27, October, 2025
Updated on 27, October, 2025 49
പാരീസ്: ലോകത്തെ ഞെട്ടിച്ച ലൂവ്രെ മ്യൂസിയം കവർച്ചയിൽ രണ്ടുപേർ പിടിയിൽ. മോഷണം നടന്ന ഒരാഴ്ച പിന്നിടുമ്പോഴാണ് കേസിൽ അറസ്റ്റ് ഉണ്ടായിരിക്കുന്നത്. പ്രതികൾ അൾജീരിയയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ വിമാനത്താവളത്തിൽവെച്ചാണ് അറസ്റ്റ് ചെയ്തത്.വിലയേറിയ ആഭരണം മോഷ്ടിക്കപ്പെട്ട് ദിവസങ്ങൾ പിന്നിട്ടിട്ടും പ്രതികളെ കണ്ടെത്താത്തത് വിമർശനങ്ങൾക്കിടയാക്കിയിരുന്നു. വിലയേറിയ ആഭരണം മോഷ്ടിക്കപ്പെട്ട് ദിവസങ്ങൾ പിന്നിട്ടിട്ടും പ്രതികളെ കണ്ടെത്താത്തത് വിമർശനങ്ങൾക്കിടയാക്കിയിരുന്നു. ശനിയാഴ്ച രാത്രി 10 മണിയോടെ പാരീസ്-ചാൾസ് ഡി ഗല്ലെ വിമാനത്താവളത്തിൽ നിന്ന് വിദേശത്തേക്ക് പോകാൻ ശ്രമിക്കുന്നതിനിടെ ആണ് പ്രതികളിൽ ഒരാളെ കസ്റ്റഡിയിലെടുത്തത്. അധികം വൈകാതെ രണ്ടാമത്തെയാളെയും പിടികൂടി.
ഒക്ടോബർ 19നാണ് ലൂവ്ര് മ്യൂസിയത്തിൽ നിന്ന് വെറും ഏഴ് മിനിറ്റുകൾക്കുള്ളിൽ അമൂല്യരത്നങ്ങൾ പതിപ്പിച്ച നെപ്പോളിയന്റെ കിരീടം മോഷ്ടിച്ചത്. ലൂവ്രിന്റെ രണ്ടാംനിലയിലെ ബാൽക്കണി വഴിയാണ് മോഷ്ടാക്കൾ അപ്പോളോ ഗാലറിയിൽ കടന്നത്. ഏകദേശം 10.2 കോടി ഡോളർ വിലമതിക്കുന്ന വസ്തുക്കളായിരുന്നു മോഷണം പോയിരുന്നത്.
വിലപിടിപ്പുള്ള എമെറാൾഡ് സ്റ്റോണുകൾ പതിപ്പിച്ച കിരീടം, ടിയാര, മാലകൾ, കമ്മലുകൾ എന്നിവയുൾപ്പെടെ ഒമ്പത് വസ്തുക്കളാണ് മോഷണം പോയിരിക്കുന്നത്. ഇതിലൊന്ന് മ്യൂസിയത്തിനടുത്ത് നിന്ന് കണ്ടെത്തിയിരുന്നു.
ലോകത്ത് ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്ന മ്യൂസിയമാണ് ലൂവ്രെ. ദിവസവും 30,000 സന്ദർശകർ വരെ മ്യൂസിയത്തിൽ എത്താറുണ്ട്. പുരാതന വസ്തുക്കൾ, ശിൽപങ്ങൾ, പെയിന്റിംഗുകൾ എന്നിവയുൾപ്പെടെ 33,000-ത്തിലധികം പുരാവസ്തുക്കളാണ് ഇവിടെയുള്ളത്. വീനസ് ഡി മിലോ, മോണലിസ തുടങ്ങിയവയാണ് പ്രധാന ആകർഷണങ്ങൾ.