ഇറാൻ നയതന്ത്രജ്ഞരെ വിളിച്ചുവരുത്തി ഇന്ത്യ ; ഹോർമുസിൽ ഇന്ത്യൻ ജീവനക്കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ കടുത്ത പ്രതിഷേധമറിയിച്ച് വിദേശകാര്യമന്ത്രാലയം


14, July, 2026
Updated on 14, July, 2026 5



ന്യൂഡൽഹി : ഹോർമുസ് കടലിടുക്കിൽ യുഎഇ എണ്ണക്കപ്പലുകൾക്ക് നേരെ ഇറാൻ നടത്തിയ മിസൈലാക്രമണത്തിൽ ഒരു ഇന്ത്യൻ നാവികൻ കൊല്ലപ്പെടുകയും മറ്റ് നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ ഇന്ത്യ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. ഇതേത്തുടർന്ന് ന്യൂഡൽഹിയിലെ ഇറാൻ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ മുഹമ്മദ് ജവാദ് ഹൊസൈനിയെ വിദേശകാര്യ മന്ത്രാലയം നേരിട്ട് വിളിപ്പിച്ചു. വിദേശകാര്യ മന്ത്രാലയത്തിലെ പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ഇറാൻ വിഭാഗം ജോയിന്റ് സെക്രട്ടറി ആനന്ദ് പ്രകാശ് ആണ് ഇറാന്റെ നയതന്ത്ര പ്രതിനിധിയെ വിളിപ്പിച്ച് രാജ്യത്തിന്റെ ശക്തമായ പ്രതിഷേധവും ആശങ്കയും ഔദ്യോഗികമായി അറിയിച്ചത്. ടെലിവിഷൻ മാധ്യമങ്ങളുടെ ക്യാമറകൾക്ക് മുന്നിലൂടെ പരസ്യമായാണ് ഇറാൻ നയതന്ത്രജ്ഞൻ വിദേശകാര്യ മന്ത്രാലയത്തിന്റെ ആസ്ഥാനത്ത് എത്തിയത് എന്നത് സംഭവത്തിന്റെ ഗൗരവം വ്യക്തമാക്കുന്നു.


പശ്ചിമേഷ്യയിൽ ഇസ്രായേലും അമേരിക്കയും ഇറാന് മേൽ ആക്രമണം ആരംഭിച്ചതിന് ശേഷം മേഖലയിലുണ്ടായ സംഘർഷങ്ങളിൽ ഇതുവരെ 11 ഇന്ത്യൻ നാവികർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. ഏതാനും ദിവസങ്ങൾക്ക് മുൻപ് സൈപ്രസ് പതാകയുള്ള 'ജിഎഫ്എസ് ഗാലക്സി' എന്ന ചരക്കുകപ്പലിന് നേരെ ഉണ്ടായ ആക്രമണത്തിൽ ഒരു ഇന്ത്യൻ നാവികനെ കാണാതാവുകയും ചെയ്തിരുന്നു. തുടർച്ചയായി അന്താരാഷ്ട്ര ചരക്കുകപ്പലുകൾക്ക് നേരെ ഉണ്ടാകുന്ന ആക്രമണങ്ങളിലും സാധാരണക്കാരായ ഇന്ത്യൻ തൊഴിലാളികളുടെ സുരക്ഷയിലും ഇന്ത്യ അതീവ ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്. മേഖലയിൽ സമാധാനവും സ്ഥിരതയും തിരികെ കൊണ്ടുവരാൻ എത്രയും വേഗം നയതന്ത്ര ചർച്ചകളിലൂടെ പ്രശ്നപരിഹാരം കണ്ടെത്തണമെന്നും സംഘർഷങ്ങൾ ലഘൂകരിക്കണമെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. അന്താരാഷ്ട്ര നിയമങ്ങൾ പാലിച്ച് കപ്പൽ ഗതാഗതത്തിനുള്ള സ്വാതന്ത്ര്യം പുനഃസ്ഥാപിക്കണമെന്നും സിവിൽ ഇൻഫ്രാസ്ട്രക്ചറുകൾക്ക് നേരെയുള്ള ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്നും ഇന്ത്യ ഇറാനോട് വ്യക്തമാക്കിയിട്ടുണ്ട്.ഹോർമുസ് കടലിടുക്കിലെ ഒമാൻ സമുദ്രാതിർത്തിക്കുള്ളിലൂടെ സഞ്ചരിക്കുകയായിരുന്ന യുഎഇയുടെ 'മൊംബാസ', 'അൽ ബഹിയ്യ' എന്നീ എണ്ണക്കപ്പലുകൾക്ക് നേരെയാണ് ഇറാന്റെ ക്രൂയിസ് മിസൈലുകൾ പതിച്ചത്. ഇതിൽ മൊംബാസ എന്ന കപ്പലിലുണ്ടായിരുന്ന ഇന്ത്യൻ ജീവനക്കാരനാണ് മിസൈലാക്രമണത്തിൽ കൊല്ലപ്പെട്ടത്. ആക്രമണത്തിൽ എട്ട് കപ്പൽ ജീവനക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരിൽ ആറ് പേർ ഇന്ത്യൻ പൗരന്മാരും രണ്ട് പേർ യുക്രെയ്ൻ സ്വദേശികളുമാണ്. ഇതിൽ നാല് പേരുടെ പരിക്ക് അതീവ ഗുരുതരമാണെന്നാണ് ലഭ്യമാകുന്ന റിപ്പോർട്ടുകൾ. മിസൈലുകൾ പതിച്ചതിനെ തുടർന്ന് രണ്ട് കപ്പലുകളിലും വൻ തീപിടുത്തമുണ്ടാവുകയും കപ്പലുകൾക്ക് കനത്ത നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തു. കപ്പലിലെ ജീവനക്കാരും രക്ഷാപ്രവർത്തകരും ചേർന്നാണ് മണിക്കൂറുകൾ പ്രയത്നിച്ച് തീ നിയന്ത്രണവിധേയമാക്കിയത്.






Feedback and suggestions