29, June, 2026
Updated on 29, June, 2026 3
സമീപകാലത്തെ ഏറ്റവും മാരകമായ ഉഷ്ണതരംഗങ്ങളിൽ ഒന്നാണ് ഇപ്പോൾ യൂറോപ്യൻ വൻകരയെ പിടിച്ചുലയ്ക്കുന്നത്. ജൂൺ 21 മുതൽ ഉണ്ടായ കനത്ത ചൂടിനെത്തുടർന്ന് വൻകരയിലുടനീളം 1,300-ലധികം ആളുകൾ മരണപ്പെട്ടതായാണ് റിപ്പോർട്ട്. ഞായറാഴ്ച യൂറോപ്പിൻ്റെ പല ഭാഗങ്ങളിലും താപനില 40 ഡിഗ്രി സെൽഷ്യസ് കടന്നു.
കനത്ത ചൂടിനൊപ്പം ചില പ്രദേശങ്ങളിൽ ശക്തമായ ഇടിമിന്നലോടു കൂടിയ കൊടുങ്കാറ്റും അനുഭവപ്പെടുന്നുണ്ട്. ഈ വന്യമായ കാലാവസ്ഥ ഫ്രാൻസിൽ മാത്രം ആയിരത്തോളം പേരുടെ ജീവനെടുക്കുകയും, ജർമ്മനിയിൽ കാട്ടുതീ പടരാൻ കാരണമാവുകയും, റോഡ്-റെയിൽ ശൃംഖലകളെ തകർക്കുകയും ചെയ്തിട്ടുണ്ട്. ഇതോടെ അടിയന്തിര രക്ഷാപ്രവർത്തന വിഭാഗങ്ങൾ കടുത്ത സമ്മർദ്ദത്തിലാണ്.യൂറോപ്പ് ഇപ്പോൾ ലോകത്തിൽ ഏറ്റവും വേഗത്തിൽ ചൂടുപിടിക്കുന്ന വൻകരയായി മാറിയിരിക്കുകയാണെന്ന് ലോകാരോഗ്യ സംഘടന (WHO) ഡയറക്ടർ ജനറൽ ടെഡ്രോസ് അഥാനോം ഗെബ്രിയേസസ് പറഞ്ഞു. നിലവിൽ ഏകദേശം 150 ദശലക്ഷം ആളുകളാണ് ഇവിടെ അതികഠിനമായ ഉഷ്ണതരംഗത്തിന് കീഴിൽ ജീവിക്കുന്നത്.കനത്ത ചൂട് അനുഭവപ്പെട്ട വെറും മൂന്ന് ദിവസത്തിനുള്ളിലാണ് ഫ്രാൻസിൽ ആയിരത്തോളം മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. ജർമ്മനിയിലാകട്ടെ ചരിത്രത്തിലെ ഏറ്റവും ചൂടേറിയ പകലും രാത്രിയുമാണ് കടന്നുപോയത്. ഗ്രീസിൽ ഇപ്പോഴും കാട്ടുതീ മുന്നറിയിപ്പ് നിലനിൽക്കുന്നുണ്ട്. സ്വീഡനിൽ ഇടിമിന്നലേറ്റുള്ള അപകടങ്ങളും ഡെന്മാർക്കിൽ കനത്ത കൊടുങ്കാറ്റും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.ആഗോള ശരാശരിയേക്കാൾ ഇരട്ടി വേഗത്തിലാണ് യൂറോപ്പ് ചൂടുപിടിക്കുന്നതെന്ന് ടെഡ്രോസ് അഥാനോം ഗെബ്രിയേസസ് വ്യക്തമാക്കി. ഇത് മാരകമായ ഉഷ്ണതരംഗങ്ങളുടെ ആവൃത്തിയും അപകടസാധ്യതയും വർദ്ധിപ്പിക്കുന്നു. "ഭൂമിയിൽ ഏറ്റവും വേഗത്തിൽ ചൂടുപിടിക്കുന്ന വൻകരയാണ് യൂറോപ്പ്. ഇപ്പോൾ 150 ദശലക്ഷം ആളുകൾ കടുത്ത ചൂടിലാണ് ജീവിക്കുന്നത്, നൂറുകണക്കിന് ആളുകൾ മരിച്ചു, സ്കൂളുകൾ അടച്ചുപൂട്ടി, പവർ ഗ്രിഡുകൾ തകരാറിലാകുന്നു," അദ്ദേഹം എക്സിൽ കുറിച്ചു.
ഒരുകാലത്ത് അപൂർവ്വമായി മാത്രം സംഭവിച്ചിരുന്ന ഉഷ്ണതരംഗങ്ങൾ ഇപ്പോൾ പതിവായി മാറിയിരിക്കുകയാണെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനവും കാരണം 'ഒരു തലമുറയിൽ ഒരിക്കൽ മാത്രം' സംഭവിക്കുന്ന ഇത്തരം പ്രതിഭാസങ്ങൾ ഇപ്പോൾ വർഷം തോറും ആവർത്തിക്കുകയാണെന്നും നമ്മൾ നേരത്തെ തന്നെ ഇതിനെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിരുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജൂൺ 21 മുതൽ യൂറോപ്പിലുടനീളം ഉയർന്ന താപനിലയുമായി ബന്ധപ്പെട്ട് 1,300-ലധികം അധിക മരണങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. കനത്ത ചൂടിനെ ഒരു "നിശബ്ദ കൊലയാളി" എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. യൂറോപ്പിലെ പല വീടുകളും സ്കൂളുകളും ജോലിസ്ഥലങ്ങളും നീണ്ടുനിൽക്കുന്ന ഇത്തരം കടുത്ത ചൂടിനെ പ്രതിരോധിക്കാൻ തക്കവണ്ണം നിർമ്മിച്ചവയല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.