1, April, 2026
Updated on 1, April, 2026 2
ന്യൂഡൽഹി: ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ 15 വർഷത്തെ ഇടവേളക്ക് ശേഷം ദേശീയ ജനസംഖ്യാ കണക്കെടുപ്പിന് (സെൻസസ്) ഇന്ന് തുടക്കമാകും. 2021ൽ നടക്കേണ്ടിയിരുന്ന കണക്കെടുപ്പ് കോവിഡ് മഹാമാരിയെത്തുടർന്ന് വൈകുകയായിരുന്നു. സ്വതന്ത്ര ഇന്ത്യയുടെ എട്ടാമത്തെയും രാജ്യത്തെ പതിനാറാമത്തെയും സെൻസസ് ആണിത്. 145 കോടിയോളം വരുന്ന ജനങ്ങളെ നേരിൽക്കണ്ട് വിവരങ്ങൾ ശേഖരിക്കുന്ന ഈ ബൃഹദ് ദൗത്യത്തിനായി 30 ലക്ഷത്തിലധികം ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിരിക്കുന്നത്.ഇതാദ്യമായാണ് രാജ്യത്ത് സെൻസസ് പൂർണ്ണമായും ഡിജിറ്റൽ രൂപത്തിൽ നടക്കുന്നത്. ഉദ്യോഗസ്ഥർ മൊബൈൽ ആപ്പുകൾ വഴി വിവരങ്ങൾ നേരിട്ട് അപ്‌ലോഡ് ചെയ്യും. കൂടാതെ, പൗരന്മാർക്ക് സ്വയം വിവരങ്ങൾ രേഖപ്പെടുത്താനുള്ള 'സെൽഫ് എൻയുമറേഷൻ' സൗകര്യവും ഒരുക്കിയിട്ടുണ്ട്. 16 ഭാഷകളിൽ ലഭ്യമായ പോർട്ടൽ വഴി വിവരങ്ങൾ നൽകുന്നവർക്ക് ലഭിക്കുന്ന യുണീക് ഐ.ഡി പിന്നീട് ഉദ്യോഗസ്ഥർക്ക് കൈമാറിയാൽ മതിയാകും.വീടുകളുടെ അവസ്ഥ, ലഭ്യമായ സൗകര്യങ്ങൾ, ആസ്തികൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളാണ് ആദ്യ ഘട്ടത്തിൽ ശേഖരിക്കുക. വീടിന്റെ മേൽക്കൂര കോൺക്രീറ്റാണോ പുല്ലാണോ, ഇന്റർനെറ്റ് സൗകര്യമുണ്ടോ, പ്രധാന ഭക്ഷണം ഏതാണ് തുടങ്ങിയ 33 ചോദ്യങ്ങളാണ് ഉദ്യോഗസ്ഥർ ചോദിക്കുക. രണ്ടാം ഘട്ടം ജനസംഖ്യാ കണക്കെടുപ്പാണ്. 2027 ഫെബ്രുവരിയിൽ നടക്കുന്ന ഈ ഘട്ടത്തിൽ വിദ്യാഭ്യാസം, തൊഴിൽ, കുടിയേറ്റം, മതം എന്നിവയ്‌ക്കൊപ്പം ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ള ജാതി വിവരങ്ങളും ശേഖരിക്കും.പതിറ്റാണ്ടുകൾക്ക് ശേഷമാണ് രാജ്യത്ത് ജാതി അടിസ്ഥാനമാക്കിയുള്ള വിവരശേഖരണം ഔദ്യോഗികമായി നടക്കുന്നത്. വികസന പദ്ധതികളുടെ കൃത്യമായ വിതരണത്തിനും സംവരണ നയങ്ങൾക്കും ഈ വിവരങ്ങൾ നിർണ്ണായകമാണെന്ന് വിലയിരുത്തപ്പെടുന്നു.2011ലെ കണക്കുകൾ വെച്ചാണ് രാജ്യം ഇത്രയും കാലം പദ്ധതികൾ ആസൂത്രണം ചെയ്തിരുന്നത്. എന്നാൽ 2023ൽ ചൈനയെ മറികടന്ന് ഇന്ത്യ ലോകത്തെ ഏറ്റവും വലിയ ജനസംഖ്യയുള്ള രാജ്യമായി മാറി.റേഷൻ കാർഡുകൾ, ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തുടങ്ങിയവയുടെ ഗുണഭോക്താക്കളെ കണ്ടെത്താൻ പഴയ കണക്കുകൾ അപര്യാപ്തമാണ്. കഴിഞ്ഞ 15 വർഷത്തിനിടെ ഒട്ടനവധി ഗ്രാമങ്ങൾ നഗരങ്ങളായി മാറി. ഈ മാറ്റങ്ങൾ രേഖപ്പെടുത്താത്തത് നഗര വികസന പദ്ധതികളെ ദോഷകരമായി ബാധിക്കുന്നുണ്ട്.ദേശീയ ജനസംഖ്യാ രജിസ്റ്റർ (NPR) സംബന്ധിച്ച ചർച്ചകൾ നിലനിൽക്കുന്നതിനാൽ, സെൻസസ് പൗരത്വവുമായി ബന്ധപ്പെട്ടതാണോ എന്ന ആശങ്ക ചില വിഭാഗങ്ങൾക്കിടയിലുണ്ട്. എന്നാൽ ഇത് വെറുമൊരു കണക്കെടുപ്പ് മാത്രമാണെന്നും വികസന പ്രവർത്തനങ്ങൾക്കായാണ് വിവരങ്ങൾ ഉപയോഗിക്കുന്നതെന്നും അധികൃതർ വ്യക്തമാക്കുന്നു. ആദ്യ ഘട്ടത്തിൽ ആൻഡമാൻ നിക്കോബാർ, ഡൽഹി, ഗോവ, കർണാടക, മിസോറാം, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലാണ് തുടക്കം കുറിക്കുന്നത്. കേരളം ഉൾപ്പെടെയുള്ള മറ്റ് സംസ്ഥാനങ്ങളിലേക്ക് വരും ദിവസങ്ങളിൽ പ്രവർത്തനം വ്യാപിപ്പിക്കും.