2024ലെ കണക്കനുസരിച്ച്, ചൈന 62.6 ബില്യൺ ഡോളറിന്റെ റഷ്യൻ എണ്ണ ഇറക്കുമതി ചെയ്തപ്പോൾ ഇന്ത്യ ചെലവിട്ടത് 52.7 ബില്യൺ ഡോളർ മാത്രമാണ്. റഷ്യയ്ക്കെതിരെ ഉപരോധം പ്രഖ്യാപിച്ച യൂറോപ്യൻ യൂണിയൻ പോലും 39.1 ബില്യൻ ഡോളറിന്റെ റഷ്യൻ ഉൽപ്പന്നങ്ങൾ വാങ്ങി (ഇതിൽ 25.1 ബില്യൺ എണ്ണയ്ക്കാണ്). കൂടാതെ, അമേരിക്ക പോലും 3.3 ബില്യൻ ഡോളർ ചെലവിട്ട് റഷ്യയിൽ നിന്ന് ധാതുക്കൾ ഇറക്കുമതി ചെയ്തിരുന്നു. എന്നിട്ടും ഇന്ത്യയ്ക്കുമേൽ മാത്രം നടപടിയെടുത്ത അമേരിക്കയുടെ കാപട്യം ഇതിലൂടെ വ്യക്തമാകുന്നു.
അമേരിക്ക റഷ്യയിൽ നിന്ന് ധാതുക്കൾ വാങ്ങുന്നതിനെക്കുറിച്ച് അറിയില്ലെന്നായിരുന്നു ട്രംപിന്റെ പ്രതികരണം. ഹംഗറി റഷ്യൻ എണ്ണ വാങ്ങുന്നതിനെ ന്യായീകരിക്കാൻ ട്രംപ് നടത്തിയ വിചിത്ര വാദം ഇങ്ങനെയായിരുന്നു: “അവർ സ്റ്റക്കാണ്. അവർക്ക് കടലില്ല. കര മാത്രമേയുള്ളൂ. വർഷങ്ങളായി ഒരു പൈപ്പ്‍ലൈനേയുള്ളൂ. അവർക്ക് പുറത്തുനിന്ന് വേറെ എണ്ണ കിട്ടാൻ പ്രയാസമാണ്.”
അമേരിക്കയുടെ ഏകപക്ഷീയമായ സമ്മർദ്ദങ്ങൾക്കും അടിസ്ഥാനരഹിതമായ വാദങ്ങൾക്കുമെതിരെ, ദേശീയ താൽപര്യം മുൻനിർത്തി റഷ്യയുമായുള്ള ബന്ധം ശക്തിപ്പെടുത്താനുള്ള ഇന്ത്യയുടെ തീരുമാനം, പുതിയ ലോകക്രമത്തിൽ രാജ്യത്തിന്റെ വർധിച്ചുവരുന്ന സ്വാശ്രയത്വത്തെയും തന്ത്രപരമായ പക്വതയെയും സൂചിപ്പിക്കുന്നു. കുറഞ്ഞ വിലയ്ക്ക് എണ്ണയും സുപ്രധാന ധാതുക്കളും ഉറപ്പാക്കുന്നതിലൂടെ, അമേരിക്കൻ ഭീഷണികൾക്ക് വഴങ്ങില്ലെന്ന ശക്തമായ സന്ദേശമാണ് ഇന്ത്യ നൽകുന്നത്. റഷ്യയുമായി കൈകോർത്തുകൊണ്ട് സാമ്പത്തികമായും സാങ്കേതികമായും മുന്നോട്ട് പോകാനുള്ള ഇന്ത്യയുടെ ഈ നീക്കം, അന്താരാഷ്ട്ര വേദിയിൽ അമേരിക്കയുടെ ഇരട്ടത്താപ്പിനെ ചോദ്യം ചെയ്യുന്ന ഒരു നിർണ്ണായക നീക്കമാണ്.