11, June, 2026
Updated on 11, June, 2026 52
മസ്കറ്റ്: ഒമാൻ തീരത്തിന് സമീപം അമേരിക്ക കപ്പലിന് നേരെ നടത്തിയ ആക്രമണത്തില്‍ മൂന്ന് ഇന്ത്യക്കാർ കൊല്ലപ്പെട്ടു.അമേരിക്കൻ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ത്യൻ നാവികരുടെ മൃതദേഹം കണ്ടെത്തിയെന്ന് കേന്ദ്ര തുറമുഖ-ഷിപ്പിംഗ് മന്ത്രി സർബാനന്ദ സോനോവാള്‍ സ്ഥിരീകരിച്ചു. ദാരുണമായ സംഭവമെന്നാണ് മന്ത്രി സംഭവത്തേക്കുറിച്ച് പ്രതികരിച്ചത്. അന്താരാഷ്ട്ര സമുദ്രമേഖലയില്‍ വെച്ചുണ്ടായ ഈ ദാരുണമായ സംഭവം ഇന്ത്യൻ പ്രവാസികള്‍ക്കിടയിലും നയതന്ത്ര തലത്തിലും വലിയ ചർച്ചകള്‍ക്ക് വഴി തെളിച്ചിട്ടുണ്ട്. പലാവു പതാക വഹിച്ച കപ്പലില്‍ 28 ജീവനക്കാരുണ്ടായിരുന്നുവെന്നും അവരില്‍ 24 പേർ ഇന്ത്യക്കാരാണെന്നും റിപ്പോർട്ടുകള്‍ പറയുന്നു. ഒമാനി തുറമുഖമായ സോഹാറില്‍ നിന്ന് ഏകദേശം 20 നോട്ടിക്കല്‍ മൈല്‍ വടക്കുകിഴക്കായി സഞ്ചരിക്കുമ്പോഴാണ് ആക്രമണത്തേക്കുറിച്ച് സന്ദേശം അയച്ചത്.
ഇറാനില്‍ നിന്ന് ഇന്ധനം കൊണ്ടുപോകുമ്പോള്‍ നിർദ്ദേശങ്ങള്‍ പാലിക്കാതെ വന്നതിന് പിന്നാലെയാണ് ആക്രമണം നടത്തിയതെന്നാണ് അമേരിക്കൻ സൈന്യം വിശദമാക്കുന്നത്. 21 ഇന്ത്യക്കാരെ കപ്പലില്‍ നിന്ന് രക്ഷിച്ചിരുന്നു. ഡെക്ക് കേഡറ്റായ ആദിത്യ ശർമ, എൻജിൻ ഫിറ്റർ ശിവാനന്ദ് ചൌരസ്യ, ചീഫ് എൻജിനീയർ പട്നാല സുരേഷ് എന്നിവരെ ആക്രമണത്തിന് പിന്നാലെ കാണാതായിരുന്നു.
എം ടി സെറ്റെബെല്ലോ എന്ന കപ്പലാണ് അമേരിക്കൻ സേനയുടെ ആക്രമണത്തിനിരയായത്. ആക്രമണത്തെ ഇന്ത്യ അപലപിച്ചിരുന്നു. ഒമാൻ തീരത്തു നിന്നും ഏതാനും നോട്ടിക്കല്‍ മൈല്‍ അകലെ വെച്ചാണ് നാവികർ സഞ്ചരിച്ചിരുന്ന കപ്പലിന് നേരെ യുഎസ് സൈന്യത്തിന്റെ ആക്രമണമുണ്ടായത്. ആക്രമണത്തില്‍ കപ്പലിലുണ്ടായിരുന്ന മൂന്ന് ഇന്ത്യൻ ജീവനക്കാർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെടുകയായിരുന്നു. കൊല്ലപ്പെട്ട നാവികരുടെ കുടുംബങ്ങളെ കേന്ദ്രസർക്കാർ ഔദ്യോഗികമായി വിവരമറിയിച്ചിട്ടുണ്ട്. അപ്രതീക്ഷിതമായുണ്ടായ ഈ ആക്രമണത്തിന്റെ യഥാർത്ഥ കാരണങ്ങളും സാഹചര്യങ്ങളും കൃത്യമായി മനസ്സിലാക്കാൻ വിദേശകാര്യ മന്ത്രാലയം വഴി അമേരിക്കൻ അധികൃതരുമായി ഇന്ത്യ ബന്ധപ്പെട്ടിട്ടുണ്ട്.
കൊല്ലപ്പെട്ട ഇന്ത്യൻ പൗരന്മാരുടെ മൃതദേഹങ്ങള്‍ എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പുരോഗമിക്കുകയാണെന്ന് കേന്ദ്രമന്ത്രി വിശദമാക്കി. ഒമാനിലെ ഇന്ത്യൻ എംബസിയും വിദേശകാര്യ മന്ത്രാലയവും സംയുക്തമായാണ് ഇതിനായുള്ള പ്രവർത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. അന്താരാഷ്ട്ര കപ്പല്‍ ചാലുകളില്‍ ഇന്ത്യൻ നാവികരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ആവശ്യമായ നയതന്ത്ര ഇടപെടലുകള്‍ ശക്തമാക്കുമെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.