25, March, 2026
Updated on 25, March, 2026 58
കോഴിക്കോട് : പാചവാതക സിലിണ്ടർ ക്ഷാമംമൂലം നഗരത്തിലെ ഹോട്ടലുകൾ നേരിടുന്ന പ്രതിസന്ധിക്ക് അയവുവന്നില്ല. ഈമാസം 23ന് സംസ്ഥാന വ്യാപകമായി ഹോട്ടലുകൾ അടച്ചിടുമെന്നായിരുന്നു കേരള ഹോട്ടൽ ആൻഡ് റസ്റ്റാറന്റ് അസോസിയേഷന്റെ (കെ.എച്ച്.ആർ.എ) പ്രഖ്യാപനം. വെള്ളിയാഴ്ച കെ.എച്ച്.ആർ.എ പ്രതിനിധികളും ഇന്ത്യൻ ഓയിൽ കോർപറേഷൻ, സിവിൽ സപ്ലൈസ് അധികൃതരും തമ്മിൽ നടത്തിയ യോഗത്തിൽ തിങ്കളാഴ്ച മുതൽ 20 ശതമാനം സിലിണ്ടറുകൾ ലഭിക്കുമെന്ന ഉറപ്പുലഭിച്ചതോടെ സമരത്തിൽനിന്ന് പിൻവാങ്ങുകയായിരുന്നു. സിലിണ്ടർ ലഭിക്കണമെങ്കിൽ പോർട്ടലുകളിൽ പ്രത്യേകം രജിസ്റ്റർ ചെയ്യണം. എന്നാൽ രജിസ്റ്റർ ചെയ്ത ആർക്കും തിങ്കളാഴ്ച സിലിണ്ടറുകൾ ലഭിച്ചിട്ടില്ല. താമസമുണ്ടാകുമെന്നാണ് ലഭ്യമായ വിവരം.
സ്വകാര്യ ഏജൻസിയിൽ നിന്ന് 2800 രൂപക്ക് സിലിണ്ടർ വാങ്ങിയാണ് തിങ്കളാഴ്ച കട തുറന്നതെന്ന് നഗരത്തിൽ മധുര കഫെ എന്ന തട്ടുകട നടത്തുന്ന ശങ്കർ പറയുന്നു. കടയിലെ ചൂടുദോശക്കും ഓംലറ്റിനും ചായക്കും ആവശ്യക്കാർ ഏറെയാണ്. വിലയും കുറവാണ്. രണ്ടു ദിവസത്തെ ഉപയോഗത്തിന് ഒരു സിലിണ്ടർ വേണം. സിലിണ്ടർ കിട്ടാതായതോടെ നാലുദിവസം കടതുറന്നില്ല. തിങ്കളാഴ്ച തുറന്നപ്പോൾ പതിവ് ഉപയോക്താക്കളിൽ പലരും എത്തിയതുമില്ല.