സിജെപി സമരവേദിയിലേക്ക് രാഹുൽ ഗാന്ധി ; ഡൽഹിയിൽ സുരക്ഷ വർദ്ധിപ്പിച്ചതോടെ മെട്രോ സ്റ്റേഷനുകൾ ഉൾപ്പെടെ അടച്ചു ; സ്തംഭിച്ച് ജനജീവിതം


22, July, 2026
Updated on 22, July, 2026 2




ന്യൂഡൽഹി : ദേശീയ തലസ്ഥാനത്ത് കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) നടത്തുന്ന പ്രക്ഷോഭത്തിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ജന്തർ മന്തറിലെ സമരപ്പന്തലിലേക്ക്. ചൊവ്വാഴ്ച പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ 7 ലോക് കല്യാൺ മാർഗിന് മുന്നിൽ റോഡ് ഉപരോധിച്ച് സമരം നടത്തിയതിന് ഡൽഹി പോലീസ് തന്നെയും പ്രിയങ്ക ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കളെയും ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുക്കുകയും പിന്നീട് മണിക്കൂറുകൾക്ക് ശേഷം വിട്ടയക്കുകയും ചെയ്തതിന് പിന്നാലെയാണ് രാഹുൽ ഗാന്ധി ജന്തർ മന്തറിലേക്ക് നേരിട്ടെത്തുന്നത്. കോൺഗ്രസ് എം.പിമാരും ഇന്ത്യാ സഖ്യത്തിലെ പ്രമുഖ നേതാക്കളും അദ്ദേഹത്തോടൊപ്പം ജന്തർ മന്തറിലെത്തുമെന്നാണ് വിവരം. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെയും അടിയന്തര രാജി ആവശ്യപ്പെടുന്ന പ്രക്ഷോഭകരുടെ പോരാട്ടത്തിന് പുതിയൊരു രാഷ്ട്രീയ മാനം നൽകുന്നതാണ് പ്രതിപക്ഷ നേതാവിന്റെ ഈ കടന്നുവരവ്.


നേരത്തെ ആശുപത്രി സന്ദർശിച്ച് പരിക്കേറ്റവരെ കണ്ട രാഹുൽ ഗാന്ധി, യുവാക്കളുടെ ഭാവിയെയും അവകാശങ്ങളെയും അടിച്ചമർത്താനാണ് ഭരണകൂടം ശ്രമിക്കുന്നതെന്ന് ആരോപിച്ചു. അതേസമയം രാഹുൽ ഗാന്ധിയുടെ ഈ ഇടപെടലുകൾ സി.ജെ.പി സമരത്തിന്റെ വീര്യം കെടുത്താനും ശ്രദ്ധ തിരിക്കാനുമുള്ള കോൺഗ്രസിന്റെ ശ്രമമാണിതെന്ന ആരോപണവുമായി ആം ആദ്മി പാർട്ടി പോലെയുള്ള പ്രതിപക്ഷ കക്ഷികൾ രംഗത്തെത്തിയിട്ടുണ്ട്. ചർച്ചകൾക്ക് തങ്ങളൊരുക്കമാണെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടും അതെല്ലാം അവഗണിച്ച് വഴിതടയൽ സമരം നടത്തിയ രാഹുലിന്റെ ലക്ഷ്യം വിദ്യാർത്ഥി ക്ഷേമമല്ല, മറിച്ച് രാഷ്ട്രീയ മുതലെടുപ്പാണെന്ന ആരോപണവും ശക്തമാണ്.


അതേസമയം, പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിന്റെ മൂന്നാം ദിനത്തിലും പരീക്ഷാ തട്ടിപ്പും വിദ്യാർത്ഥികൾക്ക് നേരെ നടന്ന പോലീസ് അതിക്രമങ്ങളും ഉന്നയിച്ച് സഭ കലുഷിതമാക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം. ലോക്‌സഭയിലും രാജ്യസഭയിലും അടിയന്തിര പ്രമേയത്തിനും സഭാ നടപടികൾ നിർത്തിവെച്ച് വിഷയം ചർച്ച ചെയ്യാനുമുള്ള നോട്ടീസുകൾ എ.ഐ.സി.സിയും മറ്റ് പ്രതിപക്ഷ കക്ഷികളും നൽകിയിട്ടുണ്ട്. പ്രക്ഷോഭം ശക്തമായതിനെ തുടർന്ന് ജന്തർ മന്തറിന് ചുറ്റുമുള്ള സുരക്ഷ കടുപ്പിക്കുകയും നഗരത്തിലെ 16-ലധികം മെട്രോ സ്റ്റേഷനുകൾ അടച്ചിടുകയും ചെയ്തിട്ടുണ്ട്. ഇതിനിടെ, സമരം ഒത്തുതീർപ്പാക്കാൻ കേന്ദ്ര ആഭ്യന്തര-ആരോഗ്യ മന്ത്രി ജെ.പി. നദ്ദ സി.ജെ.പി പ്രതിനിധി സംഘവുമായി രണ്ടാം ഘട്ട ചർച്ച നടത്താൻ ഒരുങ്ങുകയാണെങ്കിലും, വിദ്യാഭ്യാസ മന്ത്രിയുടെ രാജിയില്ലാതെ പിന്നോട്ടില്ലെന്ന നിലപാടിലാണ് പ്രതിഷേധക്കാർ. ഈ നിർണായക സാഹചര്യത്തിലാണ് പ്രക്ഷോഭകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് രാഹുൽ ഗാന്ധി നേരിട്ട് സമരപ്പന്തലിലേക്ക് എത്തുന്നത്.




Feedback and suggestions