9, August, 2026
Updated on 9, August, 2026 12
തിരുവനന്തപുരം: ഓണക്കാലത്ത് വിതരണം ചെയ്യുന്ന സ്പെഷ്യൽ റേഷൻ അരിയുടെ വില കുത്തനെ കൂട്ടി സംസ്ഥാന സർക്കാർ. കിലോയ്ക്ക് 10.90 രൂപയുണ്ടായിരുന്ന അരിക്ക് ഒറ്റയടിക്ക് 26 രൂപയായാണ് വർദ്ധിപ്പിച്ചിരിക്കുന്നത്. മുൻവർഷത്തെ അപേക്ഷിച്ച് കിലോയ്ക്ക് 15.10 രൂപയുടെ അപ്രതീക്ഷിത വർദ്ധനവാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. ഓണക്കാലത്ത് സാധാരണക്കാർക്ക് വലിയ തിരിച്ചടിയാകുന്നതാണ് സർക്കാരിന്റെ ഈ പുതിയ തീരുമാനം.
മുൻഗണനാ വിഭാഗമായ പിങ്ക് കാർഡുകാർക്കും സബ്സിഡി വിഭാഗമായ നീല കാർഡുകാർക്കും പൊതുവിഭാഗമായ വെള്ള കാർഡുകാർക്കും ഈ വിലവർദ്ധനവ് ഒരുപോലെ ബാധകമാണ്. വില കൂട്ടിയതിനൊപ്പം തന്നെ വിതരണം ചെയ്യുന്ന സ്പെഷ്യൽ അരിയുടെ അളവിലും സർക്കാർ ഗണ്യമായ കുറവ് വരുത്തിയിട്ടുണ്ട്. മുൻഗണനാ കാർഡുകൾക്ക് കഴിഞ്ഞ തവണ അഞ്ച് കിലോ സ്പെഷ്യൽ അരി ലഭിച്ചിരുന്ന സ്ഥാനത്ത് ഇത്തവണ മൂന്ന് കിലോ മാത്രമാണ് ലഭിക്കുക. ഇതിന് പുറമെ പൊതുവിഭാഗത്തിനുള്ള ഓഗസ്റ്റ് മാസത്തെ സാധാരണ റേഷൻ വിഹിതവും സർക്കാർ വെട്ടിച്ചുരുക്കി. 15 കിലോ ലഭിച്ചിരുന്ന സ്ഥാനത്ത് ഈ മാസം വെറും ഏഴ് കിലോ അരി മാത്രമാണ് വെള്ള കാർഡുകാർക്ക് ലഭിക്കുക. വിലക്കയറ്റത്തിൽ പൊറുതിമുട്ടുന്ന ജനങ്ങൾക്ക് ഓണക്കാലത്തെ ഈ ഇരുട്ടടി വലിയ പ്രതിഷേധങ്ങൾക്ക് കാരണമാകുന്നുണ്ട്.