18, February, 2026
Updated on 18, February, 2026 5
ന്യൂഡൽഹിയിൽ നടന്ന ഇന്ത്യ എഐ ഇംപാക്ട് ഉച്ചകോടിയിൽ ചൈനീസ് നിർമ്മിത റോബോട്ടിക് നായയെ സ്വന്തം കണ്ടുപിടുത്തമായി അവതരിപ്പിച്ച ഗാൽഗോട്ടിയാസ് സർവകലാശാല വിവാദത്തിലായി. സർവകലാശാലയുടെ സെന്റർ ഓഫ് എക്‌സലൻസ് വികസിപ്പിച്ചെടുത്ത “ഓറിയോൺ” എന്ന ഉൽപ്പന്നമാണിതെന്ന് പ്രതിനിധികൾ അവകാശപ്പെട്ടെങ്കിലും, ഇത് ചൈനീസ് കമ്പനിയായ യൂണിട്രീയുടെ ‘ഗോ2’ (Unitree Go2) മോഡലാണെന്ന് സോഷ്യൽ മീഡിയ ഉപയോക്താക്കൾ പെട്ടെന്ന് തിരിച്ചറിഞ്ഞു. ഇതിനെത്തുടർന്ന് ഉച്ചകോടിയുടെ എക്‌സ്‌പോ ഏരിയയിൽ നിന്ന് ഒഴിയാൻ സർവകലാശാലയോട് അധികൃതർ ആവശ്യപ്പെട്ടതായാണ് റിപ്പോർട്ടുകൾ.
ഓൺലൈനിൽ രണ്ട് മുതൽ മൂന്ന് ലക്ഷം രൂപ വരെ വിലയ്ക്ക് ലഭിക്കുന്ന ഈ റോബോട്ടിനെക്കുറിച്ച് സർവകലാശാല പ്രതിനിധിയായ സ്ത്രീയും ഒരു പ്രൊഫസറും മാധ്യമങ്ങളോട് തെറ്റായ അവകാശവാദങ്ങൾ ഉന്നയിക്കുന്ന വീഡിയോകൾ വൈറലായിരുന്നു. സർവകലാശാല സ്വന്തമായി വികസിപ്പിച്ച സാങ്കേതികവിദ്യയാണിതെന്ന് ഇവർ വ്യക്തമായി പറയുന്നത് വീഡിയോകളിൽ കാണാം. എന്നാൽ വിദേശ സാങ്കേതികവിദ്യയെ ഇന്ത്യൻ കണ്ടുപിടുത്തമായി വ്യാജമായി അവതരിപ്പിച്ചു എന്ന ആരോപണം ശക്തമായതോടെ സർവകലാശാല പ്രതിരോധത്തിലായി.
വിവാദത്തിന് പിന്നാലെ വിശദീകരണവുമായി എത്തിയ സർവകലാശാല, റോബോട്ടിക് നായയെ പഠനാവശ്യങ്ങൾക്കായി യൂണിട്രീയിൽ നിന്ന് വാങ്ങിയതാണെന്നും അത് തങ്ങൾ നിർമ്മിച്ചതാണെന്ന് ഒരിക്കലും അവകാശപ്പെട്ടിട്ടില്ലെന്നും എക്‌സിലൂടെ അറിയിച്ചു. എന്നാൽ സർവകലാശാലയുടെ ഈ വാദം തെറ്റാണെന്ന് കാണിച്ച് എക്‌സ് അധികൃതർ തന്നെ കമ്മ്യൂണിറ്റി നോട്ട് നൽകി. പ്രതിനിധികൾ റോബോട്ടിന് “ഓറിയോൺ” എന്ന് പേരിട്ടതും അത് തങ്ങൾ വികസിപ്പിച്ചതാണെന്ന് ക്യാമറയ്ക്ക് മുന്നിൽ പറഞ്ഞതും സർവകലാശാലയുടെ വാദങ്ങളെ പൊളിക്കുന്നതായിരുന്നു.
തനിക്കേറ്റ പിശകാണെന്നും പറയാൻ ഉദ്ദേശിച്ച കാര്യം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണെന്നും പറഞ്ഞ് നേരത്തെ അവകാശവാദം ഉന്നയിച്ച പ്രൊഫസർ നേഹ പിന്നീട് രംഗത്തെത്തി. താൻ കമ്മ്യൂണിക്കേഷൻ വിഭാഗത്തിലെ ഫാക്കൽറ്റിയാണെന്നും എഐ വിദഗ്ധയല്ലെന്നും അവർ ന്യായീകരിച്ചു. അതേസമയം, എക്‌സ്‌പോയിൽ നിന്ന് ഒഴിഞ്ഞു പോകാനുള്ള നിർദ്ദേശത്തെക്കുറിച്ച് തങ്ങൾക്ക് ഔദ്യോഗിക വിവരമൊന്നും ലഭിച്ചിട്ടില്ലെന്നാണ് സർവകലാശാലയിലെ മറ്റ് ഉദ്യോഗസ്ഥർ പറയുന്നത്. നവീകരണത്തിന്റെ പേരിൽ വ്യാജ അവകാശവാദങ്ങൾ ഉന്നയിച്ച സർവകലാശാലയുടെ നടപടി വിദ്യാഭ്യാസ രംഗത്ത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.