Operation Sindhu: First group of students evacuated from Iran arrives in Delhi
19, June, 2025
Updated on 19, June, 2025 21
![]() |
ഇറാൻ-ഇസ്രയേൽ സംഘർഷം തുടരുന്നതിനിടെ ഇന്ത്യൻ വിദ്യാർഥികളെ തിരികെ നാട്ടിലെത്തിച്ചു. ഓപ്പറേഷൻ സിന്ധു എന്ന് പേരിട്ടിരിക്കുന്ന ദൗത്യത്തിന്റെ ആദ്യ ഘട്ടത്തിൽ 110 വിദ്യാർഥികളാണ് ഡൽഹിയിൽ എത്തിയത്. ഇൻഡിഗോയുടെ പ്രത്യേക വിമാനത്തിലാണ് വിദ്യാർഥികളെ നാട്ടിലെത്തിച്ചത്.
ഡൽഹിയിലെത്തിയ ആദ്യ സംഘത്തിൽ 90 വിദ്യാർഥികൾ ജമ്മു കശ്മീരിൽ നിന്നുള്ളവരാണ്. ഇറാനിൽ നിന്ന് സുരക്ഷിതമായി അതിർത്തിയിലൂടെ അർമേനിയയിൽ എത്തിച്ച ശേഷം ഡൽഹിയിലെത്തിക്കുകയുമായിരുന്നു. ഡല്‍ഹിയില്‍ എത്തുന്നവരെ നാട്ടിലേക്ക് എത്തികാനും ജമ്മുകശ്മീര്‍ സ്റ്റുഡന്റ് അസോസിയേഷന്‍ ക്രമീകരണം ഒരുക്കിയിട്ടുണ്ട്. വിമാന മാര്‍ഗമോ, ട്രെയിന്‍ മുഖേനയോ ആകും സ്വദേശങ്ങളിലെത്തിക്കുക. ഭാവി സംബന്ധിച്ച് മടങ്ങിയെത്തിയ വിദ്യാർഥികൾ ആശങ്ക അറിയിച്ചു.
സംഘർഷ സാഹചര്യം മാറി തിരികെ മടങ്ങാൻ കഴിയുന്ന സാഹചര്യം ഒരുങ്ങണമെന്നാണ് വിദ്യാർഥികൾ പറയുന്നത്. ഓപ്പറേഷൻ സിന്ധുവിന്റെ ഭാഗമായി വരുന്ന മണിക്കൂറിൽ കൂടുതൽ വിദ്യാർഥികളെ മടക്കി എത്തിക്കുമെന്ന് വിദേശാകാര്യ മന്ത്രാലയം വ്യക്തമാക്കി. ആറായിരത്തോളം വിദ്യാർഥികളാണ് ഇറാനിൽ ഉള്ളത്. ഇതിൽ അറുന്നൂറോളം പേരെ ക്വാമിലെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഇറാനിലെ മലയാളികളെല്ലാം സുരക്ഷിതരാണെന്ന് സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധി കെ വി തോമസ് ട്വന്റിഫോറിനോട് പറഞ്ഞു. ടെല്‍ അവീവില്‍ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കുന്ന നടപടിയും തുടരുകയാണ്. ജോര്‍ദാന്‍, ഈജിപ്ത് അതിര്‍ത്തി വഴി ഒഴിപ്പിക്കാനാണ് നീക്കം. ഇന്ത്യക്ക് എല്ലാ പിന്തുണയും നല്‍കുമെന്ന് ഇസ്രയേല്‍ അറിയിച്ചിട്ടുണ്ട്.