14, July, 2026
Updated on 14, July, 2026 4
ടെഹ്റാൻ : പശ്ചിമേഷ്യയെ കടുത്ത യുദ്ധഭീതിയിലാഴ്ത്തി ഇറാനിലെ സൈനിക കേന്ദ്രങ്ങൾക്ക് നേരെ അമേരിക്ക ശക്തമായ വ്യോമാക്രമണം ആരംഭിച്ചു. യുഎസ് സൈന്യത്തിന്റെ സെൻട്രൽ കമാൻഡ് തുടർച്ചയായ മൂന്നാം രാത്രിയും ഇറാനിലെ വിവിധ താവളങ്ങളെ ലക്ഷ്യമിട്ട് വൻ ബോംബാക്രമണമാണ് നടത്തിയത്. ഇതിന് തൊട്ടുപിന്നാലെ, ഇറാൻ ഇസ്രായേലിനെ ലക്ഷ്യമിട്ട് നീങ്ങിയാൽ കടുത്ത തിരിച്ചടിയുണ്ടാകുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവും മുന്നറിയിപ്പ് നൽകി. തങ്ങളെ ആക്രമിച്ചാൽ മുൻപത്തെപ്പോലെയുള്ള പ്രതികരണമായിരിക്കില്ല ഇറാൻ ഭരണാധികാരികൾ നേരിടേണ്ടി വരികയെന്നും, പതിന്മങ്ങ് ശക്തിയോടെ ഇസ്രായേൽ തിരിച്ചടിക്കുമെന്നും നെതന്യാഹു നെഗേവ് നഗരമായ ഡിമോണയിൽ വെച്ച് ഓർമ്മിപ്പിച്ചു. തങ്ങളെ ആരെങ്കിലും ആക്രമിച്ചാൽ കനത്ത വില നൽകാതെ രക്ഷപ്പെടാൻ കഴിയുന്ന കാലം കഴിഞ്ഞുവെന്നും ഇറാൻ നയിക്കുന്ന തിന്മയുടെ അച്ചുതണ്ടിനെതിരെ ഇസ്രായേൽ ശക്തമായി നിലകൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി.
ജിഎൻഎസ് ഗാലക്സി, മൊംബാസ തുടങ്ങിയ വാണിജ്യ കപ്പലുകൾക്ക് നേരെയും ഹൊർമുസ് കടലിടുക്കിലൂടെയുള്ള അന്താരാഷ്ട്ര ചരക്കുനീക്കത്തിന് നേരെയും ഇറാൻ നടത്തിയ മിസൈലാക്രമണങ്ങൾക്കുള്ള യുഎസിന്റെ നേരിട്ടുള്ള മറുപടിയാണ് പുതിയ വ്യോമാക്രമണങ്ങൾ. ഇറാന്റെ ഒരേയൊരു സിവിൽ ആണവനിലയം സ്ഥിതി ചെയ്യുന്ന ബുഷെർ തുറമുഖ നഗരം, കുവൈറ്റ്-ഇറാഖ് അതിർത്തി മേഖലകൾ എന്നിവടങ്ങളിൽ കടുത്ത സ്ഫോടനങ്ങളുണ്ടായതായി റിപ്പോർട്ടുകളുണ്ട്. മിഡിൽ ഈസ്റ്റിലെ ഏറ്റവും പഴക്കമേറിയ എണ്ണശുദ്ധീകരണശാല സ്ഥിതി ചെയ്യുന്ന അബാദാൻ, മഹ്ഷഹർ തുറമുഖം എന്നിവയും യുഎസ് പ്രൊജക്ടൈലുകളുടെ ലക്ഷ്യമായി മാറിയതായി ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഇർന സ്ഥിരീകരിച്ചു. ഹൊർമുസ് കടലിടുക്കിന് സമീപമുള്ള ബന്ദർ അബ്ബാസ് നഗരത്തിൽ അഞ്ച് വൻ സ്ഫോടനങ്ങളാണ് കേട്ടത്. ഇതുകൂടാതെ കിഷ്, ഖേഷ്ം, അബു മൂസ ദ്വീപുകളിലെ ഇറാന്റെ തീരദേശ മിസൈൽ-ഡ്രോൺ വിക്ഷേപണ കേന്ദ്രങ്ങളും ആശയവിനിമയ ശൃംഖലകളും യുഎസ് തകർത്തതായാണ് വിവരം.
അതേസമയം, ഇറാന്റെ ആക്രമണ ശേഷി പൂർണ്ണമായും ഇല്ലാതാക്കുമെന്നും തങ്ങൾ ഈ മേഖലയിലെ ബ്ലോക്കേഡ് ശക്തമാക്കുകയാണെന്നും ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. യുഎസും ഇറാനും തമ്മിലുള്ള നേരിട്ടുള്ള സൈനിക ഏറ്റുമുട്ടൽ ആഗോള എണ്ണവിപണിയെയും ഗുരുതരമായി ബാധിച്ചിട്ടുണ്ട്. അന്താരാഷ്ട്ര വിപണിയിൽ ബ്രെന്റ് ക്രൂഡ് ഓയിൽ വില സമീപകാലത്തെ ഏറ്റവും ഉയർന്ന നിരക്കിലേക്ക് കുതിച്ചുയർന്നു. വൻശക്തികളുടെ ഈ യുദ്ധസമാനമായ നീക്കങ്ങൾ ഗൾഫ് മേഖലയിലാകെ അതീവ ഗുരുതരമായ സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്.