തമിഴ്നാട് രാഷ്ട്രീയത്തിൽ നിർണായക നീക്കം; പുതിയ പാർട്ടിയുമായി തിരിച്ചു വരവ് പ്രഖ്യാപിച്ച് വികെ ശശികല


25, February, 2026
Updated on 25, February, 2026 9


ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്ന സൂചനകളുമായി മുൻ അണ്ണാ ഡിഎംകെ നേതാവും മുൻ മുഖ്യമന്ത്രിയുമായ ജയലളിതയുടെ വിശ്വസ്തയുമായ വികെ ശശികല. അന്തരിച്ച ജയലളിതയുടെ ജന്മദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ചടങ്ങിലാണ് തമിഴ് രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്ക് വഴിവയ്ക്കുന്ന പ്രഖ്യാപനം ശശികല നടത്തിയത്.


നല്ല വാർത്ത ഉടൻ വരും എന്നു പറഞ്ഞാണ് ശശികല തന്റെ രാഷ്ട്രീയ തിരിച്ചുവരവ് പ്രഖ്യാപിച്ചിരിക്കുന്നത്. രാമനാഥപുരത്തു നടന്ന ചടങ്ങിൽ അണ്ണാ ദുരൈ, എംജിആർ, ജയലളിത എന്നിവരുടെ ചിത്രങ്ങൾ ആലേഖനം ചെയ്ത പുതിയ പാർട്ടിയുടെ കൊടി ശശികല പരിചയപ്പെടുത്തി. പുതിയ രാഷ്ട്രീയ അധ്യായത്തിനും പുതിയ രാഷ്ട്രീയ പാർട്ടി ആരംഭിക്കാൻ തുടക്കമാകുന്നതായി അവർ പിന്നാലെ പ്രഖ്യാപിച്ചു.


കഴിഞ്ഞ 9 വർഷമായി താൻ പുലർത്തിയിരുന്ന മൗനം മതിയാക്കുകയാണെന്നും സജീവ രാഷ്ട്രീയത്തിലേക്ക് മടങ്ങുകയാണെന്നും അവർ അനുയായികളോട് വ്യക്തമാക്കി. പാർട്ടിയുടെ ഔദ്യോഗിക പേര് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും രാഷ്ട്രീയ പ്രവേശന നീക്കം ഏതാണ്ട് ഉറപ്പിച്ചാണ് അവർ സംസാരിച്ചത്.അനധികൃത സ്വത്ത് സമ്പാദന കേസിൽ ശിക്ഷിക്കപ്പെട്ടതിനെ തുടർന്നു ശശികലയെ അണ്ണാ ഡിഎംകെയിൽ നിന്നു നേരത്തെ പുറത്താക്കിയിരുന്നു. മുൻപ് പാർട്ടിയുടെ ആക്ടിങ് ജനറൽ സെക്രട്ടറിയായി അവർ പ്രവർത്തിച്ചിരുന്നു.


മുഖ്യമന്ത്രി എംകെ സ്റ്റാലിൻ നയിക്കുന്ന ഡിഎംകെ സഖ്യവും, ബിജെപി- അണ്ണാ ഡിഎംകെ സഖ്യവും തമ്മിലുള്ള പ്രധാന പോരാട്ടത്തിനാണ് ഇത്തവണ തമിഴ്നാട് സാക്ഷ്യം വഹിക്കുന്നത്. ഇതിനു പുറമെ സൂപ്പർ താരം വിജയുടെ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ വരവ് തമിഴ്‌നാട്ടിൽ ത്രികോണ പോരാട്ടത്തിനാണ് കളമൊരുക്കുന്നു. അതിനിടെയാണ് ശശികലയുടെ പുതിയ പാർട്ടിയും വരുന്നത്.




Feedback and suggestions