2, May, 2026
Updated on 2, May, 2026 4
പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ മെയ് 4-ന് നടക്കാനിരിക്കെ, കൗണ്ടിംഗ് സൂപ്പർവൈസർമാരായി കേന്ദ്ര സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരെ മാത്രം നിയമിക്കാനുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിനെതിരെ തൃണമൂൽ കോൺഗ്രസ് സുപ്രീം കോടതിയെ സമീപിച്ചു. വിഷയത്തിൽ അടിയന്തര വാദം കേൾക്കണമെന്ന തൃണമൂലിന്റെ ആവശ്യം പരിഗണിച്ച് ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, ജോയ്മാല്യ ബാഗ്ചി എന്നിവരടങ്ങിയ പ്രത്യേക ബെഞ്ച് ശനിയാഴ്ച കേസ് പരിഗണിക്കും.എന്നാൽ ഇത്തരമൊരു നിർദ്ദേശം പുറപ്പെടുവിക്കാൻ അഡീഷണൽ സിഇഒയ്ക്ക് അധികാരമില്ലെന്നും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനാണ് ഇത് ചെയ്യേണ്ടതെന്നും തൃണമൂൽ വാദിക്കുന്നു. മൈക്രോ ഒബ്സർവർമാരെ കേന്ദ്ര സർവീസിൽ നിന്ന് നിയമിക്കാറുണ്ടെങ്കിലും വോട്ടെണ്ണൽ ഉദ്യോഗസ്ഥരുടെ കാര്യത്തിൽ ഇത്തരമൊരു നിബന്ധന തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഹാൻഡ്ബുക്കിൽ ഇല്ലെന്നും ബംഗാളിനോട് മാത്രമുള്ള വിവേചനമാണിതെന്നും പാർട്ടി ആരോപിച്ചു.കേന്ദ്ര സർക്കാരിന് കീഴിലുള്ള ജീവനക്കാരെ നിയമിക്കുന്നത് വോട്ടെണ്ണൽ പ്രക്രിയയിൽ പക്ഷപാതമുണ്ടാക്കുമെന്നും ഇത് ഭരണകക്ഷിയായ ബിജെപിക്ക് അനുകൂലമായ സാഹചര്യം ഒരുക്കുമെന്നുമാണ് തൃണമൂലിന്റെ പ്രധാന പരാതി.നേരത്തെ ഈ ഹർജി പരിഗണിച്ച കൊൽക്കത്ത ഹൈക്കോടതി തൃണമൂലിന്റെ വാദങ്ങൾ തള്ളിയിരുന്നു. വോട്ടെണ്ണൽ ഉദ്യോഗസ്ഥരെ കേന്ദ്ര സർവീസിൽ നിന്നോ സംസ്ഥാന സർവീസിൽ നിന്നോ നിയമിക്കാൻ തിരഞ്ഞെടുപ്പ് അധികാരികൾക്ക് അധികാരമുണ്ടെന്ന് കോടതി നിരീക്ഷിച്ചു.മൈക്രോ ഒബ്സർവർമാർ, സ്ഥാനാർത്ഥികളുടെ ഏജന്റുമാർ, സിസിടിവി നിരീക്ഷണം തുടങ്ങിയ സുരക്ഷാ ക്രമീകരണങ്ങൾ നിലവിലുള്ളതിനാൽ പക്ഷപാതം ഉണ്ടാകുമെന്ന ആശങ്കയ്ക്ക് തെളിവുകളില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. തുടർന്നാണ് തൃണമൂൽ സുപ്രീം കോടതിയെ സമീപിച്ചത്.തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പിനിടെ ബംഗാളിൽ വ്യാപകമായ സംഘർഷങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ബംഗാളിനെക്കുറിച്ച് ധാരണയില്ലാത്ത പുറത്തുനിന്നുള്ള നിരീക്ഷകരെയും പോലീസ് ഉദ്യോഗസ്ഥരെയും നിയോഗിച്ച് തൃണമൂൽ പ്രവർത്തകരെ ലക്ഷ്യം വെക്കുകയാണെന്ന് മുഖ്യമന്ത്രി മമത ബാനർജി ആരോപിച്ചു. യുപിയിൽ നിന്നുള്ള ഐപിഎസ് ഉദ്യോഗസ്ഥൻ അജയ് പാൽ ശർമ്മ തൃണമൂൽ സ്ഥാനാർത്ഥിയെ ഭീഷണിപ്പെടുത്തിയതായും പാർട്ടി പരാതിപ്പെട്ടു.ഹൗറയിൽ വോട്ട് ചെയ്യാൻ എത്തിയ വയോധികനെ കേന്ദ്ര സേന തള്ളിയിട്ടതിനെത്തുടർന്ന് അദ്ദേഹം മരിച്ചുവെന്ന് തൃണമൂൽ നേതാവ് അഭിഷേക് ബാനർജി ആരോപിച്ചു. ഇതോടെ കേന്ദ്ര സേനയുടെ വിന്യാസത്തിനെതിരെയും കമ്മീഷനെതിരെയും തൃണമൂൽ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്. അതേസമയം, സ്വതന്ത്രവും നീതിപൂർവ്വവുമായ വോട്ടെടുപ്പ് ഉറപ്പാക്കാനാണ് കർശന സുരക്ഷയെന്ന് ബിജെപി പ്രതികരിച്ചു.