11, May, 2026
Updated on 11, May, 2026 4
ഇറാൻ-യുഎസ് യുദ്ധം ആഗോള വിപണികളെയും ഗൾഫ് മേഖലയെയും ഉലയ്ക്കുന്നതിനിടെ, നിർണ്ണായക ചർച്ചകൾക്കായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഈ ആഴ്ച ചൈന സന്ദർശിക്കും. ടെഹ്‌റാനുമേൽ ചൈനയ്ക്കുള്ള സ്വാധീനം ഉപയോഗിച്ച് യുദ്ധം അവസാനിപ്പിക്കാൻ ഷി ജിൻപിങ്ങിനെ സമ്മർദ്ദത്തിലാക്കുക എന്നതാണ് ട്രംപിന്റെ പ്രധാന ലക്ഷ്യമെന്ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു.
അധികാരത്തിൽ തിരിച്ചെത്തിയ ശേഷമുള്ള ട്രംപിന്റെ ആദ്യ ചൈന സന്ദർശനമാണിത്. വ്യാപാര തീരുവകൾ, തായ്‌വാൻ വിഷയം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഖനിജങ്ങൾ എന്നിവയെച്ചൊല്ലി ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരിക്കുന്ന സാഹചര്യത്തിലാണ് ഈ സന്ദർശനം. എന്നാൽ ഇറാൻ വിഷയമായിരിക്കും ചർച്ചകളിൽ മുൻപന്തിയിൽ നിൽക്കുകയെന്ന് മുതിർന്ന യുഎസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.മെയ് 14, 15 തീയതികളിലാണ് ട്രംപിന്റെ ചൈന സന്ദർശനം നിശ്ചയിച്ചിരിക്കുന്നത്. ഇറാൻ യുദ്ധത്തെത്തുടർന്ന് നേരത്തെ മാറ്റിവെച്ച സന്ദർശനമാണിത്. ബെയ്ജിങ്ങിലെത്തുന്ന ട്രംപിന് ഔദ്യോഗിക സ്വീകരണം, ഉഭയകക്ഷി ചർച്ചകൾ, സ്റ്റേറ്റ് ബാങ്ക്വറ്റ് എന്നിവയ്ക്ക് പുറമെ ചരിത്രപ്രസിദ്ധമായ 'ടെമ്പിൾ ഓഫ് ഹെവൻ' സന്ദർശനവും ഒരുക്കിയിട്ടുണ്ട്.സന്ദർശനം പ്രതീകാത്മകവും തന്ത്രപരവുമാണെന്ന് വൈറ്റ് ഹൗസ് വക്താവ് അന്ന കെല്ലി പറഞ്ഞു. എന്നാൽ കേവലം പ്രതീകാത്മകതയ്ക്ക് വേണ്ടി മാത്രമല്ല ട്രംപ് യാത്ര ചെയ്യുന്നതെന്നും അമേരിക്കൻ ജനതയ്ക്ക് ഗുണകരമാകുന്ന കരാറുകൾ അദ്ദേഹം കൊണ്ടുവരുമെന്നും അവർ കൂട്ടിച്ചേർത്തു.
ഇറാനുമായും റഷ്യയുമായും ചൈന പുലർത്തുന്ന ബന്ധത്തെക്കുറിച്ച് ട്രംപ് നേരിട്ട് ചോദ്യങ്ങൾ ഉന്നയിക്കും. ഇറാനിൽ നിന്നുള്ള ചൈനയുടെ എണ്ണ ഇറക്കുമതിയെക്കുറിച്ചും സൈനിക ആവശ്യങ്ങൾക്കായി ഉപയോഗിക്കാവുന്ന ഉൽപ്പന്നങ്ങളുടെ വിൽപ്പനയെക്കുറിച്ചും ട്രംപ് നേരത്തെ തന്നെ ഷി ജിൻപിങ്ങുമായി സംസാരിച്ചിട്ടുണ്ട്. ഈ വിഷയങ്ങളിൽ കടുത്ത സമ്മർദ്ദം ചെലുത്താനാണ് അമേരിക്കയുടെ നീക്കം