ഇന്ത്യൻ ഹൈക്കമ്മീഷനിലേക്ക് മാർച്ച് നടത്തിയ പ്രതിഷേധക്കാരെ പോലീസ് തടഞ്ഞു


18, December, 2025
Updated on 18, December, 2025 13


ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ വിട്ടുനൽകണമെന്ന ആവശ്യവുമായി ധാക്കയിലെ ഇന്ത്യൻ ഹൈക്കമ്മീഷനിലേക്ക് മാർച്ച് നടത്തിയ പ്രതിഷേധക്കാരെ പോലീസ് തടഞ്ഞു. ബുധനാഴ്ച ഉച്ചയ്ക്ക് 'ജൂലൈ ഐക്യ' എന്ന സംഘടനയുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്.


ഹസീനയെയും മറ്റ് നേതാക്കളെയും വിട്ടുനൽകണമെന്നും ഇന്ത്യ ബംഗ്ലാദേശിന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു മാർച്ച്.റാംപുര പാലത്തിൽ നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം ഇന്ത്യൻ ഹൈക്കമ്മീഷൻ സ്ഥിതി ചെയ്യുന്ന നയതന്ത്ര മേഖലയ്ക്ക് സമീപം പോലീസ് ബാരിക്കേഡുകൾ വെച്ച് തടഞ്ഞു. ഇതോടെ പ്രതിഷേധക്കാർ റോഡിൽ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു. ഇന്ത്യ ബംഗ്ലാദേശിൽ ആധിപത്യം സ്ഥാപിക്കാൻ ശ്രമിക്കുകയാണെന്നും അത് അനുവദിക്കില്ലെന്നും പ്രതിഷേധക്കാർ പറഞ്ഞു.


ഇന്ത്യൻ എംബസിയുടെ സുരക്ഷയിൽ ആശങ്ക


ധാക്കയിലെ ഇന്ത്യൻ ഹൈക്കമ്മീഷന്റെ സുരക്ഷയിൽ കടുത്ത ആശങ്ക പ്രകടിപ്പിച്ച ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം, ബംഗ്ലാദേശ് ഹൈക്കമ്മീഷണർ റിയാസ് ഹമീദുള്ളയെ ഡൽഹിയിലേക്ക് വിളിച്ചുവരുത്തി. തീവ്രവാദ സ്വഭാവമുള്ള ചില സംഘടനകൾ ഇന്ത്യൻ മിഷനെ ലക്ഷ്യം വയ്ക്കുന്നതായി വിവരമുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.ബംഗ്ലാദേശിലെ ക്രമസമാധാന നില വഷളാകുന്നതിലും ഇന്ത്യ ആശങ്ക അറിയിച്ചു. നയതന്ത്ര കാര്യാലയങ്ങളുടെയും ഉദ്യോഗസ്ഥരുടെയും സുരക്ഷ ഉറപ്പാക്കാൻ അന്താരാഷ്ട്ര നിയമങ്ങൾ പ്രകാരം ബംഗ്ലാദേശ് ബാധ്യസ്ഥരാണെന്ന് ഇന്ത്യ ഓർമ്മിപ്പിച്ചു. സുരക്ഷാ പ്രശ്നങ്ങൾ കണക്കിലെടുത്ത് ധാക്കയിലെ ഇന്ത്യൻ വിസ അപേക്ഷാ കേന്ദ്രം (IVAC) പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചു.


തിരഞ്ഞെടുപ്പ് ഉപദേശങ്ങൾ വേണ്ടെന്ന് ബംഗ്ലാദേശ്


ബംഗ്ലാദേശിൽ സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് നടത്തണമെന്ന ഇന്ത്യയുടെ ആവർത്തിച്ചുള്ള പ്രസ്താവനയ്ക്കെതിരെ ബംഗ്ലാദേശ് ഇടക്കാല സർക്കാർ രംഗത്തെത്തി. തിരഞ്ഞെടുപ്പ് എങ്ങനെ നടത്തണം എന്ന കാര്യത്തിൽ അയൽരാജ്യങ്ങളിൽ നിന്ന് ഉപദേശം ആവശ്യമില്ലെന്ന് വിദേശകാര്യ ഉപദേഷ്ടാവ് തൗഹീദ് ഹൊസൈൻ പറഞ്ഞു.ഷെയ്ഖ് ഹസീനയുടെ ഭരണകാലത്ത് നടന്ന പ്രഹസന തിരഞ്ഞെടുപ്പുകളിൽ ഇന്ത്യ നിശബ്ദത പാലിച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.ബംഗ്ലാദേശിൽ ഫെബ്രുവരി 12-നാണ് പൊതുതിരഞ്ഞെടുപ്പ് നടക്കുന്നത്. കഴിഞ്ഞ ഓഗസ്റ്റിൽ നടന്ന വിദ്യാർത്ഥി പ്രക്ഷോഭത്തെ തുടർന്ന് അധികാരം നഷ്ടപ്പെട്ട ഷെയ്ഖ് ഹസീന നിലവിൽ ഇന്ത്യയിലാണുള്ളത്. ഹസീനയുടെ പേരിൽ ബംഗ്ലാദേശ് കോടതി വധശിക്ഷ വിധിച്ചിട്ടുണ്ട്. ഹസീനയെ വിട്ടുനൽകണമെന്ന ഔദ്യോഗിക ആവശ്യം ബംഗ്ലാദേശ് നേരത്തെ തന്നെ ഇന്ത്യയെ അറിയിച്ചിരുന്നു.




Feedback and suggestions