പാചകവാതക പ്രതിസന്ധി ഗൗരവതരം, സബ്‌സിഡി അനുവദിക്കണം; കേന്ദ്രത്തോട് മുഖ്യമന്ത്രി


11, March, 2026
Updated on 11, March, 2026 3


തിരുവനന്തപുരം: പാചകവാതകത്തിന്റെ മതിയായ ലഭ്യത ഉറപ്പാക്കാനും വിലവര്‍ധനയുടെ ആഘാതം കുറയ്ക്കാനും കേന്ദ്രസര്‍ക്കാര്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കും ഹോട്ടലുകള്‍ക്കും ആവശ്യമായ എല്‍പിജി ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതും ആവശ്യമായാല്‍ ബജറ്റ് വിഭവങ്ങളില്‍ നിന്ന് സബ്‌സിഡി നല്‍കി ഒരു സംരക്ഷണ സംവിധാനം ഒരുക്കുന്നതും പരിഗണിക്കണമെന്നും മുഖ്യമന്ത്രി കേന്ദ്രത്തോട് ആവശ്യപ്പെട്ടു.പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ രാജ്യത്ത് പാചകവാതക ലഭ്യതയെക്കുറിച്ച് ഗൗരവകരമായ ആശങ്കകള്‍ ഉയരുന്നുണ്ട്. അടുത്തിടെ പാചകവാതകത്തിന്റെ വില വര്‍ധിപ്പിച്ചതോടെ സാധാരണ കുടുംബങ്ങള്‍ക്ക് സാമ്പത്തികഭാരം കൂടിയിരിക്കുകയാണ്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ പാചകവാതക ക്ഷാമം അനുഭവപ്പെടുന്നുവെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നു. ഗാര്‍ഹിക കണക്ഷനുകളുടെ ബുക്കിംഗ് ഇടവേള 27 ദിവസമായി പരിമിതപ്പെടുത്തിയതും സ്ഥിതിഗതികളെ കൂടുതല്‍ ബുദ്ധിമുട്ടിലാക്കുന്നുണ്ട്.പാചകവാതക ലഭ്യതയിലെ അനിശ്ചിതത്വം സംസ്ഥാനത്തെ ഹോട്ടലുകളും റെസ്റ്റോറന്റുകളും ഉള്‍പ്പെടുന്ന സേവനമേഖലയെ പോലും ബാധിക്കുമെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്. ജില്ലകള്‍ക്കിടയില്‍ യാത്ര ചെയ്യുന്ന തൊഴിലാളികളും മറ്റു സംസ്ഥാനങ്ങളില്‍ നിന്നെത്തിയ അതിഥി തൊഴിലാളികളും ഭക്ഷണത്തിനായി പ്രധാനമായും ഈ സ്ഥാപനങ്ങളെയാണ് ആശ്രയിക്കുന്നത്. ഗ്യാസ് ലഭ്യതയില്‍ തടസ്സം തുടരുകയാണെങ്കില്‍ പല സ്ഥാപനങ്ങള്‍ക്കും പ്രവര്‍ത്തനം നിര്‍ത്തേണ്ട സാഹചര്യം ഉണ്ടാകാമെന്നാണ് വ്യാപാരരംഗത്തിന്റെ മുന്നറിയിപ്പ്. റമദാന്‍ മാസം കൂടിയായതിനാല്‍ കുടുംബങ്ങളുടെ പാചകവാതക ആവശ്യം വര്‍ധിക്കുന്ന സമയവുമാണ്. അതിനാല്‍ വിലവര്‍ധനയുടെ ആഘാതം കുറയ്ക്കാനും ലഭ്യത ഉറപ്പാക്കാനും കേന്ദ്രസര്‍ക്കാര്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്ന് പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.




Feedback and suggestions