മോഷ്ടിക്കപ്പെട്ട 657 പുരാവസ്തുക്കൾ ഇന്ത്യയ്ക്ക് കൈമാറി അമേരിക്ക; 117 കോടി മൂല്യമുള്ള അപൂർവ്വ ശേഖരം തിരിച്ചെത്തി


30, April, 2026
Updated on 30, April, 2026 5


ഇന്ത്യയിൽ നിന്ന് മോഷ്ടിക്കപ്പെട്ട് അമേരിക്കയിലേക്ക് കടത്തിയ 14 മില്യൺ ഡോളർ (ഏകദേശം 117 കോടി രൂപ) മൂല്യമുള്ള 657 പുരാവസ്തുക്കൾ മാൻഹട്ടൻ ഡിസ്ട്രിക്റ്റ് അറ്റോർണി ഓഫീസ് ഇന്ത്യയ്ക്ക് കൈമാറി. രാജ്യാന്തര പുരാവസ്തു കടത്ത് സംഘങ്ങളെക്കുറിച്ച് നടത്തിയ ഒന്നിലധികം അന്വേഷണങ്ങൾക്കൊടുവിലാണ് ഈ അപൂർവ്വ ശേഖരം വീണ്ടെടുത്തത്. ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ഓഫീസിൽ നടന്ന ചടങ്ങിൽ മാൻഹട്ടൻ ഡിസ്ട്രിക്റ്റ് അറ്റോർണി ആൽവിൻ ബ്രാഗ് ജൂനിയർ പുരാവസ്തുക്കൾ ഔദ്യോഗികമായി കൈമാറി.കുപ്രസിദ്ധ വിഗ്രഹക്കടത്തുകാരൻ സുഭാഷ് കപൂർ, മുൻപ് ശിക്ഷിക്കപ്പെട്ട നാൻസി വീനർ എന്നിവരുമായി ബന്ധപ്പെട്ട ക്രിമിനൽ ശൃംഖലകളിൽ നിന്നാണ് അധികൃതർ ഈ പുരാവസ്തുക്കൾ കണ്ടെടുത്തത്. ഇന്ത്യയുടെ സാംസ്കാരിക പൈതൃകത്തെ ലക്ഷ്യം വച്ചുള്ള വൻകിട കടത്ത് സംഘങ്ങളുടെ വ്യാപ്തി വളരെ വലുതാണെന്ന് ആൽവിൻ ബ്രാഗ് പറഞ്ഞു. പുരാവസ്തുക്കൾ വീണ്ടെടുക്കാൻ സഹായിച്ച മാൻഹട്ടൻ ഡിസ്ട്രിക്റ്റ് അറ്റോർണി ഓഫീസിനും ഹോംലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്ട്‌മെന്റിനും ഇന്ത്യൻ കോൺസുൽ ജനറൽ ബിനായ പ്രധാൻ നന്ദി അറിയിച്ചു.തിരികെ ലഭിച്ച വസ്തുക്കളിൽ ഏറ്റവും ശ്രദ്ധേയമായത് 2 മില്യൺ ഡോളർ മൂല്യമുള്ള അവലോകിതേശ്വരന്റെ വെങ്കല വിഗ്രഹമാണ്. റായ്പൂരിലെ മഹന്ത് ഘാസിദാസ് മെമ്മോറിയൽ മ്യൂസിയത്തിൽ നിന്ന് മോഷ്ടിക്കപ്പെട്ട ഈ വിഗ്രഹം 1982-ഓടെയാണ് അമേരിക്കയിലേക്ക് കടത്തിയത്. 2025-ൽ ന്യൂയോർക്കിലെ ഒരു സ്വകാര്യ ശേഖരത്തിൽ നിന്നാണ് ഇത് പിടിച്ചെടുത്തത്.മറ്റൊരു പ്രധാന വസ്തു 7.5 മില്യൺ ഡോളർ വിലമതിക്കുന്ന ചുവന്ന മണൽക്കല്ലിൽ തീർത്ത ബുദ്ധ പ്രതിമയാണ്. സുഭാഷ് കപൂറിന്റെ ശൃംഖല വഴി ന്യൂയോർക്കിലെത്തിച്ച ഈ പ്രതിമ ഒരു സ്റ്റോറേജ് യൂണിറ്റിൽ നിന്നാണ് കണ്ടെടുത്തത്. കൂടാതെ, 2000-ത്തിൽ മധ്യപ്രദേശിലെ ക്ഷേത്രത്തിൽ നിന്ന് മോഷ്ടിക്കപ്പെട്ട നൃത്തം ചെയ്യുന്ന ഗണപതിയുടെ വിഗ്രഹവും ഇതിൽ ഉൾപ്പെടുന്നു. വ്യാജ രേഖകൾ ചമച്ച് 2012-ൽ ലേലത്തിന് വെച്ച ഈ വിഗ്രഹം അടുത്തിടെയാണ് ഒരു സ്വകാര്യ വ്യക്തി അധികൃതർക്ക് കൈമാറിയത്.




Feedback and suggestions