20, June, 2026
Updated on 20, June, 2026 6
ബെയ്റൂട്ട് : ലെബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇസ്രായേൽ വ്യോമാക്രമണം ശക്തമാക്കുന്നു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കർശന മുന്നറിയിപ്പും സമാധാന ചർച്ചകളും അവഗണിച്ചാണ് ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ആക്രമണവുമായി മുന്നോട്ട് പോകുന്നത്. ഏറ്റവും പുതിയ ഇസ്രായേൽ വ്യോമാക്രമണത്തിൽ 5 പേർ കൊല്ലപ്പെട്ടു.
ഫ്രാൻസിൽ നടക്കുന്ന ജി7 ഉച്ചകോടിക്കിടെയാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇസ്രായേൽ നിലപാടുകൾക്കെതിരെ പരസ്യമായും രൂക്ഷമായും പ്രതികരിച്ചത്. ലെബനൻ വിഷയത്തിൽ ബെന്യാമിൻ നെതന്യാഹു കൂടുതൽ ഉത്തരവാദിത്തത്തോടെ പെരുമാറണമെന്ന് ട്രംപ് ആവശ്യപ്പെട്ടിരുന്നു. ഇസ്രായേലുമായി തനിക്ക് മികച്ച വ്യക്തിബന്ധമാണുള്ളതെന്നും എന്നാൽ ഇസ്രായേലിന്റെ ഈ നടപടികൾ 'അതിരുകടന്നതാണെന്നും' ട്രംപ് സൂചിപ്പിച്ചിരുന്നു.
അതേസമയം, ഹിസ്ബുള്ള വടക്കൻ ഇസ്രായേലിന് നേരെ ആക്രമണം തുടരുന്നിടത്തോളം കാലം തങ്ങൾ ലെബനനിൽ നിന്ന് പിന്മാറില്ലെന്ന് നെതന്യാഹു വ്യക്തമാക്കി. ഇസ്രായേലിന്റെ പരമാധികാരവും ജനങ്ങളുടെ സുരക്ഷയും സംരക്ഷിക്കാൻ തങ്ങൾക്ക് അവകാശമുണ്ട്.
ദക്ഷിണ ലെബനനിൽ മുൻപ് ആസൂത്രണം ചെയ്തതുപോലെ തന്നെ സൈനിക നടപടികൾ തുടരും. ഹിസ്ബുള്ള ആക്രമണം പൂർണ്ണമായി നിർത്താതെ വെടിനിർത്തൽ സാധ്യമല്ലെന്നാണ് ഇസ്രായേൽ നിലപാട് എന്നും നെതന്യാഹു അറിയിച്ചു.