ആഗോള മൊബൈൽ ഉൽപ്പാദനത്തിന്റെ 35% ഇന്ത്യയിലേക്ക്? വിപുലീകരണ പദ്ധതിയുമായി ഇലക്ട്രോണിക്സ് വ്യവസായം


12, April, 2026
Updated on 12, April, 2026 3


ഇന്ത്യയെ ലോകത്തിന്റെ ഇലക്ട്രോണിക്സ് നിർമ്മാണ ഹബ്ബാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ പുതിയ വിപുലീകരണ പദ്ധതികൾക്ക് വ്യവസായ ലോകം രൂപം നൽകുന്നു. 2031 സാമ്പത്തിക വർഷത്തോടെ ആഗോള മൊബൈൽ ഉൽപ്പാദനത്തിന്റെ 30 മുതൽ 35 ശതമാനം വരെ വിഹിതം കൈവശപ്പെടുത്താനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. നിലവിൽ ആഗോള വിപണിയുടെ 15 ശതമാനമാണ് ഇന്ത്യയുടെ പങ്ക്. പുതിയ പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ വാർഷിക ഉൽപ്പാദനം 130 ബില്യൺ ഡോളറായും കയറ്റുമതി 70 ബില്യൺ ഡോളറായും ഉയരുമെന്നാണ് ഇലക്ട്രോണിക്സ്, ഐടി മന്ത്രാലയവുമായുള്ള ചർച്ചകളിൽ വ്യക്തമായത്.


നിലവിലുള്ള പ്രൊഡക്ഷൻ-ലിങ്ക്ഡ് ഇൻസെന്റീവ് പദ്ധതിയുടെ കാലാവധി മാർച്ച് 31-ന് അവസാനിക്കുന്ന സാഹചര്യത്തിൽ, ‘പിഎൽഐ 2.0’ നടപ്പിലാക്കാനുള്ള നീക്കത്തിലാണ് സർക്കാരും വ്യവസായ പ്രമുഖരും. 2026 മുതൽ 2031 വരെയുള്ള കാലയളവിൽ ഈ പുതിയ ഇൻസെന്റീവ് പരിപാടി നടപ്പിലാക്കാനാണ് ആലോചന. ആഭ്യന്തര മൂല്യവർദ്ധനവിനൊപ്പം വലിയ തോതിലുള്ള ഉൽപ്പാദന ശേഷി വർദ്ധിപ്പിക്കുന്നത് വിതരണ ശൃംഖലയെ കൂടുതൽ ശക്തിപ്പെടുത്തുമെന്നും വിദേശ നിക്ഷേപങ്ങളെ ആകർഷിക്കുമെന്നും ഇന്ത്യ സെല്ലുലാർ ആൻഡ് ഇലക്ട്രോണിക്സ് അസോസിയേഷൻ ചൂണ്ടിക്കാട്ടുന്നു.കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യയുടെ സ്മാർട്ട്‌ഫോൺ കയറ്റുമതിയിൽ വൻ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2024-ൽ 20.44 ബില്യൺ ഡോളറായിരുന്ന കയറ്റുമതി 2025-ൽ 30.13 ബില്യൺ ഡോളറായി ഉയർന്നു. ഇതിൽ ഭൂരിഭാഗവും അമേരിക്കയിലേക്കായിരുന്നു. അതേസമയം, അന്താരാഷ്ട്ര തർക്കങ്ങളും താരിഫ് പ്രശ്നങ്ങളും കാരണം ചൈനയുടെ കയറ്റുമതി വിഹിതത്തിൽ ഇടിവ് സംഭവിക്കുന്നത് ഇന്ത്യയ്ക്ക് ഗുണകരമാകുന്നുണ്ട്. എങ്കിലും ചൈനയുടെ വിപുലമായ ഉൽപ്പാദന ശേഷിയുമായി മത്സരിക്കാൻ വിതരണ ശൃംഖലയിൽ കൂടുതൽ ഗവേഷണവും വികസനവും ആവശ്യമാണെന്ന് വിദഗ്ദ്ധർ വിലയിരുത്തുന്നു.


ഇന്ത്യയിലെ സ്മാർട്ട്‌ഫോൺ വിപണിയിൽ ഈ വർഷം നേരിയ മാന്ദ്യം പ്രതീക്ഷിക്കുന്നുണ്ടെങ്കിലും കയറ്റുമതിയിലൂടെ ഇത് മറികടക്കാമെന്നാണ് കണക്കുകൂട്ടൽ. മെമ്മറി ചിപ്പുകളുടെ വില വർദ്ധനവ് കാരണം സ്മാർട്ട്‌ഫോൺ നിരക്കുകൾ 15 മുതൽ 40 ശതമാനം വരെ ഉയർന്നേക്കാമെന്ന് റിപ്പോർട്ടുകളുണ്ട്. ഇത് ആഭ്യന്തര വിൽപനയെ ബാധിക്കാൻ സാധ്യതയുള്ളതിനാൽ, ആഗോള വിപണിയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഉൽപ്പാദനം വർദ്ധിപ്പിക്കാനാണ് കമ്പനികളുടെ തീരുമാനം. ലോക വ്യാപാര സംഘടനയുടെ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് കയറ്റുമതി വർദ്ധിപ്പിക്കുന്നതിനുള്ള നടപടികൾ സർക്കാർ പരിശോധിച്ചു വരികയാണ്.




Feedback and suggestions