Custodial death in Tamil Nadu sivaganga
29, June, 2025
Updated on 29, June, 2025 0
![]() |
തമിഴ്നാട്ടിൽ കസ്റ്റഡി മരണം. ശനിയാഴ്ച ശിവഗംഗ ജില്ലയിലെ തിരുപ്പുവനത്ത് നടന്ന ഒരു സ്വർണ്ണാഭരണ മോഷണക്കേസുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലെടുത്ത 27 വയസ്സുള്ള മടപ്പുറം ക്ഷേത്രത്തിലെ താത്കാലിക ജീവനക്കാരൻ ബി.അജിത് കുമാർ ആണ് മരിച്ചത്. തിരുപ്പുവനം പൊലീസ് സ്റ്റേഷനിൽ വെച്ചാണ് മരണം സംഭവിച്ചത്.
വെള്ളിയാഴ്ച, മധുരയിൽ നിന്ന് മടപ്പുറം ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ യുവതിയുടെ കാറിൽ നിന്ന് 9.5 പവൻ സ്വർണ്ണാഭരണങ്ങൾ മോഷണം പോയതിനെത്തുടർന്നാണ് ഇയാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. അജിത് കുമാർ വീൽചെയറിൽ നിന്ന് യുവതിയുടെ അമ്മയെ ഇറങ്ങാൻ സഹായിക്കുകയും ക്ഷേത്രത്തിലെ സുരക്ഷാ ജീവനക്കാരനായിരുന്ന ഇയാളുടെ കൈയിൽ ഇവർ കാറിന്റെ താക്കോൽ സൂക്ഷിക്കാനായി നല്കുകയും ചെയ്തിരുന്നു. ഈ സമയത്താണ് സ്വർണ്ണാഭരണം മോഷണം പോയതെന്നാണ് യുവതിയുടെയും അമ്മയുടെയും മൊഴി. തുടർന്ന് അവർ തിരുപ്പുവനം പൊലീസിൽ പരാതി നൽകുകയായിരുന്നു.
പൊലീസ് അജിത് കുമാറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയും കസ്റ്റഡിയിൽ കഴിയവെ അജിത് കുമാർ അബോധാവസ്ഥയിലായതായും പിന്നീട് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിച്ചതായുമാണ് പൊലീസ് നൽകിയ റിപ്പോർട്ടിൽ പറയുന്നത്. കസ്റ്റഡിയിൽ അജിത് കുമാറിനെ മർദിച്ചതായാണ് കുടുംബാംഗങ്ങളുടെ ആരോപണം. ശിവഗംഗ എസ്പി ആശിഷ് റാവത്ത് കസ്റ്റഡി മരണത്തിൽ അന്വേഷണം ആരംഭിച്ചു. അന്വേഷണവിധേയമായി 6 പേരെ സസ്പെൻഡ് ചെയ്തു.