9, July, 2026
Updated on 9, July, 2026 5
ടെഹ്റാൻ : ഇറാന്റെ സൈനിക താവളങ്ങൾ ലക്ഷ്യമിട്ട് വീണ്ടും ശക്തമായ വ്യോമാക്രമണം നടത്തി അമേരിക്ക. ഇറാൻ ഇനിയും പ്രകോപനം തുടർന്നാൽ ഇതിലും ഭീകരമായ അവസ്ഥയായിരിക്കും അവരെ കാത്തിരിക്കുന്നതെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കടുത്ത ഭാഷയിൽ മുന്നറിയിപ്പ് നൽകി. തുർക്കിയിലെ അങ്കാറയിൽ നടന്ന നാറ്റോ ഉച്ചകോടിക്ക് ശേഷം എയർഫോഴ്സ് വൺ വിമാനത്തിൽ വെച്ച് മാധ്യമങ്ങളോട് സംസാരിക്കവെയാണ് ട്രംപ് തന്റെ നിലപാട് വ്യക്തമാക്കിയത്. തങ്ങളെ ഒരു തവണ ആക്രമിച്ചാൽ ഇരുപത് മടങ്ങ് ശക്തിയോടെ തിരിച്ചടിക്കുമെന്നതാണ് അമേരിക്കയുടെ നയമെന്ന് ട്രംപ് ഓർമ്മിപ്പിച്ചു. ഇറാനുമായി ഒപ്പുവെച്ചിരുന്ന താല്ക്കാലിക വെടിനിർത്തൽ കരാർ പൂർണ്ണമായും അവസാനിച്ചതായി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് അമേരിക്ക രണ്ടാം ഘട്ട ആക്രമണത്തിലേക്ക് കടന്നത്. ഈ പുതിയ നീക്കത്തോടെ ഇരുരാജ്യങ്ങളും തമ്മിൽ നിലനിന്നിരുന്ന താല്ക്കാലിക സമാധാനാന്തരീക്ഷം പൂർണ്ണമായും തകരുകയും മേഖല വീണ്ടും കടുത്ത യുദ്ധഭീതിയിലാവുകയും ചെയ്തു.
ഇറാന്റെ തെക്കൻ തീരദേശ നഗരങ്ങളായ ബന്ദർ അബ്ബാസ്, സിരിക്, ചാബഹാർ, കൊനാരക് എന്നിവടങ്ങളിലെ വ്യോമപ്രതിരോധ സംവിധാനങ്ങൾ, റഡാർ കേന്ദ്രങ്ങൾ, മിസൈൽ വിക്ഷേപണ തറകൾ എന്നിവയ്ക്ക് നേരെയാണ് യുഎസ് യുദ്ധവിമാനങ്ങൾ പ്രധാനമായും ബോംബവർഷം നടത്തിയത്. കൂടാതെ ഇറാന്റെ ആണവനിലയം സ്ഥിതി ചെയ്യുന്ന ബുഷെഹറിലും അബു മൂസ ദ്വീപിലും ശക്തമായ സ്ഫോടനങ്ങൾ ഉണ്ടായതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഈ വ്യോമാക്രമണത്തിൽ ഇറാന്റെ എയർഫോഴ്സ്, നേവി വിഭാഗങ്ങളിൽപ്പെട്ട എട്ട് സൈനികർ കൊല്ലപ്പെട്ടതായി ഇറാൻ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഹോർമുസ് കടലിടുക്കിലൂടെയുള്ള അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനാണ് ഈ പുതിയ സൈനിക നടപടിയെന്ന് അമേരിക്കൻ മിലിട്ടറിയുടെ സെൻട്രൽ കമാൻഡ് വിശദീകരിച്ചു.
ആക്രമണത്തെത്തുടർന്ന് ചാബഹാർ ഉൾപ്പെടെയുള്ള തീരദേശ നഗരങ്ങളിൽ പൂർണ്ണമായും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. ഇറാന്റെ റെവല്യൂഷണറി ഗാർഡിന്റെ നിയന്ത്രണത്തിലുള്ള അറുപതിലധികം ചെറിയ യുദ്ധക്കപ്പലുകളും ഈ ആക്രമണത്തിൽ തകർക്കപ്പെട്ടതായി യുഎസ് സൈന്യം അവകാശപ്പെട്ടു. അതേസമയം, പുതിയൊരു സമാധാന കരാറിനായി ഇറാൻ തങ്ങളെ അടിയന്തിരമായി ബന്ധപ്പെട്ടതായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വെളിപ്പെടുത്തി. അവർക്ക് ഒരു കരാറിൽ ഒപ്പുവെക്കാൻ വലിയ താല്പര്യമുണ്ടെന്നാണ് ഫോൺ കോളിൽ നിന്ന് വ്യക്തമായതെന്നും എന്നാൽ വാക്ക് പാലിക്കാത്ത അത്തരം ആളുകളുമായി ചർച്ച നടത്താൻ തനിക്ക് താല്പര്യമില്ലെന്നും ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിലൂടെ വ്യക്തമാക്കി.