24, February, 2026
Updated on 24, February, 2026 7
ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാർ (FTA) ഈ വർഷം തന്നെ യാഥാർത്ഥ്യമായേക്കുമെന്ന് ഇസ്രായേൽ സ്ഥാനപതി റൂവൻ അസർ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ടു ദിവസത്തെ ഇസ്രായേൽ സന്ദർശനം നാളെ (ഫെബ്രുവരി 25-ന്) ആരംഭിക്കാനിരിക്കെയാണ് അദ്ദേഹം ഈ നിർണ്ണായക വെളിപ്പെടുത്തൽ നടത്തിയത്. വിശ്വാസത്തിലധിഷ്ഠിതമായ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം നവീകരണത്തിലൂടെ പുതിയ ഉയരങ്ങളിലെത്തുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലൂടെ പങ്കുവെച്ച സന്ദേശത്തിൽ, പ്രധാനമന്ത്രി മോദിയെ ഇസ്രായേലിലേക്ക് സ്വാഗതം ചെയ്യുന്നതിൽ വലിയ ആവേശമുണ്ടെന്ന് അസർ പറഞ്ഞു. ഇന്ത്യയും ഇസ്രായേലും ഒന്നിക്കുമ്പോൾ അത് വെറുമൊരു കൂടിക്കാഴ്ചയല്ലെന്നും സമകാലിക ലോകത്തെ വെല്ലുവിളികളെ നേരിടാൻ ശേഷിയുള്ള കരുത്തുറ്റ പങ്കാളിത്തമാണെന്നും അദ്ദേഹം വ്യക്തമാക്കി. മോദിയുടെ ഈ സന്ദർശനവേളയിൽ നിർണ്ണായകമായ പല തീരുമാനങ്ങളും ഉണ്ടാകുമെന്ന സൂചനയും സ്ഥാനപതി നൽകി.പ്രതിരോധ മേഖലയിലെ സഹകരണം കൂടുതൽ ശക്തമാക്കുന്നതിനെക്കുറിച്ച് അസർ എടുത്തുപറഞ്ഞു. ലോകം അതിവേഗം മാറിക്കൊണ്ടിരിക്കുകയാണെന്നും പുതിയ വെല്ലുവിളികളെ നേരിടാൻ സുരക്ഷാ കരാറുകൾ പരിഷ്കരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇസ്രായേലിൽ നിന്നുള്ള ഒരു സംഘം ഉടൻ തന്നെ ചർച്ചകൾക്കായി ഇന്ത്യയിലെത്തുമെന്നും സ്വതന്ത്ര വ്യാപാര കരാറിന്റെ ആദ്യഘട്ടം വരും ആഴ്ചകളിൽ തന്നെ പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇരുരാജ്യങ്ങളും തമ്മിൽ ഇതിനകം തന്നെ ഉഭയകക്ഷി നിക്ഷേപ കരാറിൽ ഒപ്പിട്ടിട്ടുണ്ട്. ഈ വർഷം തന്നെ സ്വതന്ത്ര വ്യാപാര കരാറിലേക്കും നീങ്ങാനാണ് ഉദ്ദേശിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇസ്രായേലിൽ വലിയ ജനപിന്തുണയുണ്ടെന്നും ബെഞ്ചമിൻ നെതന്യാഹുവുമായുള്ള അദ്ദേഹത്തിന്റെ വ്യക്തിപരമായ സൗഹൃദം ബന്ധം മെച്ചപ്പെടുത്തുന്നതിൽ വലിയ പങ്ക് വഹിക്കുന്നുണ്ടെന്നും അസർ ജെറുസലേമിൽ വെച്ച് പറഞ്ഞു.
ഭീകരവാദ വിരുദ്ധ പ്രവർത്തനങ്ങൾക്കായി പുതിയ സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നതിനും പ്രതിരോധ സാമഗ്രികൾ സംയുക്തമായി നിർമ്മിക്കുന്നതിനുമുള്ള കരാറുകൾ സന്ദർശനത്തിനിടെ പ്രതീക്ഷിക്കുന്നുണ്ട്.തന്റെ ഇസ്രായേൽ സന്ദർശനത്തിനായി കാത്തിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും വ്യക്തമാക്കി. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ സന്ദേശത്തിന് മറുപടിയായാണ് മോദി തന്റെ താൽപ്പര്യം പ്രകടിപ്പിച്ചത്.ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള ബന്ധം ശാന്തിക്കും പുരോഗതിക്കും വേണ്ടിയുള്ളതാണെന്നും ഇസ്രായേലുമായുള്ള ദീർഘകാല സൗഹൃദത്തെ ഇന്ത്യ ഏറെ വിലമതിക്കുന്നുവെന്നും മോദി പറഞ്ഞു. സന്ദർശന വേളയിൽ നടക്കുന്ന ചർച്ചകൾ ഇരുരാജ്യങ്ങൾക്കും ഗുണകരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.