21, June, 2026
Updated on 21, June, 2026 6
ന്യൂഡൽഹി : ഏറെ അസാധാരണവും അത്യപൂർവ്വമായ ഒരു കാഴ്ചയ്ക്കാണ് ഇന്ന് ഡൽഹി വിമാനത്താവളം സാക്ഷിയായത്. ഡൽഹി വിമാനത്താവളത്തിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ഏകദേശം 45 മിനിറ്റോളം സമയം തന്റെ യാത്ര മാറ്റിവെച്ച് വിമാനത്താവളത്തിൽ കാത്തുനിന്നത് ഇപ്പോൾ രാജ്യമൊട്ടാകെ ചർച്ചയാവുകയാണ്. അന്താരാഷ്ട്ര യോഗാ ദിനാചരണത്തിന്റെ ഭാഗമായി കൊൽക്കത്തയിൽ നടന്ന ചടങ്ങുകൾക്ക് ശേഷം ഡൽഹിയിൽ മടങ്ങിയെത്തിയതായിരുന്നു പ്രധാനമന്ത്രി. പ്രധാനമന്ത്രിക്ക് തന്റെ വസതിയിലേക്ക് മടങ്ങി പോകേണ്ട സമയം നീറ്റ് പരീക്ഷയ്ക്കായി വിദ്യാർത്ഥികൾ സഞ്ചരിക്കുന്ന സമയമായതിനാൽ ട്രാഫിക് തടസ്സങ്ങൾ ഉണ്ടാകാതിരിക്കാൻ വേണ്ടിയാണ് പ്രധാനമന്ത്രി 45 മിനിറ്റോളം വിമാനത്താവളത്തിൽ തന്നെ കാത്തിരുന്നത്.
ഉച്ചയ്ക്ക് 1:15 ഓടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സഞ്ചരിച്ച വിമാനം ഡൽഹി വിമാനത്താവളത്തിൽ ലാൻഡ് ചെയ്തത്. സാധാരണയായി പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം (Convoy) കടന്നുപോകുമ്പോൾ സുരക്ഷാ പ്രോട്ടോക്കോൾ അനുസരിച്ച് വിവിഐപി റൂട്ടുകളിൽ കർശനമായ ട്രാഫിക് നിയന്ത്രണങ്ങൾ ഏർപ്പെടുത്താറുണ്ട്. ഉച്ചയ്ക്ക് 2:00 മണിക്ക് രാജ്യത്തുടനീളം നീറ്റ് പുനഃപരീക്ഷ ആരംഭിക്കാനിരിക്കുകയായിരുന്നു. പരീക്ഷാ കേന്ദ്രങ്ങളിലേക്ക് വിദ്യാർത്ഥികൾ കൂട്ടത്തോടെ പോകുന്ന ആ നിർണ്ണായക സമയത്ത് തന്റെ വാഹനവ്യൂഹം കാരണം നഗരത്തിൽ ഗതാഗതക്കുരുക്ക് ഉണ്ടാകരുതെന്ന് പ്രധാനമന്ത്രി നിർദ്ദേശിക്കുകയായിരുന്നു. തുടർന്ന് പരീക്ഷ കൃത്യസമയത്ത് ആരംഭിക്കുന്നത് വരെ (ഉച്ചയ്ക്ക് 2:00 മണി വരെ) അദ്ദേഹം വിമാനത്താവളത്തിൽ തന്നെ തുടരുകയും, അതിനുശേഷം മാത്രം തന്റെ ഔദ്യോഗിക വസതിയിലേക്ക് തിരിക്കുകയും ചെയ്തു.
ചോദ്യപേപ്പർ ചോർച്ചയും മറ്റ് ക്രമക്കേടുകളും കാരണം മുൻപ് റദ്ദാക്കേണ്ടി വന്ന നീറ്റ് എൻട്രൻസ് പരീക്ഷ, ഇത്തവണ കനത്ത സുരക്ഷാ വലയത്തിലാണ് നാഷണൽ ടെസ്റ്റിംഗ് ഏജൻസി നടത്തിയത്. ഇന്ത്യയിലെ 551 നഗരങ്ങളിലായി 5,440 കേന്ദ്രങ്ങളിലും വിദേശത്തെ 14 കേന്ദ്രങ്ങളിലുമായി 22 ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. പരീക്ഷയുടെ ചരിത്രത്തിൽ ആദ്യമായി ചോദ്യപേപ്പർ സുരക്ഷിതമായി എത്തിക്കാൻ വ്യോമസേനയുടെ സഹായം ഉൾപ്പെടെ തേടിയിരുന്നു.