17, February, 2026
Updated on 17, February, 2026 7
കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബിജെപി സർക്കാരിനെതിരെ ഉന്നയിച്ച ’40 ശതമാനം കമ്മീഷൻ’ ആരോപണവുമായി ബന്ധപ്പെട്ട മാനനഷ്ട കേസിൽ രാഹുൽ ഗാന്ധിക്ക് വലിയ ആശ്വാസം. ബിജെപി കർണാടക ഘടകം ഫയൽ ചെയ്ത ഈ കേസിൽ രാഹുലിനെതിരായ തുടർനടപടികൾ കർണാടക ഹൈക്കോടതി റദ്ദാക്കി. രാഹുൽ ഗാന്ധി സമർപ്പിച്ച ഹർജി പരിഗണിച്ച ജസ്റ്റിസ് സുനിൽ ദത്ത് യാദവ്, ഈ കേസ് തുടരുന്നത് നിയമനടപടികളുടെ ദുരുപയോഗമാണെന്ന് നിരീക്ഷിച്ചുകൊണ്ടാണ് വിധി പുറപ്പെടുവിച്ചത്.
2023-ലെ തെരഞ്ഞെടുപ്പ് സമയത്ത് ബിജെപി സർക്കാരിനെതിരെ കോൺഗ്രസ് നൽകിയ പത്രപരസ്യങ്ങൾ അപകീർത്തികരമാണെന്ന് കാണിച്ചാണ് ബിജെപി നേതാവ് കേശവ് പ്രസാദ് കോടതിയെ സമീപിച്ചത്. അഴിമതി ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് അന്നത്തെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഉൾപ്പെടെയുള്ളവരെ ലക്ഷ്യമിട്ട് കോൺഗ്രസ് തെറ്റായ പ്രചാരണം നടത്തിയെന്നായിരുന്നു പരാതി. രാഹുൽ ഗാന്ധിക്ക് പുറമെ മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ എന്നിവരും ഈ കേസിൽ പ്രതികളായിരുന്നു.കരാറുകാരിൽ നിന്ന് 40 ശതമാനം കമ്മീഷൻ ഈടാക്കുന്നു എന്ന കോൺഗ്രസിന്റെ പ്രചാരണം വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. കേസിൽ രാഹുൽ ഗാന്ധിക്കും മറ്റ് നേതാക്കൾക്കും നേരത്തെ മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചിരുന്നു. നിലവിൽ ഹൈക്കോടതി നടപടികൾ റദ്ദാക്കിയതോടെ രാഹുൽ ഗാന്ധിക്ക് ഈ കേസിൽ നിന്ന് പൂർണ്ണമായ വിടുതൽ ലഭിച്ചിരിക്കുകയാണ്.