16, July, 2026
Updated on 16, July, 2026 2
അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം അതീവ ഗുരുതരമായ ഘട്ടത്തിലേക്ക് നീങ്ങുന്നതിനിടെ, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ ശവപ്പെട്ടിയിൽ കിടത്തിയ രീതിയിലുള്ള ഭീമാകാരമായ ബോർഡ് ടെഹ്റാനിലെ പ്രധാന ചത്വരത്തിൽ പ്രത്യക്ഷപ്പെട്ടു. യുഎസ് പ്രസിഡന്റിനെ വധിക്കുമെന്ന കടുത്ത ഭീഷണി സന്ദേശം ഇംഗ്ലീഷിലും പേർഷ്യൻ ഭാഷയിലും ഈ ബോർഡിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള മിസൈൽ ആക്രമണങ്ങളും സൈനിക ഏറ്റുമുട്ടലുകളും ശക്തമായ സാഹചര്യത്തിലാണ് ഈ നാടകീയ നീക്കം. ടെഹ്റാനിലെ പ്രശസ്തമായ എൻഗെലാബ് സ്‌ക്വയറിലാണ് ഈ വിവാദ ബോർഡ് സ്ഥാപിച്ചിരിക്കുന്നത്. ചുവന്ന ടൈ ധരിച്ച്, കറുത്ത പെട്ടിക്കുള്ളിൽ കണ്ണുകളും വായയും അടച്ച് കൈകൾ പിണച്ചുവെച്ചു കിടക്കുന്ന ട്രംപിന്റെ ചിത്രമാണ് ഇതിലുള്ളത്. ഇറാന്റെ അന്തരിച്ച പരമോന്നത നേതാവ് അലി ഖൊമേനിയുടെ ശവസംസ്‌കാര ചടങ്ങിൽ ഉപയോഗിച്ച കറുത്ത കോൺക്രീറ്റ് ഫലകങ്ങൾക്ക് സമാനമായ രൂപത്തിലാണ് ഈ ശവപ്പെട്ടി ചിത്രീകരിച്ചിരിക്കുന്നത്. ഫെബ്രുവരി 28-ന് ഉണ്ടായ സംഘർഷത്തിനിടെ തെക്കൻ ഇറാനിയൻ നഗരമായ മിനാബിലെ പ്രൈമറി സ്‌കൂളിന് നേരെ നടന്ന ആക്രമണത്തെ പരാമർശിച്ച്, 'മിനാബിലെ കുട്ടികളുടെ സ്മരണാർത്ഥം' എന്ന വാചകവും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
നിലവിൽ ഇറാന്റെ തന്ത്രപ്രധാനമായ സൈനിക കേന്ദ്രങ്ങൾക്കും വ്യോമ പ്രതിരോധ സംവിധാനങ്ങൾക്കും നേരെ അമേരിക്കൻ സേന ശക്തമായ മിസൈൽ ആക്രമണങ്ങൾ തുടരുകയാണ്. യുഎസ് ആക്രമണങ്ങൾ ജനവാസ മേഖലകളിലെ ആശുപത്രികൾക്കും ഫാക്ടറികൾക്കും സമീപം വലിയ ആഘാതം സൃഷ്ടിച്ചതായി ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അന്താരാഷ്ട്ര സമുദ്രപാതകളിലെ സുരക്ഷ ഉറപ്പാക്കാനാണ് തങ്ങളുടെ സൈനിക നടപടിയെന്ന് യുഎസ് അവകാശപ്പെടുമ്പോൾ, തങ്ങളുടെ പൗരന്മാരുടെ മരണത്തിന് കടുത്ത പ്രതികാരം ചെയ്യുമെന്ന നിലപാടിലാണ് ഇറാൻ ഭരണകൂടം. വടക്കൻ മേഖലയിലെ സൈനിക കേന്ദ്രങ്ങൾക്ക് നേരെ പുതിയ ആക്രമണങ്ങൾ അഴിച്ചുവിട്ട യുഎസ്, തങ്ങളുടെ നാവിക ഉപരോധം ലംഘിക്കാൻ ശ്രമിച്ച ഒരു കപ്പലിനെ ലക്ഷ്യമിട്ടതായും വ്യക്തമാക്കിയിട്ടുണ്ട്.
അതിനിടെ, യുഎസ് പ്രസിഡന്റിനെ ലക്ഷ്യമിട്ടുള്ള ഇറാന്റെ പുതിയ വധശ്രമ പദ്ധതിയെക്കുറിച്ച് ഇസ്രയേൽ രഹസ്യാന്വേഷണ വിഭാഗം കഴിഞ്ഞ ദിവസങ്ങളിൽ മുന്നറിയിപ്പ് നൽകിയിരുന്നു. ട്രംപിനെ വധിക്കാൻ ഇറാൻ ആസൂത്രണം ചെയ്യുന്നതായി സൂചിപ്പിക്കുന്ന നിർണ്ണായക വിവരങ്ങൾ ഇസ്രയേൽ യുഎസുമായി പങ്കുവെച്ചതായി വാൾ സ്ട്രീറ്റ് ജേണലും, സമാനമായ ഭീഷണികളെക്കുറിച്ച് സിഎൻഎന്നും റിപ്പോർട്ട് ചെയ്തിരുന്നു. ഈ രഹസ്യാന്വേഷണ മുന്നറിയിപ്പുകൾക്ക് പിന്നാലെ ഇറാന് കടുത്ത ഭാഷയിൽ ട്രംപ് തിരിച്ചും മുന്നറിയിപ്പ് നൽകി. തന്നെ വധിക്കാൻ ശ്രമിച്ചാൽ ഇറാൻ ഇസ്ലാമിക് റിപ്പബ്ലിക്കിന് നേരെ ഉന്നം വെച്ച് 1,000 മിസൈലുകൾ ലോക്ക് ചെയ്ത് ലോഡ് ചെയ്തിരിക്കുകയാണെന്നും, അതിന് പിന്നാലെ ആയിരക്കണക്കിന് മിസൈലുകൾ വേറെയും എത്തുമെന്നുമായിരുന്നു ട്രംപിന്റെ ഭീഷണി. തനിക്കുനേരെ ഒരു വധശ്രമം ഉണ്ടായാൽ ഇറാനെതിരെ ഉടനടി തിരിച്ചടി നൽകാൻ സൈന്യത്തിന് ഇതിനകം ഉത്തരവ് നൽകിയിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഹോർമുസ് കടലിടുക്ക് നിലവിൽ ഈ സംഘർഷത്തിന്റെ ഏറ്റവും വലിയ കേന്ദ്രബിന്ദുവായി തുടരുകയാണ്. ഈ തന്ത്രപ്രധാന ജലപാതയിലൂടെ സഞ്ചരിക്കുന്ന വാണിജ്യ കപ്പലുകളെ ഭീഷണിപ്പെടുത്താൻ ഉപയോഗിക്കുന്ന ഇറാനിയൻ സൈനിക ശേഷി തകർക്കുക എന്ന ലക്ഷ്യത്തോടെ ബുധനാഴ്ച യുഎസ് സെൻട്രൽ കമാൻഡ് ഇറാനിൽ പുതിയ ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്. ഇറാൻ എത്രയും വേഗം ചർച്ചകൾക്ക് തയ്യാറായില്ലെങ്കിൽ സൈനിക നടപടി ഇനിയും വിപുലീകരിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ട് അമേരിക്കയും ഇറാനും തമ്മിൽ ധാരണാപത്രത്തിൽ ഒപ്പിട്ട് ഏകദേശം ഒരു മാസം തികയുന്നതിനിടയിലാണ് ഈ പുതിയ യുദ്ധസാഹചര്യം ഉടലെടുത്തിരിക്കുന്നത്. എങ്കിലും ഇരുരാജ്യങ്ങളും തമ്മിലുള്ള ഔദ്യോഗിക മധ്യസ്ഥ ചർച്ചകൾ ഇതുവരെ പൂർണ്ണമായി റദ്ദാക്കിയിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.