കോണ്‍ഗ്രസ് ദേശീയ നേതൃത്വവുമായി കൂടിക്കാഴ്ച നടത്താതെ തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് മടങ്ങി


28, May, 2026
Updated on 28, May, 2026 2


ന്യൂഡല്‍ഹി: ഡല്‍ഹി സന്ദർശനത്തിനിടെ കോണ്‍ഗ്രസ് ദേശീയ നേതൃത്വവുമായി കൂടിക്കാഴ്ച നടത്താതെ തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് മടങ്ങി.പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, സോണിയ ഗാന്ധി, എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ എന്നിവരുമായി വിജയ് വ്യാഴാഴ്ച കൂടിക്കാഴ്ച നടത്തുമെന്നായിരുന്നു റിപ്പോർട്ടുകള്‍. ഇതിന്റെ ഭാഗമായി സോണിയ ഗാന്ധിയുടെ വസതിക്ക് മുന്നില്‍ വിജയിയും രാഹുലും ഒന്നിച്ചുനില്‍ക്കുന്ന കൂറ്റൻ ഫ്ലെക്സ് ബോർഡുകള്‍ കോണ്‍ഗ്രസ് പ്രവർത്തകർ സ്ഥാപിച്ചിരുന്നു. എന്നാല്‍, രാവിലെ തമിഴ്‌നാട് ഭവനില്‍ നിന്ന് വിജയ് നേരെ വിമാനത്താവളത്തിലേക്ക് തിരിക്കുകയായിരുന്നു.


രാഹുലുമായി കൂടികാഴ്ച നിശ്ചിയിച്ചിരുന്നില്ലെന്ന് തമിഴ്നാട്ടിലെ കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. ഇന്നലെ പ്രധാനമന്ത്രിയുമായടക്കം കൂടിക്കാഴ്ച നടത്തിയ വിജയ് സംസ്ഥാനത്തെ വിവിധ വമ്പൻ പദ്ധതികള്‍ക്ക് കേന്ദ്ര സഹായം തേടിയിരുന്നു. കോണ്‍ഗ്രസിന്റെ പിന്തുണയോടെ സർക്കാർ രൂപീകരിച്ചെങ്കിലും കോണ്‍ഗ്രസിന്റെ സഖ്യകക്ഷിയായി ദേശീയ തലത്തില്‍ അറിയപ്പെടാനും, സ്റ്റാലിനെപോലെ കേന്ദ്രവുമായി നേരിട്ട് ഉടക്കി വികസന പദ്ധതികള്‍ക്ക് ഫണ്ട് നഷ്ടപ്പെടുത്താനും വിജയ് ആഗ്രഹിക്കുന്നില്ലെന്നാണ് ടിവികെ വൃത്തങ്ങള്‍ പറയുന്നത്.


നേരത്തെ കേരളത്തിലെ യുഡിഎഫിന്റെ സത്യപ്രതിജ്ഞയ്ക്കും വിജയ് എത്തിയിരുന്നില്ല. ചടങ്ങുകളില്‍ തായ് വാഴ്ത്ത് ആദ്യം ആലപിക്കാന്‍ അനുവാദം നല്‍കണമെന്ന ആവശ്യമടക്കമാണ് വിജയ് ഉന്നയിച്ചത്. വമ്പന്‍ പദ്ധതികള്‍ക്ക് പിന്തുണ തേടി ധനമന്ത്രി നിര്‍മലാ സീതാരാമനെയും വിജയ് സന്ദര്‍ശിച്ചു. എന്നാല്‍ അടുത്തയാഴ്ച വിജയ് ദില്ലിയിലെത്തുമ്പോള്‍ സോണിയയെയും രാഹുലിനെയും കാണുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. വിജയ് കോണ്‍ഗ്രസ് ദേശീയ നേതാക്കളെ കാണാതെ മടങ്ങിയതില്‍ പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നും അടുത്തയാഴ്ച കൂടിക്കാഴ്ചയുണ്ടാകുമെന്നും കോണ്‍ഗ്രസ് എംപി ക്രിസ്റ്റഫര്‍ തിലക് പറഞ്ഞു.




Feedback and suggestions