ബാങ്ക് ലോക്കറിലെ നഷ്ടത്തിന് വാടകയുടെ 100 മടങ്ങ് നഷ്ടപരിഹാരം; ധനമന്ത്രി


31, March, 2026
Updated on 31, March, 2026 1


ബാങ്ക് ലോക്കറുകളിൽ സൂക്ഷിക്കുന്ന വസ്തുക്കൾക്ക് എന്തെങ്കിലും തരത്തിലുള്ള നാശനഷ്ടങ്ങൾ സംഭവിച്ചാൽ, ലോക്കറുടമകൾക്ക് വാർഷിക വാടകയുടെ നൂറിരട്ടി തുക നഷ്ടപരിഹാരമായി ലഭിക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കി. പാർലമെന്റിലെ ചോദ്യോത്തര വേളയിലാണ് ലോക്കർ ഇൻഷുറൻസ് പരിരക്ഷ സംബന്ധിച്ച ആശയക്കുഴപ്പങ്ങൾക്ക് മന്ത്രി മറുപടി നൽകിയത്. ഉപഭോക്താക്കൾക്ക് വലിയ ആശ്വാസം നൽകുന്നതോടൊപ്പം തന്നെ ബാങ്കുകളുടെ ഉത്തരവാദിത്തം ഇതിലൂടെ ഉറപ്പാക്കുമെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.


ലോക്കറിൽ സൂക്ഷിക്കുന്ന വസ്തുക്കളുടെ യഥാർത്ഥ മൂല്യത്തിന് അനുസരിച്ചുള്ള ഇൻഷുറൻസ് പരിരക്ഷ നൽകുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകളെക്കുറിച്ചും മന്ത്രി വിശദീകരിച്ചു. ലോക്കറുകളിൽ ഉപഭോക്താക്കൾ വെക്കുന്ന വസ്തുക്കൾ പരിശോധിക്കാനോ അവയുടെ വില രേഖപ്പെടുത്താനോ ബാങ്കുകൾക്ക് അനുവാദമില്ല. ബാങ്കുകൾ അത്തരത്തിൽ ചെയ്യുന്നത് നിയമവിരുദ്ധവും ഉപഭോക്താവിന്റെ സ്വകാര്യതാലംഘനവുമാണ്. സൂക്ഷിച്ചിരിക്കുന്ന വസ്തുക്കളുടെ കൃത്യമായ മൂല്യം ബാങ്കുകൾക്ക് അറിയാൻ കഴിയാത്ത സാഹചര്യത്തിലാണ് വാടകയുടെ അടിസ്ഥാനത്തിലുള്ള ഏകീകൃത നഷ്ടപരിഹാര രീതി നടപ്പിലാക്കുന്നത്.ഓരോ ലോക്കറിനും വ്യത്യസ്ത രീതിയിൽ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുന്നത് നിലവിലെ സാഹചര്യത്തിൽ അസാധ്യമാണെന്നും ധനമന്ത്രി വ്യക്തമാക്കി. പരിശോധിച്ചുറപ്പാക്കാത്ത വസ്തുക്കൾക്ക് ഇൻഷുറൻസ് നൽകുന്നതിലെ തടസ്സങ്ങൾ കാരണമാണ് വാർഷിക വാടകയുടെ നൂറിരട്ടി എന്ന കണക്കിലേക്ക് സർക്കാർ എത്തിയത്. ബാങ്കുകളുടെ ഭാഗത്തുനിന്നുണ്ടാകുന്ന വീഴ്ചകൾക്ക് ഉപഭോക്താക്കൾക്ക് ന്യായമായ തുക ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് ഈ നിയമത്തിലൂടെ ലക്ഷ്യമിടുന്നത്.




Feedback and suggestions