25, February, 2026
Updated on 25, February, 2026 4
വടക്കൻ തായ്‌ലൻഡിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ചിയാങ് മായിലെ ടൈഗർ കിംഗ്ഡത്തിൽ 72 കടുവകൾ ദുരൂഹ സാഹചര്യത്തിൽ ചത്തതായി റിപ്പോർട്ട്. വിനോദസഞ്ചാരികൾക്ക് കടുവകളുമായി നേരിട്ട് ഇടപഴകാൻ സൗകര്യമൊരുക്കുന്ന ഈ കേന്ദ്രത്തിലെ ആകെ കടുവകളുടെ 30 ശതമാനത്തോളമാണ് ഈ വർഷം ഫെബ്രുവരി ആദ്യ പകുതിയോടെ ചത്തൊടുങ്ങിയത്. മൃഗങ്ങൾക്കിടയിൽ അതിവേഗം പടരുന്ന ‘കനൈൻ ഡിസ്റ്റെമ്പർ വൈറസ്’ ആണ് മരണകാരണമെന്ന് പരിശോധനകളിൽ കണ്ടെത്തിയിട്ടുണ്ട്. ഇതേത്തുടർന്ന് കടുവ കേന്ദ്രങ്ങൾ രണ്ടാഴ്ചത്തേക്ക് അടച്ചിടുകയും അണുനശീകരണവും വാക്സിനേഷൻ നടപടികളും ആരംഭിക്കുകയും ചെയ്തു.
മനുഷ്യരിലേക്ക് ഈ വൈറസ് പടരാൻ സാധ്യതയില്ലെന്ന് അധികൃതർ വ്യക്തമാക്കിയെങ്കിലും മുൻകരുതൽ നടപടിയായി ജീവനക്കാരെ പ്രത്യേക നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. കടുവകൾക്ക് നൽകിയ മലിനമായ അസംസ്‌കൃത കോഴിയിറച്ചിയിൽ നിന്നാകാം വൈറസ് ബാധ ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. രോഗം ഗുരുതരമായ കടുവകളെ ദയാവധം ചെയ്യാൻ അധികൃതർ ശുപാർശ ചെയ്തിട്ടുണ്ട്. നിലവിൽ ബാക്കിയുള്ള കടുവകളുടെ ആരോഗ്യം തൃപ്തികരമാണെന്നും വൈറസ് നിയന്ത്രണവിധേയമാണെന്നും തായ്‌ലൻഡ് കന്നുകാലി വകുപ്പ് അറിയിച്ചു.