ദേവസ്വം മന്ത്രിയോട് കൈക്കൂലി വാങ്ങി; ക്ഷേത്ര പൂജാരി അടക്കം മൂന്നുപേർക്ക് സസ്പെൻഷൻ


30, May, 2026
Updated on 30, May, 2026 4


ചെന്നൈ: തമിഴ്നാട്ടിൽ ദേവസ്വം മന്ത്രിയിൽ നിന്നും കൈക്കൂലി വാങ്ങിയ സംബവത്തിൽ ക്ഷേത്ര പൂജാരി അടക്കം മൂന്നുപേർക്ക് സസ്പെൻഷൻ. തിരുച്ചെന്തൂർ മുരുഗൻ ക്ഷേത്രത്തിലെ ദർശനത്തിനാണ് പൂജാരി ആളറിയാതെ കൈക്കൂലി ആവശ്യപ്പെട്ടത്. ക്ഷേത്രത്തിൽ എത്തിയ മന്ത്രിയോട് ആളറിയാതെ അയ്യപ്പൻ അയ്യർ എന്ന പൂജാരിയാണ് സ്പെഷ്യൽ ദർശനത്തിനു വേണ്ടി കൈക്കൂലി ആവശ്യപ്പെട്ടത്.എന്നാൽ ദേവസ്വം മന്ത്രിയോട് ആണ് പണം ചോദിച്ചത് എന്ന് മനസ്സിലാക്കിയതോടെ പൂജാരിമാർ മാപ്പ് എഴുതി നൽകുകയായിരുന്നു. എന്നാൽ, മന്ത്രി മാപ്പ് നൽകിയെന്നതിന്റെ പേരിൽ വിവാദം ഉയരുകയും പിന്നാലെ പൂജാരിയെ സസ്പെൻഡ് ചെയ്യുകയുമായിരുന്നുവെന്നാണ് റിപ്പോർട്ട്‌.


നിരവധി പേരോട് കൈക്കൂലി വാങ്ങി

ഹിന്ദു മത, ചാരിറ്റബിൾ എൻഡോവ്‌മെന്റ്‌സ് (എച്ച്ആർ & സിഇ) മന്ത്രി രമേശ് നടത്തിയ മിന്നൽ പരിശോധനയിലാണ് സംഭവം നടന്നത്. അതേസമയം ഇത്തരത്തിൽ ദർശനം വേഗത്തിൽ ലഭ്യമാക്കുന്നതിന് വേണ്ടി ഈ രീതിയിൽ നിരവധി പേരോട് കൈക്കൂലി വാങ്ങിയതായിട്ടുള്ള ക്രമക്കേടുകൾ ക്ഷേത്രത്തിൽ നിന്നും കണ്ടെത്തി എന്നാണ് സൂചന. ക്ഷേത്രത്തിൽ നിന്നും പെട്ടെന്ന് ദർശനം നടത്തി ഇറങ്ങുന്നതിന് വേണ്ടിയാണ് ഇവർ കൈക്കൂലി ആവശ്യപ്പെട്ടത്. ഇതിനോട് അനുബന്ധിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽ നിന്നും വിശദീകരണം തേടിയതായും റിപ്പോർട്ടുകൾ ഉണ്ട്.തിരുച്ചെന്തൂർ മുരുകൻ ക്ഷേത്രത്തിൽ ക്രമക്കേടുകൾ നടന്നതായി നിരവധി ഭക്തരും സാമൂഹിക പ്രവർത്തകരും പരാതി നൽകിയിട്ടുണ്ടെന്ന് പരിശോധനയ്ക്ക് ശേഷം സംസാരിച്ച മന്ത്രി രമേശ് പറഞ്ഞു.മാത്രമല്ല മന്ത്രി പരിശോധനയ്ക്ക് എത്തിയ സമയത്തും ഇപ്രകാരം നിരവധി ഭക്തരിൽ നിന്നും പണം പിരിക്കുന്നതും കണ്ടെത്തി. സംഭവത്തിൽ ഇത്തരം ക്രമക്കേടുകളെ കുറിച്ച് വിശദമായ അന്വേഷണം നടത്താൻ മന്ത്രി ഉത്തരവിട്ടതായും റിപ്പോർട്ട്.തമിഴ്‌നാട്ടിലെ ഏറ്റവും തിരക്കേറിയ ക്ഷേത്രങ്ങളിലൊന്നാണ് തിരുച്ചെന്തൂർ മുരുകൻ ക്ഷേത്രം. തിരക്ക് നിയന്ത്രിക്കുന്നതിനെക്കുറിച്ചും കൃത്യവിലോപങ്ങളെക്കുറിച്ചും ഭക്തരിൽ നിന്ന് പതിവായി പരാതികൾ ലഭിക്കാറുണ്ട്. ഈ തിരക്ക് തന്നെയാണ് വേഗത്തിൽ ദർശനം നടത്താം എന്ന വാഗ്ദാനം നൽകിക്കൊണ്ട് ബന്ധപ്പെട്ടവർ കൈക്കൂലി വാങ്ങുന്നതിലേക്കും നയിക്കുന്നത്. ഇത്തരത്തിൽ മന്ത്രി എസ് രമേശിൽ നിന്ന് പ്രത്യേകം ദർശനം ക്രമീകരിക്കുന്നതിനായി 4000 രൂപയാണ് വാങ്ങിയത്.


പണം കൈയിൽ ഇല്ലെന്ന് പറഞ്ഞപ്പോൾ ഗൂഗിൾ പേ ചെയ്യാൻ ആവശ്യപ്പെട്ടു. മാത്രമല്ല ആളെ തിരിച്ചറിയാതിരിക്കുവാൻ വേണ്ടി 31കാരനായ മന്ത്രി രമേശ് മാസ്ക് ധരിച്ചാണ് ക്ഷേത്രത്തിൽ ദർശനത്തിനായി എത്തിയത്. പിടിക്കപ്പെട്ടതോടെ പുരോഹിതന്മാർ മാപ്പ് പറയുകയും ചെയ്തു എന്നാൽ ഇത്തരത്തിലുള്ള ഒരു ക്രമക്കേടുകളും ഇനി നടക്കില്ല എന്ന് മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം പുരോഹിതന്മാരുടെ മാപ്പ് സ്വീകരിച്ച വെറുതെ വിട്ടു എന്ന രീതിയിൽ ഡിഎംകെ ആരോപണങ്ങളുമായി രംഗത്തെത്തിയതോടെ മന്ത്രി അതിനും വിശദീകരണം നൽകി മാപ്പ് എഴുതി വാങ്ങുകയല്ല വിശദീകരണം തേടുകയായിരുന്നു എന്ന് വ്യക്തമാക്കി. ഇത്തരം കുറ്റകൃത്യങ്ങൾക്ക് അതിന് കൃത്യമായ നടപടിക്രമങ്ങൾ സ്വീകരിക്കുമെന്നും അറിയിച്ചു.




Feedback and suggestions