13, August, 2026
Updated on 13, August, 2026 8
ഹരാരെ: സിംബാബ്‌വെയിലെ കരിബ തടാകത്തിലുണ്ടായ വലിയ ബോട്ട് ദുരന്തത്തിൽ 44 പേർക്ക് ദാരുണാന്ത്യം. ബോട്ടിലുണ്ടായിരുന്ന 77 ഓളം പേരെ രക്ഷപ്പെടുത്തി. സാംബിയൻ അതിർത്തിയോട് ചേർന്നുള്ള കരിബ തടാകത്തിലാണ് ദുരന്തമുണ്ടായത്.പരമാവധി 94 പേർക്ക് (90 യാത്രക്കാരും 4 ജീവനക്കാരും) മാത്രം സഞ്ചരിക്കാൻ ശേഷിയുള്ള ബോട്ടിൽ അനുവദനീയമായതിലും അധികം ആളുകളെ കയറ്റിയതാണ് അപകടത്തിന് വഴിവെച്ചത്. അപകടസമയത്ത് 12 കുട്ടികൾ ഉൾപ്പെടെ 120-ഓളം പേർ ബോട്ടിലുണ്ടായിരുന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. തടാകത്തിൽ നിന്ന് 44 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തതായി പൊലീസ് സ്ഥിരീകരിച്ചു.ലോകത്തിലെ ഏറ്റവും വലിയ മനുഷ്യനിർമ്മിത തടാകങ്ങളിലൊന്നാണ് സിംബാബ്‌വെ-സാംബിയ അതിർത്തിയിലുള്ള കരിബ തടാകം. ഇരു രാജ്യങ്ങളുടെയും പ്രമുഖ ജലവൈദ്യുത പദ്ധതികൾ സ്ഥിതി ചെയ്യുന്നത് ഈ തടാകത്തിലാണ്.ദുരന്തത്തിൽ സിംബാബ്‌വെ പ്രസിഡന്റ് എമേഴ്സൺ നാംൻഗാഗ്വ അനുശോചനം രേഖപ്പെടുത്തുകയും രാജ്യത്ത് ദേശീയ ദുരന്തം പ്രഖ്യാപിക്കുകയും ചെയ്തു. സൈനിക ബോട്ടുകളും ഹെലികോപ്റ്ററുകളും ഉപയോഗിച്ച് ഊർജ്ജിതമായ രക്ഷാപ്രവർത്തനമാണ് പ്രദേശത്ത് നടക്കുന്നത്. യാത്രതിരിക്കുന്നതിന് മുൻപ് ബോട്ടിലെ കടുത്ത ആൾത്തിരക്ക് വ്യക്തമാക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പുറത്തുവന്നിട്ടുണ്ട്.