WCC after Hema Committee Report Cases Closed: ഓരോ അതിജീവിതമാരോടും സ്ത്രീചരിത്രം കടപ്പെട്ടിരിക്കും; ഹേമ കമ്മിറ്റി റിപ്പോർട്ടിലെ കേസുകൾ അവസാനിപ്പിച്ചതിന് പിന്നാലെ ഡബ്യൂ സി സി

WCC after Hema Committee Report Cases Closed
28, June, 2025
Updated on 28, June, 2025 2

ഹേമ കമ്മിറ്റിക്ക് മുൻപും ശേഷവും മലയാള സിനിമയിലുണ്ടായ സ്ത്രീ മുന്നേറ്റങ്ങളും മാറ്റവും വിവരിച്ചുകൊണ്ടാണ് ഡബ്യൂസിസി പങ്കുവെച്ച് പോസ്റ്റ്.

ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത 35 കേസുകളിലും തുടർനടപടികൾ നിർത്തിവച്ചതായി പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) ബുധനാഴ്ച കേരള ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇരകളിൽ ആരും മൊഴി നൽകാൻ മുന്നോട്ട് വന്നില്ല എന്നതായിരുന്നു കാരണമായി ചൂണ്ടിക്കാണിച്ചത്. ഈ സംഭവത്തിന് പിന്നാലെ പ്രതികരണവുമായി എത്തുകയാണ് ഡബ്യൂസിസി. ഹേമ കമ്മിറ്റിക്ക് മുൻപും ശേഷവും മലയാള സിനിമയിലുണ്ടായ സ്ത്രീ മുന്നേറ്റങ്ങളും മാറ്റവും വിവരിച്ചുകൊണ്ടാണ് ഡബ്യൂസിസി പങ്കുവെച്ച് പോസ്റ്റ്. 

പോസ്റ്റിൻ്റെ പൂർണ രൂപം 

"ഹേമ കമ്മറ്റിക്ക് മുമ്പാകെ പോയി തങ്ങളുടെ അനുഭവങ്ങൾ സാക്ഷ്യപ്പെടുത്തിയ ഓരോ അതിജീവിതമാരോടും സ്ത്രീചരിത്രം കടപ്പെട്ടിരിക്കും. ഡബ്ല്യു. സി.സി. യുടെ സ്നേഹാഭിവാദ്യങ്ങൾ.

ഹേമാ കമ്മിറ്റിയുടെ റിപ്പോർട്ട് വന്ന ശേഷം രൂപീകരിച്ച SIT ക്ക് മുന്നിൽ സംസാരിക്കാനും കേസുമായി മുന്നോട്ടു പോകാനും പരാതിക്കാരികൾ തയ്യാറാവാത്തതിനാൽ ഹേമ കമ്മിറ്റി റിപ്പോർട്ടു തന്നെ പരാജയപ്പെട്ടു എന്നുള്ള ചർച്ചകൾ നടക്കുന്നുണ്ട്. അവർ അതിൻ്റെ കുറ്റഭാരം ചുമത്തുന്നത് ഹേമ കമ്മിറ്റിക്കു മുമ്പിൽ വന്ന് ധൈര്യപൂർവ്വം സംസാരിച്ച സ്ത്രീകളുടെ നേരെയാണ് എന്നത് അത്യന്തം ദുഃഖകരമാണ്.

ഈ കാര്യങ്ങൾക്ക് കുറച്ച് കൂടി വ്യക്തത ആവശ്യമാണ്.  മലയാള സിനിമാ രംഗത്തുണ്ടായ മോശപ്പെട്ട അനുഭവങ്ങൾ ഹേമാ കമ്മിറ്റിക്ക് മുമ്പാകെ കുറച്ചു സ്ത്രീകൾ പങ്കുവെച്ചു. അവർ വിശ്വസിച്ചത്, ഈ സംഭാഷണങ്ങൾ കമ്മിറ്റിയെ പ്രശ്‌നങ്ങൾ മനസ്സിലാക്കാനും ഉപദേശങ്ങൾ രൂപപ്പെടുത്താനും സഹായിക്കുമെന്നാണ്. മാത്രവുമല്ല തെറ്റിദ്ധാരണയ്ക്ക് ഇടവരാതിരിക്കാനായി അവർ സത്യവാങ്മൂലം നൽകിയാണ് കമ്മിറ്റിക്ക് മുമ്പാകെ സംസാരിച്ചത്.

റിപ്പോർട്ട് പ്രസിദ്ധീകരിച്ച ശേഷം ഗവൺമെൻ്റ് SlT രൂപീകരിക്കുകയും  ഈ സ്ത്രീകളെ  തെളിവെടുപ്പിനായി വിളിപ്പിക്കുകയും ചെയ്തു. SlT ഫോണിലൂടെയും നേരിട്ടും തെളിവെടുപ്പിനായി നിർബന്ധിച്ചു കൊണ്ടിരുന്നു. ഇവർ കമ്മിറ്റിക്ക് മുമ്പാകെ പറഞ്ഞ പല സംഭവങ്ങളും ഏറെ വർഷങ്ങൾക്ക് മുൻപാണ് നടന്നത്. അവക്ക്  തങ്ങളുടെതായ ഒരു ക്ലോഷർ കണ്ടെത്തി, മറക്കാൻ ശ്രമിച്ച്, മനോവേദന കടിച്ചു പിടിച്ച്  ജീവിക്കാൻ ശ്രമിക്കുന്നവരാണ് ഇവരിൽ മിക്കവാറും സ്ത്രീകൾ. അവർ വീണ്ടും നിയമ നടപടികളിൽ ഏർപ്പെടാൻ തയ്യാറായില്ലെങ്കിൽ അതിന്റെ അർത്ഥം പരാതി അസത്യമായിരുന്നു എന്നല്ല. അതിനർത്ഥം ഈ സ്ത്രീകൾ അവരുടെ അനുഭവങ്ങൾ നിഷേധിക്കുന്നു എന്നതല്ല, അല്ലെങ്കിൽ അവർ മോശക്കാരികളാണ് എന്നതുമല്ല. 

മാത്രവുമല്ല സിനിമാ വ്യവസായത്തിൻ്റെ സ്ത്രീ വിരുദ്ധതയെ പുറത്തു കൊണ്ടുവരാൻ ഈ സ്ത്രീകൾ കേസുമായി മല്ലടിച്ച്  തെളിയിക്കണമെന്നു കരുതുന്നതു തന്നെ സ്ത്രീ ജീവിതത്തെ അവർക്കൊപ്പം ചേർന്നു നിന്ന് മനസ്സിലാക്കാൻ സാധിക്കാത്തത് കൊണ്ടു കൂടിയാണ്. അതിനാൽ തന്നെ  കമ്മിറ്റിക്ക് മുമ്പിൽ സംസാരിച്ച ധീരരായ എല്ലാ സ്ത്രീകൾക്കും ഞങ്ങൾ  അഭിവാദ്യം അർപ്പിക്കുന്നു.

അതുപോലെ തന്നെ ഹൈക്കോടതി റിപ്പോർട്ട് പ്രസിദ്ധീകരിച്ച സമയത്ത് നിരവധി സ്ത്രീകൾ  അവരുടെ സിനിമാരംഗത്തെ മോശം അനുഭവങ്ങൾ പങ്കുവെക്കുകയുണ്ടായി. അവ പലതും  തുടർന്നുള്ള നടപടികൾക്കായി മുന്നോട്ട് പോകുന്നുമുണ്ട്. എല്ലാം തുറന്നുപറയണമോ കേസ് കൊടുക്കണമോ എന്നതെല്ലാം തീരുമാനിക്കാനുള്ള അവകാശം സ്ത്രീകളുടേതായിരിക്കണം എന്നതായിരുന്നു അന്നും ഇന്നും ഡബ്ല്യൂസിസിയുടെ നിലപാട്.

ഹേമ കമ്മിറ്റി റിപ്പോർട്ട് സമർപ്പിക്കുന്നതിനു മുമ്പ് തന്നെ കേരള ഗവൺമെൻ്റ് തലത്തിൽ   സ്ത്രീ സംവിധായികമാർക്ക് സിനിമാ നിർമ്മാണത്തിനുള്ള സാമ്പത്തിക സഹായ പദ്ധതി നിലവിൽ വന്നിരുന്നു. WCC യുടെ ഇടപെടൽ ആ പദ്ധതിയുടെ രൂപീകരണത്തിനു് ഒരു പ്രധാന കാരണമായിരുന്നു. ചലച്ചിത്ര അക്കാദമിയുടെ വനിതാ ഫെസ്റ്റിവൽ, സ്ത്രീ ടെക്നീഷ്യൻമാർക്കുള്ള പരിശീലനം എന്നിവയെല്ലാം പല കാലങ്ങളിൽ സ്ത്രീകളുടെ കൂടി നേതൃത്വത്തിലുള്ള ചർച്ചകളിലൂടെ രൂപപ്പെട്ടു വന്നതാണ്. 

ഡബ്ല്യൂസിസി ഹർജി നൽകിയതിൻ്റെ  അടിസ്ഥാനത്തിൽ ഹൈക്കോടതി വിധി വരികയും സിനിമയിൽ അഭ്യന്തര കമ്മിറ്റികൾ (IC) രൂപീകരിക്കപ്പെടുകയും ചെയ്തു. ഇതെല്ലാം ഹേമ കമ്മിറ്റി മുന്നോട്ടു വെച്ച മറ്റു പ്രധാനപ്പെട്ട പോളിസി തലത്തിലുള്ള വിഷയങ്ങൾക്ക് പകരമല്ല.

തൊഴിൽ നയത്തിൽ പ്രവർത്തിക്കുന്ന പ്രഗത്ഭയായ വനിതാ ഐ.എ.എസ്. ഉദ്യോഗസ്ഥർമാർ ഇന്നു നമുക്കുണ്ട്. സിനിമാരംഗത്ത് ആഭ്യന്തര സമിതികൾ (ICs) ഇപ്പോൾ ഗുണപരമായി രൂപീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങളും ഇപ്പോൾ നടക്കുന്നുണ്ട്. ഈ ഇടപെടലുകൾ ആണ് മറ്റു മേഖലകളിൽ എന്ന പോലെ കേരളത്തെ വ്യത്യസ്തമാക്കുന്നത്. എന്നാൽ ഹേമ കമ്മിറ്റി റിപ്പോർട്ട് ഇതിനേക്കാൾ ആഴത്തിലുള്ള മാറ്റം ആവശ്യപ്പെടുന്ന ' ലിംഗസമത്വചിന്തയുള്ള സിനിമാനയപരമായകാര്യങ്ങളാണ് മുന്നോട്ട് വെക്കുന്നത്.

ഹേമാ കമ്മിറ്റിയുടെ റിപ്പോർട്ട് പുറത്തുവന്നത്  മലയാള സിനിമയിലെ സ്ത്രീകളുടെ അവകാശസമരത്തിലുമുള്ള ഒരു പ്രധാന വഴിത്തിരിവാണ്. അത് സിനിമാ പോളിസി ചർച്ചയിൽ കേവലം സത്രീ സുരക്ഷയും, സ്ത്രീ സിനിമാ പ്രവർത്തക പ്രോത്സാഹനത്തിനുമപ്പുറം സിനിമാരംഗത്തെ പോളിസിയുമായി ബന്ധപ്പെട്ട  ഒട്ടേറെ ഗൗരവപ്പെട്ട കാര്യങ്ങൾ മുന്നോട്ടു വെയ്ക്കുന്നുണ്ട്. 

ഹേമ കമ്മിറ്റിയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ KSFDC സംഘടിപ്പിച്ച പോളിസി ചർച്ചയിൽ, ഹേമ കമ്മിറ്റി റിപ്പോർട്ട് അടക്കം ഇതിനു മുമ്പ് ഈ രംഗത്ത് നടന്ന പ0നങ്ങളും റിപ്പോർട്ടുകളും ഞങ്ങൾ വിശദമായി തന്നെ പഠിച്ച് നിർദ്ദേശങ്ങൾ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ആയതിനാൽ ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ പ്രധാന്യം SIT കേസുകൾ അവസാനിപ്പിക്കുമ്പോൾ തീരുന്നതല്ല എന്നു വീണ്ടും പറയട്ടെ.പോളിസി ചർച്ചകളിലും നടപടികളിലും ഹേമാ കമ്മിറ്റി റിപ്പോർട്ടിന് വലിയ പങ്കുവഹിക്കാനുണ്ട്. അല്ലെങ്കിലാണ് ഹേമ കമ്മിറ്റിക്കു വേണ്ടി ചിലവഴിച്ച കോടി ക്കണക്കിനുള്ള തുക പാഴ്ചിലവായി മാറുന്നത്.

സിനിമാ മേഖലയിലെ സ്ത്രീകളുടെ അവസ്ഥ മെച്ചപ്പെടുത്തുന്നതിനായി സർക്കാർ ഒരു ലിംഗസമത്വചിന്തയുള്ള സിനിമാനയം രൂപപ്പെടുത്തുകയും ട്രൈബ്യൂണൽ രൂപീകരണത്തിൽ ശ്രദ്ധ നൽകുകയും ചെയ്യണമെന്ന് കമ്മിറ്റി റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ഞങ്ങൾ വീണ്ടും അഭ്യർത്ഥിക്കുന്നു."

Feedback and suggestions

Related news