Case filed against P.C. George over hate speech in Thodupuzha
17, July, 2025
Updated on 17, July, 2025 3
![]() |
തൊടുപുഴയിലെ വിദ്വേഷ പ്രസംഗത്തിൽ ബിജെപി നേതാവ് പി സി ജോർജിനെതിരെ കേസെടുത്തു. കോടതി നിർദേശപ്രകാരമാണ് നടപടി. പ്രസംഗം സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാൻ ലക്ഷ്യമിട്ടു കൊണ്ടുള്ളതെന്നാണ് എഫ് ഐ ആർ. എച്ച്ആർഡിഎസ് സെക്രട്ടറി അജി കൃഷ്ണനാണ് കേസിലെ രണ്ടാം പ്രതി. കോടതി നിർദേശപ്രകാരമാണ് പൊലീസിന്റെ നടപടി.
പി സി ജോർജിനെതിരെ കേസെടുക്കണമെന്ന് തൊടുപുഴ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തൊടുപുഴ പൊലീസിന് കഴിഞ്ഞ ദിവസം നിർദേശം നൽകിയിരുന്നു. പി സി ജോർജിന്റെ പരാമർശത്തിൽ കേസെടുക്കാമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. അടിയന്തരാവസ്ഥയുടെ വാർഷികവുമായി ബന്ധപ്പെട്ട് നടന്ന പരിപാടിയിലായിരുന്നു പി സി ജോർജിന്റെ വിദ്വേഷ പ്രസംഗം.
കേരളത്തിൽ വർഗീയത കൂടുന്നുവെന്നതടക്കമുള്ള പരാമർശങ്ങളായിരുന്നു പി സി ജോർജ് നടത്തിയത്. മുസ്ലിം അല്ലാത്തവർക്ക് ജീവിക്കാൻ പറ്റാത്ത സ്ഥിതിയിലേക്ക് മാറുന്നത് ഗുണകരമല്ലെന്ന് പി സി ജോർജ് പറഞ്ഞിരുന്നു. ഇക്കാര്യം മുസ്ലിം സമൂഹം കൂടി പരിശോധിക്കണം. രാജ്യത്തെ സ്‌നേഹിക്കാത്ത ഒരുത്തനും ഇവിടെ താമസിക്കേണ്ട. ഇതിന്റെ പേരിൽ വേണമെങ്കിൽ പിണറായിക്ക് ഒരു കേസ് കൂടി തന്റെ പേരിൽ എടുക്കാം. കോടതിയിൽ തീർത്തോളാമെന്നും പി സി ജോർജ് പറഞ്ഞിരുന്നു.