15, February, 2026
Updated on 15, February, 2026 7
അസമിലെ ബ്രഹ്മപുത്ര നദിക്ക് താഴെ ഇന്ത്യയിലെ ആദ്യത്തെ റോഡ്-റെയിൽ തുരങ്കം നിർമ്മിക്കുന്നതിനുള്ള ചരിത്രപ്രധാനമായ പദ്ധതിക്ക് കേന്ദ്ര സർക്കാർ അംഗീകാരം നൽകി. 18,662 കോടി രൂപ ചെലവിൽ ഗോഹ്പൂരിനും നുമലിഗഡിനും ഇടയിൽ നാലുവരി ആക്സസ് നിയന്ത്രിത ഗ്രീൻഫീൽഡ് ഇടനാഴിയാണ് വികസിപ്പിക്കുന്നത്. സാമ്പത്തിക കാര്യങ്ങൾക്കായുള്ള മന്ത്രിസഭാ സമിതി ശനിയാഴ്ചയാണ് ഈ ബൃഹദ് പദ്ധതിക്ക് പച്ചക്കൊടി കാട്ടിയത്. നിലവിൽ നുമലിഗഡിൽ നിന്ന് ഗോഹ്പൂരിലേക്ക് എത്താൻ ഏകദേശം 240 കിലോമീറ്റർ ദൂരം സഞ്ചരിക്കണം. കാസിരംഗ ദേശീയോദ്യാനം ഉൾപ്പെടെയുള്ള പാതകളിലൂടെ ആറ് മണിക്കൂറോളം എടുക്കുന്ന ഈ യാത്ര, പുതിയ ഇടനാഴി വരുന്നതോടെ പകുതിയിലധികം ലാഭിക്കാൻ സാധിക്കും. എഞ്ചിനീയറിംഗ്-പ്രൊക്യുർമെന്റ്-കൺസ്ട്രക്ഷൻ (EPC) മാതൃകയിലാണ് പാതയുടെ നിർമ്മാണം പൂർത്തിയാക്കുകയെന്ന് റോഡ് ഗതാഗത ഹൈവേ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
ഇന്ത്യയിലെ ആദ്യത്തെയും ലോകത്തിലെ രണ്ടാമത്തെയും അണ്ടർവാട്ടർ റോഡ്-റെയിൽ തുരങ്കം എന്ന സവിശേഷത ഈ പദ്ധതിക്കുണ്ട്. അസം, അരുണാചൽ പ്രദേശ്, നാഗാലാൻഡ് തുടങ്ങിയ വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ സമഗ്ര വികസനത്തിന് ഇത് വലിയ തോതിൽ സഹായിക്കും. ചരക്ക് ഗതാഗതം കൂടുതൽ വേഗത്തിലാക്കാനും ലോജിസ്റ്റിക്സ് ചെലവ് ഗണ്യമായി കുറയ്ക്കാനും ഈ തുരങ്കം വഴി സാധിക്കും.സാമ്പത്തിക നേട്ടങ്ങൾക്കപ്പുറം വലിയൊരു ശൃംഖലയെത്തന്നെ ഈ പദ്ധതി ബന്ധിപ്പിക്കുന്നുണ്ട്. 11 സാമ്പത്തിക കേന്ദ്രങ്ങൾ, എട്ട് ലോജിസ്റ്റിക് നോഡുകൾ, പ്രധാന റെയിൽവേ സ്റ്റേഷനുകൾ, രണ്ട് വിമാനത്താവളങ്ങൾ എന്നിവയുമായി ഇത് തടസ്സമില്ലാത്ത കണക്റ്റിവിറ്റി ഉറപ്പാക്കുന്നു. വ്യാവസായിക വളർച്ചയ്ക്കും പ്രാദേശിക വിനോദസഞ്ചാര വികസനത്തിനും പുതിയ വഴികൾ തുറക്കാൻ ഈ ബ്രഹ്മപുത്ര തുരങ്കം നിർണ്ണായക പങ്കുവഹിക്കുമെന്ന് വിലയിരുത്തപ്പെടുന്നു.
പ്രതിരോധ മേഖലയിലും ഈ പ്രദേശം വലിയ പ്രാധാന്യം അർഹിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി വടക്കുകിഴക്കൻ മേഖലയിലെ ആദ്യത്തെ എമർജൻസി ലാൻഡിംഗ് ഫീൽഡിൽ (ELF) സി-130ജെ വിമാനത്തിൽ ഇറങ്ങി ചരിത്രം കുറിച്ചിരുന്നു. ചൈനയുമായുള്ള അതിർത്തി വെല്ലുവിളികൾ കണക്കിലെടുത്ത്, അടിയന്തര ഘട്ടങ്ങളിൽ യുദ്ധവിമാനങ്ങൾക്കും ചരക്ക് വിമാനങ്ങൾക്കും ഉപയോഗിക്കാൻ സാധിക്കുന്ന തരത്തിലാണ് ഈ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ കേന്ദ്ര സർക്കാർ വികസിപ്പിക്കുന്നത്.