3, April, 2026
Updated on 3, April, 2026 2
വരാനിരിക്കുന്ന തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക ഭാരതീയ ജനതാ പാർട്ടി പുറത്തിറക്കി. ന്യൂഡൽഹിയിൽ നടന്ന കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിന് ശേഷമാണ് പ്രഖ്യാപനമുണ്ടായത്. പാർട്ടി തമിഴ്‌നാട്ടിൽ വലിയ കുതിപ്പ് നടത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന കെ. അണ്ണാമലൈ ആദ്യ പട്ടികയിൽ ഇടംപിടിച്ചില്ല എന്നത് രാഷ്ട്രീയ കേന്ദ്രങ്ങളെ അമ്പരപ്പിച്ചിരിക്കുകയാണ്. കോയമ്പത്തൂർ നോർത്ത് മണ്ഡലത്തിൽ അണ്ണാമലൈ മത്സരിക്കുമെന്ന് കരുതിയിരുന്നെങ്കിലും, നിലവിലെ എംഎൽഎ വനതി ശ്രീനിവാസനെ തന്നെ അവിടെ വീണ്ടും നിലനിർത്താനാണ് പാർട്ടി തീരുമാനിച്ചത്. ഇത് അണ്ണാമലൈയ്ക്ക് സംസ്ഥാനതലത്തിലുള്ള മറ്റൊരു വലിയ ഉത്തരവാദിത്തം നൽകുന്നതിന്റെ ഭാഗമാണോ അതോ പാർട്ടിക്കുള്ളിലെ തന്ത്രപരമായ മാറ്റമാണോ എന്ന ചർച്ചകൾക്ക് വഴിമരുന്നിട്ടിരിക്കുകയാണ്.
മുതിർന്ന നേതാക്കളെയും പരിചയസമ്പന്നരെയും മുൻനിരയിൽ നിർത്തിക്കൊണ്ടുള്ള ഒരു പട്ടികയാണ് ബിജെപി അവതരിപ്പിച്ചിരിക്കുന്നത്. മുൻ ഗവർണർ തമിഴിസൈ സൗന്ദരരാജൻ ചെന്നൈയിലെ മൈലാപൂരിൽ നിന്നും, കേന്ദ്രമന്ത്രി എൽ. മുരുകൻ അവിനാശി (എസ്‌സി) മണ്ഡലത്തിൽ നിന്നും ജനവിധി തേടും. മധുര സൗത്തിൽ പ്രൊഫ. രാമ ശ്രീനിവാസനും സത്തൂരിൽ നൈനാർ നാഗേന്ദ്രനും കടുത്ത പോരാട്ടത്തിന് ഇറങ്ങുന്നു. ദ്രാവിഡ രാഷ്ട്രീയത്തിന്റെ കോട്ടകളിൽ ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെട്ട നേതാക്കളെ അണിനിരത്തി വിള്ളലുണ്ടാക്കുക എന്ന തന്ത്രമാണ് ബിജെപി പയറ്റുന്നത്. പട്ടികജാതി സംവരണ സീറ്റുകളിലും മികച്ച പ്രാതിനിധ്യം ഉറപ്പാക്കാൻ പാർട്ടി ശ്രദ്ധിച്ചിട്ടുണ്ട്.സഖ്യകക്ഷികളുമായുള്ള സീറ്റ് വിഭജന ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് ബിജെപി ആദ്യഘട്ട പട്ടിക പ്രഖ്യാപിച്ചത്. തമിഴ്‌നാട്ടിലെ പരമ്പരാഗത ദ്രാവിഡ രാഷ്ട്രീയ ദ്വന്ദ്വാധിപത്യത്തെ തകർത്ത് മൂന്നാമതൊരു ശക്തിയായി മാറുക എന്നതാണ് പാർട്ടിയുടെ ലക്ഷ്യം. പശ്ചിമ തമിഴ്‌നാട്ടിലും തെക്കൻ ജില്ലകളിലും ശക്തമായ അടിത്തറയുള്ള സ്ഥാനാർത്ഥികളെയാണ് പാർട്ടി രംഗത്തിറക്കിയിരിക്കുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ സീറ്റുകളിലേക്ക് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുന്നതോടെ തമിഴ് മണ്ണിലെ തിരഞ്ഞെടുപ്പ് ചിത്രം കൂടുതൽ വ്യക്തമാകും. ദേശീയ നേതൃത്വത്തിന്റെ നേരിട്ടുള്ള ഇടപെടലിലൂടെ തമിഴ്‌നാട്ടിൽ നിർണ്ണായക സ്വാധീനം ഉറപ്പിക്കാനാണ് ബിജെപി നീക്കം.