7, February, 2026
Updated on 7, February, 2026 23
രാജ്യത്തെ പ്രമുഖ ഓൺലൈൻ ടാക്സി സർവീസുകളായ ഓല, യൂബർ, റാപ്പിഡോ എന്നിവയിലെ ഡ്രൈവർമാർ ശനിയാഴ്ച (ഫെബ്രുവരി 7) രാജ്യവ്യാപകമായി ആറ് മണിക്കൂർ പണിമുടക്കുന്നു. 'ഓൾ ഇന്ത്യ ബ്രേക്ക്‌ഡൗൺ' (All India Breakdown) എന്ന് പേരിട്ടിരിക്കുന്ന ഈ പ്രതിഷേധത്തിൽ ആപ്പ് അധിഷ്ഠിത ടാക്സി, ഓട്ടോ, ബൈക്ക് ടാക്സി ഡ്രൈവർമാർ പങ്കെടുക്കും.
കുറഞ്ഞ അടിസ്ഥാന നിരക്ക് നിശ്ചയിക്കുക, സ്വകാര്യ വാഹനങ്ങൾ വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നത് തടയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം.തെലങ്കാന ജിഗ് ആൻഡ് പ്ലാറ്റ്‌ഫോം വർക്കേഴ്‌സ് യൂണിയന്റെ (TGPWU) നേതൃത്വത്തിലാണ് പണിമുടക്ക് നടക്കുന്നത്. ശനിയാഴ്ച രാവിലെ മുതൽ ഉച്ചവരെ ഡ്രൈവർമാർ ആപ്പുകളിൽ നിന്ന് ലോഗ് ഔട്ട് ചെയ്ത് പ്രതിഷേധിക്കും. ഇത് ഡൽഹി, മുംബൈ, ബംഗളൂരു, ഹൈദരാബാദ് തുടങ്ങിയ പ്രധാന നഗരങ്ങളിലെ യാത്രക്കാരെ സാരമായി ബാധിക്കാൻ സാധ്യതയുണ്ട്.മോട്ടോർ വെഹിക്കിൾ അഗ്രഗേറ്റർ മാർഗ്ഗനിർദ്ദേശങ്ങൾ 2025 നിലവിലുണ്ടായിട്ടും കമ്പനികൾ തന്നിഷ്ടപ്രകാരം നിരക്കുകൾ നിശ്ചയിക്കുന്നു എന്നാണ് ഡ്രൈവർമാരുടെ പ്രധാന പരാതി. സർക്കാർ നിശ്ചയിച്ച കുറഞ്ഞ നിരക്ക് (Minimum Fare) നിലവിൽ വരാത്തതിനാൽ ഡ്രൈവർമാരുടെ വരുമാനം കുത്തനെ ഇടിയുകയും ജോലിഭാരം വർദ്ധിക്കുകയും ചെയ്യുന്നു.
സ്വകാര്യ വാഹനങ്ങൾ (White Plate) വാണിജ്യ ആവശ്യങ്ങൾക്കായി ടാക്സിയായി ഓടിക്കുന്നത് തടയണമെന്നും യൂണിയനുകൾ ആവശ്യപ്പെടുന്നു. ലൈസൻസുള്ള ടാക്സി ഡ്രൈവർമാർക്ക് ഇത് കടുത്ത മത്സരവും വരുമാന നഷ്ടവും ഉണ്ടാക്കുന്നു എന്നാണ് ഇവരുടെ പക്ഷം. കമ്പനികൾ ഈടാക്കുന്ന ഉയർന്ന കമ്മീഷൻ നിരക്ക് 10-15 ശതമാനമായി കുറയ്ക്കണമെന്നും ഡ്രൈവർമാർ ആവശ്യപ്പെടുന്നുണ്ട്.ജനുവരി 30-ന് പുറത്തിറങ്ങിയ 2025-26 സാമ്പത്തിക സർവ്വേയിലും ജിഗ് തൊഴിലാളികളുടെ (Gig Workers) വരുമാനത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇന്ത്യയിലെ 40 ശതമാനം ജിഗ് തൊഴിലാളികളും പ്രതിമാസം 15,000 രൂപയിൽ താഴെ മാത്രമാണ് സമ്പാദിക്കുന്നതെന്ന് സർവ്വേ വ്യക്തമാക്കുന്നു.
2021-ൽ 77 ലക്ഷമായിരുന്ന ജിഗ് തൊഴിലാളികളുടെ എണ്ണം 2025-ൽ 1.2 കോടിയായി വർദ്ധിച്ചിട്ടുണ്ട്. വരുമാനത്തിലെ അസ്ഥിരതയും സാമൂഹിക സുരക്ഷയുടെ അഭാവവും ഈ മേഖലയിലെ വലിയ വെല്ലുവിളിയാണെന്ന് സർവ്വേ ചൂണ്ടിക്കാട്ടി.
നേരത്തെ ഡിസംബർ 31-ന് സൊമാറ്റോ, സ്വിഗ്ഗി തുടങ്ങിയ ഡെലിവറി തൊഴിലാളികളും സമാനമായ ആവശ്യങ്ങൾ ഉന്നയിച്ച് പ്രതിഷേധിച്ചിരുന്നു. സർക്കാർ ഇടപെട്ട് ഉടൻ തന്നെ കുറഞ്ഞ നിരക്ക് സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിക്കണമെന്നും ഡ്രൈവർമാരുമായി ചർച്ച നടത്തണമെന്നും ടിജിപിവിയു സ്ഥാപക പ്രസിഡൻ്റ് ഷെയ്ഖ് സലാഹുദ്ദീൻ ആവശ്യപ്പെട്ടു.