24, February, 2026
Updated on 24, February, 2026 8
രാജ്യത്തെ പൊതുമേഖലാ ആസ്തികളിൽ നിന്ന് വരുമാനം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ ‘ദേശീയ ധനസമ്പാദന പദ്ധതി’യുടെ (നാഷനൽ മോണെട്ടൈസേഷൻ പൈപ്പ്‍ലൈൻ – NMP 2.0) രണ്ടാം ഘട്ടം പ്രഖ്യാപിച്ചു. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഏകദേശം 16.72 ലക്ഷം കോടി രൂപ സമാഹരിക്കാനാണ് ഈ ബൃഹദ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ആസ്തികളുടെ ഉടമസ്ഥാവകാശം സർക്കാരിൽ നിലനിർത്തിക്കൊണ്ട് തന്നെ, നിശ്ചിത കാലയളവിലേക്ക് അവയുടെ നടത്തിപ്പും പരിപാലനവും സ്വകാര്യ മേഖലയ്ക്ക് കൈമാറുന്ന രീതിയാണിത്. എന്നാൽ, ഇത് പരോക്ഷമായ സ്വകാര്യവൽക്കരണമാണെന്ന ശക്തമായ വിമർശനം ഇതിനോടകം ഉയർന്നു കഴിഞ്ഞു.
ഊർജം, തുറമുഖം, റെയിൽവേ, കൽക്കരി എന്നീ നാല് പ്രധാന മേഖലകളിൽ നിന്നാണ് ഏറ്റവും കൂടുതൽ വരുമാനം പ്രതീക്ഷിക്കുന്നത്. ഊർജ മേഖലയിൽ നിന്ന് 2.76 ലക്ഷം കോടി രൂപയും തുറമുഖങ്ങളിൽ നിന്ന് 2.63 ലക്ഷം കോടി രൂപയും സമാഹരിക്കാൻ പദ്ധതിയിടുന്നു. റെയിൽവേ സ്റ്റേഷനുകളുടെ നവീകരണവും പരിപാലനവും സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പിലാക്കുന്നതിനൊപ്പം, 180 പുതിയ സ്വകാര്യ ചരക്ക് ട്രെയിനുകൾ അനുവദിക്കാനും തീരുമാനമായിട്ടുണ്ട്. പിപിപി മോഡലിലൂടെയാകും ഭൂരിഭാഗം പദ്ധതികളും നടപ്പിലാക്കുക.
വിമാനത്താവളങ്ങളുടെ കാര്യത്തിലും വലിയ മാറ്റങ്ങളാണ് രണ്ടാം ഘട്ടത്തിൽ വിഭാവനം ചെയ്തിരിക്കുന്നത്. തിരുവനന്തപുരം വിമാനത്താവളത്തിന്റെ മാതൃകയിൽ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിലുള്ള 26 വിമാനത്താവളങ്ങൾ കൂടി സ്വകാര്യ ഗ്രൂപ്പുകൾക്ക് കൈമാറും. ആദ്യഘട്ടത്തിൽ കരിപ്പൂർ ഉൾപ്പെടെയുള്ള 11 വിമാനത്താവളങ്ങളുടെ ലേല നടപടികൾ ഉടൻ ആരംഭിക്കും. കൂടാതെ മുംബൈ, ഡൽഹി തുടങ്ങിയ പ്രമുഖ വിമാനത്താവളങ്ങളിലെ സർക്കാർ ഓഹരികൾ വിറ്റഴിക്കാനും പദ്ധതിയുണ്ട്. വിമാനത്താവള മേഖലയിൽ നിന്ന് മാത്രം 14,950 കോടി രൂപയാണ് വരുമാനം പ്രതീക്ഷിക്കുന്നത്.
സമാഹരിക്കുന്ന തുകയുടെ 58 ശതമാനവും കേന്ദ്ര സർക്കാരിലേക്കാണ് എത്തുക. സംസ്ഥാന സർക്കാരുകൾക്ക് വെറും 4 ശതമാനം മാത്രമാണ് നീക്കിവച്ചിരിക്കുന്നത്. ബാക്കി തുക സ്വകാര്യ നിക്ഷേപമായി പദ്ധതികളിൽ വിനിയോഗിക്കപ്പെടും. 2021-ൽ ആരംഭിച്ച ഒന്നാം ഘട്ടത്തിന്റെ തുടർച്ചയായാണ് ഈ പുതിയ പ്രഖ്യാപനം വന്നിരിക്കുന്നത്. അടിസ്ഥാന സൗകര്യ വികസനത്തിന് കൂടുതൽ പണം കണ്ടെത്താൻ ഈ നീക്കം സഹായിക്കുമെന്ന് സർക്കാർ അവകാശപ്പെടുമ്പോഴും, പൊതു ആസ്തികൾ കോർപ്പറേറ്റുകൾക്ക് അടിയറവ് വയ്ക്കുന്നതിനെതിരെ പ്രതിഷേധങ്ങളും ശക്തമാണ്.